കാവ്യ പുറത്ത് മുട്ടുകാലിൽ മുഖം പൂഴ്ത്തി അവിടെയിരിക്കുന്നുണ്ടായിരുന്നു, രുദ്ര് അവളുടെ അടുത്തെത്തി, മുടിക്കുത്തിൽ പിടിച്ച് പൊക്കിയെടുത്തു, അവൾ വേദനയോടെയും ഭയത്തോടെയും അവനെ നോക്കി,
“നീയൊരു പെണ്ണായിപ്പോയി അല്ലെങ്കിൽ മുകളിൽ കിടക്കുന്നവന്മാരുടെ അവസ്ഥയായെനെ നിനക്കും, മനസ്സിലായോടി…”
രുദ്ര് അലറി
അവൾ പേടിച്ചു തലയാട്ടി
“പിന്നെ… ഇവിടെയൊന്നും നടന്നിട്ടില്ല, ആരെങ്കിലും ചോദിച്ചാൽ അവന്മാർ പരസ്പരം തല്ലുകൂടി, അത്രേയുള്ളൂ, പിടിച്ച് മാറ്റാൻ ചെന്ന നിനക്കും തല്ലുകിട്ടി… മനസ്സിലായോടി…”
അവൻ പറഞ്ഞു, അവൾ കരഞ്ഞുകൊണ്ട് തലയാട്ടി,
അവളുടെ ഇരുപ്പ് കണ്ട് ഭൈരവിന് സഹതാപം തോന്നി, ഒന്നുമില്ലെങ്കിലും ഒരു പെണ്ണല്ലേ, അവന്റെയോക്കെ ട്രാപ്പിൽ വീണുപോയതാകാം…
അവൻ അവളുടെ അടുത്ത് ചെന്ന് അവളെ നോക്കി
“നീയുമൊരു പെണ്ണല്ലേ… എങ്ങനാടി അവളോട് ഇത് ചെയ്യാൻ തോന്നിയത്, ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഒരു സാധുവല്ലേ അവൾ… അതൊക്കെപ്പറഞ്ഞാൽ നിനക്കൊക്കെയെങ്ങനെ മനസ്സിലാവാനാ, അല്ലേ…? എന്തിനും ഏതിനും പണം… പിന്നീട് സ്വാതന്ത്ര്യം എന്ന പേരിൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം… നിനക്കൊന്നും ഒരിക്കലും മനസ്സിലാവില്ല വിഷമം പറഞ്ഞ് കരയാൻ പോലും ആരുമില്ലാത്ത ഒരു പെൺകുട്ടിയുടെ അവസ്ഥ… നിന്റെയൊക്കെ ആജ്ഞ അനുസരിച്ചു എല്ലാം ചെയ്ത് തരുന്നില്ലേ…? ഇതൊരു അവസരമായി നന്നാവാൻ നോക്ക്…”
അവളെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു കസേരയിലിരുത്തിയിട്ട് അടുക്കളയിൽ നിന്നും ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അവൾക്ക് കൊടുത്തുകൊണ്ട് പതിയെ പറഞ്ഞ് അവൻ മുകളിലേക്ക് നടന്നു
കാവ്യ ഒരു നിമിഷം അവനെ മുഖമുയർത്തി നോക്കിയിരുന്നു, പിന്നീട് വിതുമ്പിക്കരഞ്ഞു….
മുകളിലെത്തിയ രുദ്ര് അവിടെ ആകമാനം നോക്കി, ശ്രീജേഷിനൊഴിച്ച് ബാക്കിയെല്ലാത്തിനും ബോധമുണ്ടായിരുന്നു, കൈകൾക്കും കാലുകൾക്കുമെല്ലാം നല്ല പരിക്കുണ്ടായിരുന്നു, അവർ വേദനകൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു,
രുദ്ര് അവരുടെ മുന്നിലെത്തി പുച്ഛത്തോടെ ചിരിച്ചു
“അപ്പൊ അനിയന്മാർക്ക് കാര്യം മനസ്സിലായല്ലോ… അവൾ എന്റെ പെണ്ണാണ്… ഇനിയവളുടെ മുഖത്തേക്ക് വേണ്ടാത്തൊരു നോട്ടം നോക്കിയാൽ, ആ കണ്ണ് ഞാൻ ചൂഴ്ന്നെടുക്കും, മനസ്സിലായോടാ… (അവരെ ആകമാനം ഒന്ന് നോക്കിയിട്ട്) നിനക്കൊക്കെ ഭാഗ്യമുണ്ട് സാധാരണ ഇവന്റെ കയ്യീന്ന് കിട്ടിയാ, ഏഴിന്റന്നേ കണ്ണ് തുറക്കൂ…”
അവൻ അടുത്തേക്ക് ചെന്ന ഭൈരവിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
“അപ്പൊ അനിയന്മാർ ഇതങ്ങു മറന്നേക്കണം, എന്നിട്ട് ആര് ചോദിച്ചാലും തമ്മിൽ തല്ല് കൂടിയെന്നേ പറയാവൂ… മാറ്റി പറയാനാണെങ്കിൽ ഞാൻ ഒന്നൂടെ നിങ്ങളെ കാണും…പിന്നെ ശുഭം…”