മീനാക്ഷി കല്യാണം 6 [നരഭോജി]

Posted by

 

***** 

ജങ്കാറ് കടവെത്തിയ ഇളക്കത്തിൽ, മീനാക്ഷി ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു. കടവിലേക്കിറങ്ങി നടക്കും വഴി പുറകിൽ ഒരു കൂട്ടക്കരച്ചിലും, ബഹളവും ദുശ്ശകുനമായി കേട്ടു. 

 

അപ്പുറത്തെ കടവിലേക്ക് പോകാനിറക്കിയ വഞ്ചി മറിഞ്ഞതാണ്. അതിലുണ്ടായിരുന്നവരെല്ലാം വേഗംതന്നെ നീന്തി കരക്ക്കയറി. മുൻപത്തേതിലും ശക്തിയിൽ പുഴയൊഴുകാൻ തുടങ്ങി. കലങ്ങി മറിഞ്ഞ വെള്ളം ഉരുൾപെട്ടിയതു പോലെ കലുഷമായി ഒഴുകിതുടങ്ങി. എന്തൊക്കെയോ, എവിടെനിന്നൊക്കെയേ ഒലിച്ചു വരുന്നുണ്ട്. അതിൽ കടപുഴകിയ മരങ്ങളും, ജീവികളും, വീട്ടുസാമാനങ്ങളും കാണാൻ ഉണ്ട്. 

 

“മലവെള്ളമിറങ്ങി, ഇനിയാരും വഞ്ചിയിറക്കരുത്, അത് മരണത്തെ വിളിച്ച് വരുത്തുന്നത് പോലെയാണ്.” ആരോ പറഞ്ഞു.

 

പ്രകൃതി പോലും തന്റെ യാത്ര ശരിവക്കുന്നത് പോലെ, അതിനു കൂട്ടുനിൽക്കുന്നത് പോലെ അവൾക്ക് തോന്നി.

 

ഇനിയാരെങ്കിലും തന്നെ അന്വേഷിച്ച് വന്നാൽ പോലും, പുഴവരച്ച ഈ അഗ്നിരേഖ മറികടക്കാൻ മനുഷ്യരായവർ ആർക്ക് കഴിയും.

 

****** മഴനീര് വീണ് വഴുക്കലായ ചെളിമണ്ണിൽ തെന്നി ചരിവിലേക്ക് അരവിന്ദൻ, കയ്യ് കുത്തിയുരഞ്ഞ് നിരങ്ങിവീണു. കയ്യും കാലുമെല്ലാം തൊലിപോയ നീറ്റലും പുകച്ചിലുമൊന്നും അവനറിഞ്ഞതേയില്ല. അവിടന്നെഴുന്നേറ്റ് മഴവെള്ളമിറങ്ങി കുഴഞ്ഞ് കിടക്കുന്ന വയൽമണ്ണിലേക്ക് ചാടിയിറങ്ങി ഓടിതുടങ്ങി. ചളി, കാലിനെ തടയാൻ കഴിവതും നോക്കുന്നുണ്ട്. തോറ്റുകൊടുക്കാൻ അരവിന്ദന് അതവൻ്റെ ജീവിതമായിരുന്നു.

 

തൃശ്ശൂർപൂരത്തിനു ആണ്ട്തോറും പകൽ മൂന്നിനു നടക്കാറുള്ള ഗംഭീരവെടിക്കെട്ട് ഈ തോരാത്ത മഴയിൽ മാറ്റിവച്ചു. അന്ന് കാലാകാലങ്ങളായി വഴക്കമില്ലാത്തത് പോലെ, കല്പ്പാന്തത്തിൽ തോൽവിയടഞ്ഞ്, കമ്പക്കെട്ടിൻ്റെ ഘോഷങ്ങളില്ലാതെ, കരിമരുന്നിൻ്റെ ത്രസിപ്പിക്കുന്ന ഗന്ധമില്ലാതെ ദൈവങ്ങൾ പോലും ഉറക്കമായി. മഴ…, ഒടുങ്ങാത്ത മഴ…., ദൈവങ്ങൾ പോലും തേറ്റുപോയ മഴ.

 

പക്ഷെ മനുഷ്യൻ…. കല്ലിനെ ദൈവമാക്കിയ മനുഷ്യൻ, തുള്ളിയുറഞ്ഞെത്തിയ വെളിച്ചപ്പാടിൻ്റെ തലയരിഞ്ഞ്, കൊടും കാട് വെട്ടി, പൂരം തീർത്ത മനുഷ്യൻ.  മണ്ണിനും കാറ്റിനും കടലിനും കാട്ടാറിനും കീഴടങ്ങാത്ത മനുഷ്യൻ.

 

Leave a Reply

Your email address will not be published. Required fields are marked *