” തുറന്നോടാ ..”
” ഇല്ലളിയാ.. ഇവൻമാര് തേങ്ങ ഉടയ്ക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി ….”
“ഹഫ്സലൊക്കെ എവിടെ …?”
“അവരു സ്ഥിരം സ്ഥലത്തുണ്ട് , അവനാ നിന്നെ വിളിക്കാൻ പറഞ്ഞത് … ”
ഡാമിനടുത്തേക്കും ഷട്ടറിനടുത്തേക്കും ആരെയും കയറ്റി വിടുന്നില്ലായിരുന്നു … ഫയർ ഫോഴ്സ് യൂണിറ്റുകളും രണ്ട് ആംബുലൻസും പൊലീസുകാരും നാട്ടുകാരും റോഡിൽ ഉണ്ടായിരുന്നു. ഷട്ടർ തുറക്കുന്ന സമയം അനൗൺസ് ചെയ്ത് പോയിരുന്ന വാഹനം തിരിച്ചെത്തിയപ്പോഴേക്കും ആളുകൾക്കിടയിൽ നിന്ന് ഒരു ആരവമുയർന്നു …
റോഡിനു താഴെ വെള്ളച്ചാലിനു ഇരു വശങ്ങളിലുമായി ട്രങ്കും ബർമുഡയും ഷഡ്ഡിയും ധരിച്ച് പുരുഷൻമാർ നിരന്നു നിൽപ്പുണ്ടായിരുന്നു. അവർ സ്ഥിരം മീൻ പിടുത്തക്കാരാണ്… റോഡിനപ്പുറം നിന്ന കുറച്ചു യുവാക്കൾ പൊലീസുകാരോടും ഫയർ ഫോഴ്സിനോടും ഉച്ചത്തിൽ സംസാരിക്കുന്നത് ഷാനു കേട്ടു. അല്പ സമയം കഴിഞ്ഞപ്പോഴേക്കും ഷട്ടർ ഉയർന്നു തുടങ്ങി .. തുറന്നു വിട്ട വെള്ളം അരുവി പോലെ നീർച്ചാലിലേക്ക് വീണു തുടങ്ങി .. നിമിഷ നേരം കൊണ്ട് അതൊരു പുഴയായി രൂപാന്തരം പ്രാപിച്ചു . താഴെ വലയിടുന്നവരും അല്ലാതെ പുഴയിലേക്ക് ചാടിയവരും അല്‌പസമയം കൊണ്ട് മുങ്ങി നിവർന്നപ്പോൾ , അവരുടെ കയ്യിൽ പിടയ്ക്കുന്ന വലിയ മത്സ്യങ്ങൾ ഷാനു കണ്ടു … മഴ ശക്തമായപ്പോഴേക്കും ആളുകൾ പിൻവലിയാൻ തുടങ്ങി. ഹഫ്സലും കൂട്ടുകാരും പിടിച്ച മീനിൽ നിന്നും ഒരു വലിയ കട്ട്ലയും മൂന്ന് ഇടത്തരം തിലോപ്പിയയും ഷാനു കച്ചവടമാക്കി … ഹഫ്സലിനോടും അമൽ ബാബുവിനോടും കുറച്ചു നേരം കത്തിയടിച്ച ശേഷമാണ് ഷാനു തിരികെ പോകാൻ തുനിഞ്ഞത് … മഴെ പെയ്തുകൊണ്ടിരിക്കുന്നതിനാൽ സമയത്തെക്കുറിച്ച് അവനു വലിയ പിടികിട്ടിയിരുന്നില്ല. സീറ്റ് ബോക്സിലേക്ക് മീൻ വയ്ക്കാനൊരുങ്ങുമ്പോഴാണ് അവൻ ഫോൺ ശ്രദ്ധിക്കുന്നത്. ഉമ്മയുടെ മൂന്ന് മിസ്ഡ് കോൾ ഉണ്ടായിരുന്നു … ഏതായാലും പോവുകയല്ലേ എന്ന് കരുതി അവൻ തിരിച്ചു വിളിക്കാൻ നിന്നില്ല. അവൻ വീടെത്തുമ്പോൾ ആറു മണി കഴിഞ്ഞിരുന്നു.
“ഇയ്യ് എവിടെപ്പോയി ഷാനൂ …. എത്ര വിളി വിളിച്ചു ….”
“ബാണാസുരേ പോയുമ്മാ …” പറഞ്ഞിട്ട് അവൻ സീറ്റ് ബോക്സ് തുറന്ന് മീൻ പുറത്തെടുത്തു … മീൻ കണ്ടതേ മോളിക്ക് ആഹ്ലാദമായി. ഷാനുവും ജാസ്മിനും കൂടെയാണ് മീൻ വൃത്തിയാക്കിയത് … മോളി കൗതുകത്തോടെ, “ഇതെന്താ ?, അതെന്താ ?” എന്ന സ്ഥിരം പല്ലവിയുമായി അവരെ ചുറ്റിപ്പറ്റി നിന്നു. മീൻ വൃത്തിയാക്കിയ ശേഷം ഷാനു പോയി കുളിച്ചു. അതിനു ശേഷമാണ് അവൾ കുളിച്ചത്. അന്ന് മീൻ കഴിക്കാൻ വേണ്ടി ഭക്ഷണത്തിന് തിരക്കുകൂട്ടിയത് മോളി ആയിരുന്നു.