“….എവിടുന്നാ…“
“…തിരുവനന്തപുരം പോത്തങ്കോടെന്നു പറയും…”
“….ഊം അത്രേം ദൂരെന്നാണോ .യ്യൊടി എന്നിട്ടെങ്ങനെ ഇവിടെത്തി .വൈദ്യരെ പറ്റി അറിയാമായിരുന്നോ…”
“….ഊം കേട്ടിട്ടുണ്ട്…”
താനാരാണെന്നു ഈ പെണ്ണിന് മനസ്സിലായിട്ടില്ലെന്നു ഓർത്തപ്പോ ശ്രീജക്കു ഉള്ളിൽ സമാധാനം തോന്നി .അല്ലെങ്കിൽ എന്തൊരു നാണക്കേടായെനെ .വൈദ്യരുടെ സ്വന്തം മരുമോൾ തന്നെ കുഞ്ഞുങ്ങളില്ലാത്തതിനാൽ ഭർത്താവിന്റെ വീടിനു മുന്നിൽ കാത്ത് കെട്ടിക്കിടക്കുന്നു എന്ന് തോന്നില്ലേ .ശ്രീജ ഒരാശ്വാസത്തോടെ ആ പെണ്ണിനെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു
“….എന്താ പേര് ഇവിടെ അടുത്തുള്ളതാണോ…”
“….എന്റെ പേര് വിദ്യ .അത്ര അടുത്തല്ല പക്ഷെ ഒരു മൂന്നാലു കിലോമീറ്ററു പോണം .പക്ഷെ നിങ്ങളുടെ ദൂരം വെച്ച് നോക്കിയാൽ എന്റേത് അടുത്തതാണെന്നു പറയാം…”
ശ്രീജയോന്നു മന്ദഹസിച്ചു
“….എന്തുപറ്റിയതാ…“
“….എനിക്കല്ല എന്റെ മോൾക്കാണ് ദേ ആ ഇരിക്കുന്ന നീല ഫ്രോക്കിട്ടതാ എന്റെ മോൾ…“
ശ്രീജ നോക്കിയപ്പോൾ അവിടെ വന്നവരിൽ വേറെ ഒരു കുട്ടിയുമായി കളിക്കുന്ന കൊച്ചിനെ കണ്ടു .
“….മോൾക്കെന്തു പറ്റി എത്ര വയസ്സായി…”
“….അവൾക്കോ അവൾക്കിപ്പോ ആറു വയസ്സായി . മൂന്നാലു ദിവസായിട്ട് വയറ്റിന്നു പോകുന്നില്ല .അപ്പൊ എന്റെ അമ്മായിയമ്മക്ക് ഭയങ്കര നിർബന്ധം ഇങ്ങോട്ടു കൊണ്ടു വന്നാൽ മതി .ഇത്ര ചെറുപ്പത്തിലേ ഇംഗ്ളീഷ് മരുന്നൊന്നും കൊടുക്കണ്ടാത്രേ .ഞാൻ നോക്കിയപ്പോ അത് നല്ലൊരു കാര്യമായി തോന്നി .പിന്നതുമല്ല ഇവിടെങ്ങും നമ്മൾക്കൊക്കെ പോകാൻ പറ്റിയ നല്ലൊരു ആശുപത്രി ഇല്ല .ഉള്ളത് ഒരു വലിയ ആശുപത്രിയാ അവിടെങ്ങാനും പോയാപ്പിന്നെ നമ്മളെ വലിച്ച് കീറിപ്പോട്ടിക്കും .അല്ലെങ്കി പിന്നെ അങ്ങ് കടക്കൽ വരെ പോകണം…”
“….വേറെ അടുത്തെങ്ങും ക്ലിനിക്കുകളൊന്നുമില്ലേ …“
“….ഉണ്ട് പക്ഷെ അവിടെ ചെന്നാൽ അവരാദ്യം സ്കാനിങ്ങിനെഴുതി തരും .എന്തിനാ വെറുതെ നമ്മള് റിസ്കെടുക്കുന്നതു .ഇവിടെ വൈദ്യരോന്ന് തൊട്ടാൽ മതി അസുഖം മാറുമെന്നാ ആളുകൾ പറയുന്നത് .എല്ലാവരും സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് തിരിച്ചു പോകുക .എത്രയോ പേരാണ് കുഞ്ഞുങ്ങളില്ലാത്തതിന് വന്ന് ചികിൽസിച്ചിട്ടു പ്രസവിക്കുന്നത് .പ്രസവിക്കാൻ ഒരു സാധ്യതയും ഇല്ലാത്തവർ മാത്രമേ ഒന്നുമാകാതെ പോകാറുള്ളൂ .നേരത്തെ നമ്മള് ചെയ്തിട്ടുള്ള സ്കാനിങ്ങും റിപ്പോർട്ടുമൊക്കെ കൊണ്ടു വന്ന് കാണിച്ചാൽ മതി അതിൽ നോക്കി പറയും പ്രസവിക്കാൻ സാധ്യത ഉണ്ടോന്നു .എന്തോ വലിയ സംഭവമാണെന്ന് ടെന്ഷനടിച്ചാ എല്ലാരും വരിക പക്ഷെ എല്ലാം കഴിയുമ്പോ അവർക്കു തോന്നും ഇത്രയേ ഉണ്ടായിരുന്നുള്ളോ.. ഇതിനാണോ ഇത്രയും കാശു വല്ലയിടത്തും കൊണ്ടു ചെലവാക്കിയതെന്നു…”