അവളുടെ നിതംബത്തിന്റെ ബാഹ്യരൂപചിത്രണം നോക്കി നിന്ന എന്റെ അടുത്തു വാഹനം നിർത്തി സാറേ എന്ന് ചെറിയാൻ ചേട്ടൻ വിളിച്ചു. നിൽക്കാൻ ഞാൻ പുള്ളിയെ കൈ കൊണ്ട് കാണിച്ചു അവൾ സ്റ്റേഷനിലേക്ക് പോവുന്നത് നോക്കി അവിടെ നിന്നു. ചെറിയാൻ ചേട്ടോ ഇന്ന് ഒരു കുപ്പി എടുക്കണം, എൽസനേയും വിളിച്ചോ ആള് നല്ല അടിയാ.
ശെരി സാർ വിസ്കി അല്ലേ. അതേ എന്ന് പറഞ്ഞ് ഞാൻ പേഴ്സിൽ നിന്നും രണ്ടു രണ്ടായിരത്തിന്റെ നോട്ട് എടുത്ത് കൊടുത്തു. സാർ ഒന്ന് അകത്തേക്ക് വരണേ. ഗിരി ഓടി വന്ന് എന്നെ വിളിച്ചു. ഞാൻ സ്റ്റേഷന് അകത്തേക്ക് തിടുക്കത്തിൽ ചെന്നു കയറി. സാർ രണ്ടാമത്തെ ക്രൈമിനു ഒരു സാക്ഷി ഉണ്ട്. അത് പറയുമ്പോൾ ഗിരിയുടെ മുഖത്തെ ആഹ്ലാദം എനിക്കു കാണാൻ കഴിയുന്നുണ്ടായിരുന്നു. പക്ഷേ എനിക്കു വല്യ ആനന്ദം ഒന്നും തോന്നിയില്ല, കൂടുതലും സാക്ഷികൾ വെറുതെ ശ്രെദ്ധ പിടിച്ചു പറ്റാനായി ശ്രമിക്കുന്ന കള്ള സാക്ഷികൾ ആയിരിക്കും. അതാണ് അനുഭവം.
ആരാ സാക്ഷി എന്ന് ഞാൻ അകത്തു പ്രവേശിച്ചു ചോദിച്ചു. ഈ കുട്ടിയുടെ അനിയത്തി ആണ് സാർ. ഒരു കസേരയിൽ ഇരിക്കുന്ന ആ മഞ്ഞ ചുരിദാരു കാരിയെ കാട്ടി അർഷാദ് പറഞ്ഞു. അനിയത്തിയെ കൂട്ടികൊണ്ട് വരാൻ പറയു. ഞാൻ പറയുന്നതിന് ഇടയിൽ കേറി അവൾ മൊഴിഞ്ഞു, അനിയത്തി പേടിച്ചു ഇരിക്കുകയാണ് അവളെ ഇവിടെ ഒന്നും കൊണ്ടുവരാൻ പറ്റില്ല. എങ്കിൽ ഞങ്ങൾ വീട്ടിൽ വരാം എന്ന് ഞാൻ പറഞ്ഞു.
ആ പെൺകുട്ടി സ്കൂട്ടറിൽ വീട്ടിലേക്കു നീങ്ങി, ഞാനും എൽസണും ഒരു ബൈക്കിൽ അവളുടെ പുറകെയും. കാണാൻ നല്ല കൊച്ച്, അല്ലേ എൽസാ. സാറിനു നല്ല ഒരു കൊച്ചിനെ നോക്കി കല്യാണം കഴിക്കാൻ മേലായിരുന്നോ. വീട്ടിൽ അമ്മ ഒറ്റക്കല്ലേ. ഇനി പതിയെ നോക്കി തുടങ്ങണം എന്ന് ഞാൻ എൽസനോട് പറഞ്ഞു. ഈ നാട്ടിലെ ഇളം കാറ്റിനു പോലും ഒരു രക്തത്തിന്റെ ഗന്ധം ഉണ്ടെന്നു എനിക്കു തോന്നി.
ചീവീടിന്റെ ശബ്ദവും, എവിടെ തിരിഞ്ഞാലും കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന തൈല തോട്ടങ്ങളും എല്ലാം എന്തോ നിഗൂഢത ഒളിപ്പിക്കുന്നതായി എനിക്കു തോന്നി. ഞങ്ങൾ പൊതുവഴിയിൽ നിന്നും അൽപ്പം താഴേക്കു കിടക്കുന്ന ഒരു ഇടവഴിയില്ലേക്കു ആ പെൺകുട്ടിയെ പിന്തുടർന്നു. പായൽ പിടിച്ചു കിടക്കുന്ന വഴിയിലൂടെ ഞങ്ങൾ ജാഗ്രതയോടെ നീങ്ങി. നിറം മങ്ങിയ ഒരു കൊച്ചു വസതിയുടെ അടുത്തു ചെന്ന് അവൾ വണ്ടി നിർത്തി. അതിന്റെ അടുത്തായി ഒരു കാലി തൊഴുത്തും അതിൽ ഉണക്കാൻ ഇട്ടിരിക്കുന്ന റബ്ബർ ഷീറ്റ്റുകളും എന്റെ ശ്രദ്ധയിൽ പതിഞ്ഞു. പേര് എന്താണെന്നു പറഞ്ഞില്ല. കാലു കഴുകി കൊണ്ടിരുന്ന ആ കുട്ടിയോട് ഞാൻ തിരക്കി. ഭാമ എന്നാണ്. തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ മറുപടി വന്നു.