ഭൈരവ് കണ്ണ് കൂർപ്പിച്ചു പറഞ്ഞു,
അവന്റെ മുഖ ഭാവം കണ്ട് അവർ പേടിയോടെ തലയാട്ടി,
രുദ്രും ഭൈരവും കൂടി ഒരു ആംബുലൻസ് വിളിച്ച് അവരെയെല്ലാം ഹോസ്പിറ്റലിൽ എത്തിച്ചു, അപ്പോഴേക്കും ലത വന്നതുകൊണ്ട് കുട്ടികളെയും വൃന്ദയെയും അവരെയെല്പിച്ച്, രുദ്രും ഭൈരവും കാറിൽ ആശുപത്രിയിൽ ചെന്നു
അവർ തന്നെ ഷോപ്പിംഗിന് പോയവരെ വിളിച്ച് കാര്യംപറഞ്ഞു, എല്ലാവരും കരഞ്ഞുവിളിച്ചു ഹോസ്പിറ്റലിൽ എത്തി,
രുദ്രും ഭൈരവും പറഞ്ഞപോലെ തന്നെ കാവ്യയും മറ്റുള്ളവരും അവരോട് പറഞ്ഞു, എല്ലാവരും പരുക്ക് പറ്റി കിടക്കുന്നതിനാൽ കൂടുതൽ ചോദ്യങ്ങളുണ്ടായില്ല,
അർജുനും ആരോഹിനും നിവിനും ശരീരത്തിൽ മൂന്നോ അതിൽ കൂടുതലോ പൊട്ടലും ഒടിവുകളുമുണ്ടായിരുന്നു, ശ്രീജേഷിന് ബോധം വന്നെങ്കിലും നട്ടെല്ലിനേറ്റ പ്രഹരം അല്പം കുഴപ്പമാണെന്നും അരയ്ക്ക് താഴേക്ക് തളർന്നുപോയെന്നും, നല്ല ട്രീറ്റ്മെന്റ് കൊണ്ട് ഇമ്പ്രൂവ്മെന്റ് ഉണ്ടായേക്കാമെന്ന് ഡോക്ടർമാർ വിധിയെഴുതി, പിന്നീട് കൂടുതൽ ചികിത്സക്കായി വിദേശത്തേക്ക് തിരികെ കൊണ്ടുപോകാൻ തീരുമാനമായി,
••❀••
കാവിൽ വിളക്ക് വയ്ച്ച് തിരിയുമ്പോൾ, കാക്കാത്തിയമ്മ അവിടെയുണ്ടായിരുന്നു, അവരെക്കണ്ട വൃന്ദ ഓടിച്ചെന്ന് അവരെക്കെട്ടിപ്പിടിച്ചു കരഞ്ഞു, കണ്ണനും ഒപ്പമുണ്ടായിരുന്നു,
“കരയാതെ മോളേ, പോട്ടെ സാരോല്ല… മോക്ക് അപകടമൊന്നും വന്നില്ലല്ലോ… അതിനുമുന്നേ മോളുടെ രാജകുമാരൻ എത്തിയില്ലേ…”
അവർ അവളെ അശ്വസിപ്പിക്കുമ്പോലെ പറഞ്ഞു,
“കാക്കാത്തിയമ്മ എങ്ങനറിഞ്ഞു…?”
അവളൊരു മറുചോദ്യം ചോദിച്ചു
അതിനു കാക്കാത്തിയമ്മ ഒന്ന് ചിരിച്ചു
“ഞാനറിയാത്തതായി എന്തെങ്കിലുമുണ്ടോ…?”
അവർ പറഞ്ഞു
വൃന്ദ മനസ്സിലാകാത്തപോലെ അവരെ നോക്കി
“ഞാനൊരു നാടോടിയല്ലേ…? അപ്പൊ ഈ നാട്ടിലെ എല്ലാ കാര്യങ്ങളും ഞാനറിയും, ഇവിടുത്തെ കാര്യം കുറച്ചൊക്കെ കേട്ടു, കുറച്ച് ഞാൻ ഊഹിച്ചു…”
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു,
“അപ്പൊ രുദ്രേട്ടനാണോ ഉണ്ണിയേച്ചീടെ രാജകുമാരൻ…”
എല്ലാം കേട്ട് നിന്ന കണ്ണൻ ചോദിച്ചു,
“മോനെന്ത് തോന്നുന്നു…?”
കാക്കാത്തിയമ്മ ചോദിച്ചു
“രുദ്രേട്ടൻ നല്ലതാ… എന്നോടും ഉണ്ണിയേച്ചീയോടും നല്ല സ്നേഹാ… കാണാനും സൂപ്പറാ… ഉണ്ണിയേച്ചിക്ക് ചേരുന്ന രാജകുമാരൻ…”
കണ്ണൻ തിളങ്ങുന്ന കണ്ണുകളോടെ ആവേശത്തോടെ പറഞ്ഞു,
അത് കണ്ട് വൃന്ദയുടെയും മനസ്സ് നിറഞ്ഞു, അവളുടെ മുഖം ചുവന്നു, അവൾക്കപ്പോൾ രുദ്രിനെ കാണാൻ തോന്നി,
അന്ന് വീട്ടിലെത്തിയിട്ടും രുദ്രിനെ തിരഞ്ഞെങ്കിലും കാണാൻ പറ്റിയില്ല, പിന്നീടാരോ പറഞ്ഞുകേട്ടു പുറത്ത് പോയി എന്ന്, അവനെ കാണാൻ അവൾക്ക് വല്ലാതെ കൊതിയായി…