ഞാൻ കൂടുതൽ ഒന്നുംപറയിപ്പിക്കാതെ അവളെ നെഞ്ചിലേക്ക് അണച്ച് ചേർത്ത്പിടിച്ചു. എനിക്ക് ആദ്യമായിട്ടായിരുന്നു ഇത്രയും നിർവൃതി തോന്നുന്നത്. ജീവിതത്തിന് ഒരു അർത്ഥമുള്ളത് പോലെ തോന്നുന്നത്.
“ നിങ്ങക്ക് അറിയില്ല, മീനാക്ഷിക്ക് ഈ ജീവിതത്തിൽ തോന്നിയ ഒരേയൊരു പ്രണയം…. അത് നിങ്ങളാണ്.”
ഞാൻ അവളെ കുറച്ച്കൂടി ഇറുക്കി കെട്ടിപിടിച്ചു.
കുറേനേരം നിശ്ശബ്ദത ആ മുറിയെ കീഴക്കി , ശ്വാസതാളം മാത്രം ബാക്കിയായി.
“ഇനി എന്തൊക്കെയാ അന്നത്തെ ദിവാസ്വപ്നത്തിൽ ഉള്ളത്ന്ന് വച്ചാൽ ചെയ്താല്ലോ?!!” മീനാക്ഷി കുസൃതിയോടെ നെഞ്ചിൽ വിരൽവരച്ച് ചോദിച്ചു.
“ഒന്നും ഉണ്ടായില്ല, നമ്മളിങ്ങനെ ഇറുക്കികെട്ടിപിടിച്ച് കിടന്നുറങ്ങി. എനിക്കന്ന് അത്രയേ വേണ്ടീരുന്നുള്ളു.” ഞാൻ കയ്യൊന്നയച്ച് ഒന്നുകൂടി മുറുക്കെ അവളെ എന്നോടുചേർത്ത് നിശ്ശ്വാസമെന്നോണം പറഞ്ഞു.
“എനിക്കും” മീനാക്ഷി പറഞ്ഞ വാക്കിന് അവളോളം ആഴമുണ്ടായിരുന്നു. ഞങ്ങൾ അന്നും, എന്നും…. തുല്ല്യ ദുഃഖിതർ ആയിരുന്നു.
*******
പിറ്റേദിവസം രാവിലേതൊട്ടെ പണിയായിരുന്നു. മുറ്റം കാടുംപടലവും ഒക്കെ വെട്ടി ഒന്നു വൃത്തിയാക്കി, വീടിനകവും ഒന്ന് ഒതുക്കി, മാറലയും പൊടിയും എല്ലാം തട്ടി, പതിയെ ഉച്ചക്കുള്ള ഭക്ഷണത്തിൻ്റെ നീക്കത്തിലായി. എല്ലാവരും കൂടി ഉഷാറായി ഭക്ഷണമെല്ലാം കഴിച്ച് വെറുതേ വർത്തമാനമെല്ലാം പറഞ്ഞിരുന്നു. എല്ലാവർക്കും ആകെ സന്തോഷം. മീനാക്ഷി മാത്രം ഒരു മൂടികെട്ടിയ പോലെ നടപ്പാണ്. എന്തൊക്കെയോ അവൾക്ക് പറയാൻ ഉണ്ടെന്ന് തോന്നി. കൊഴപ്പമില്ല എന്തായാലും ഇനി കുറച്ച്ദിവസം ഇവിടെയുണ്ടല്ലോ, അവളുടെ മനസ്സൊക്കെയൊന്ന് തണുക്കട്ടെ. പതുക്കെ ചോദിച്ചു മനസ്സിലാക്കാം.
‘നമ്മുക്ക് എപ്പോഴും സമയമുണ്ടെന്ന് വിചാരിക്കുന്നതാണ്, ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. അതെനിക്ക് മനസ്സിലാക്കിത്തരാൻ അടുത്ത ദിവസം വരണ്ടിവന്നു.’
******
മഴ ഉച്ചവരെ ഒഴിഞ്ഞ് നിന്നെങ്കിലും പൂർവ്വാധികം ശക്തിയോടെ ഉച്ചക്ക് ശേഷം പെയ്ത് തുടങ്ങി. ഇരുട്ട്കുത്തിയ മഴ, കാണുന്നിടത്തെല്ലാം വെള്ളം. തൊടിയിൽ ചാലുകളെല്ലാം നിറഞ്ഞ് കവിഞ്ഞ് വെള്ളം പുറത്ത് വഴിയിലേക്കൊഴുകി.