ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

Posted by

“എന്താ ജാസൂമ്മാ ……” ഒരല്പം പരിഭ്രാന്തിയോടെ അവന്റെ സ്വരം വീണ്ടും കേട്ടപ്പോൾ അവൾ പറഞ്ഞു:

“ഒന്നുമില്ല … നിന്നെയിവിടെ കാണാതെ ……”

” ഞാൻ മിഥുന്റെ വീട്ടിലേക്ക് പോവാ … മഴ വരുന്നു , ഞാൻ ചെന്നിട്ടു വിളിക്കാം ….” പറഞ്ഞിട്ട് ഷാനു ഫോൺ കട്ടു ചെയ്തു.

നെടുവീർപ്പിട്ടുകൊണ്ട് അവൾ സെറ്റിയിലേക്ക് വീണു … അവൾ ഫോണെടുത്ത് അവന്റെ മെസ്സേജ് വീണ്ടും നോക്കി … അവളറിയാതെ മിഴികൾ നിറഞ്ഞു .. താൻ ഇനി ജമീലാത്തയോടെങ്ങാനും പോയി പറയുമോ എന്ന ചിന്തയിലാകും അവനങ്ങനെ എഴുതിയതെന്ന് അവളാശ്വസിച്ചു … അക്കാര്യത്തിൽ അവന്റെ സംശയം തീർക്കാൻ മെസ്സേജ് ടൈപ്പ് ചെയ്യാനൊരുങ്ങുമ്പോഴാണ്  ഷാഹിർ വിളിച്ചത് …

പുതിയ ബൈക്കിന്റെ കാര്യം താൻ കല്പറ്റയിലുള്ള സുഹൃത്തിനെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും അയാളുടെ നമ്പർ ജാസ്മിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നും ഷാഹിർ പറഞ്ഞു. ഷാനു വന്ന ശേഷം അയാളെ വിളിക്കാനും ഷാഹിർ പറഞ്ഞേല്പിച്ചു. മറ്റു കാര്യങ്ങളും മക്കളുടെ കാര്യങ്ങളും തിരക്കിയ ശേഷം ഷാഹിർ ഫോൺ വെച്ചു. ജാസ്മിൻ ഫോൺ കട്ടു ചെയ്തു നോക്കുമ്പോൾ ഷാനുവിന്റെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു …

താൻ മിഥുന്റെ വീട്ടിലുണ്ടെന്നും മഴയാണെന്നുമായിരുന്നു മെസ്സേജ് . അവൾക്കൊരാശ്വാസം തോന്നി .. അടുക്കള ജോലികൾ എല്ലാം തീർന്നു.. ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല … കുറച്ചു നേരം സെറ്റിയിലിരുന്നപ്പോൾ തന്നെ ജാസ്മിനു മടുത്തു …

കുറച്ചു നേരം കൊണ്ട് തന്നെ ഏകാന്തത തന്നെ വലയം ചെയ്തു തുടങ്ങിയതായി അവളറിഞ്ഞു … വല്ലാത്തൊരു വീർപ്പുമുട്ടലോടെ അവൾ വീണ്ടും മുറികളിൽ കയറിയിറങ്ങി … ഉച്ചയ്ക്ക് ഷാനു വരുമെന്ന് കരുതി അവൾ അവൻ കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഫ്രിഡ്ജിലിരുന്ന മീൻ എടുത്തു വറുത്തു .. പക്ഷേ ഒന്നരയായപ്പോൾ അവന്റെ മെസ്സേജ് ഫോണിൽ വന്നു …

ഇവിടെ മഴയാണെന്നും താൻ മിഥുന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കും എന്നുമായിരുന്നു സന്ദേശം …

മഴ തോർന്നിട്ട് കുറച്ചു നേരമായല്ലോ എന്ന് ജാസ്മിൻ ഓർത്തു …  തന്നെ കാത്തിരിക്കേണ്ട എന്നൊരു ധ്വനി  ആ വാക്കുകളിലില്ലേ എന്നൊരു സംശയം അവൾക്കു തോന്നി …

Leave a Reply

Your email address will not be published. Required fields are marked *