“ഛീ പോ. അങ്ങനെയൊന്നുമില്ല, ഞാൻ പഠിക്കാനല്ലേ പോകുന്നെ.”
“പഠിച്ചാൽ മതി!!”
“ഒറ്റ കുത്തു വെച്ചു തരും ഞാൻ, നേരെ നോക്കി വണ്ടിയോടിക്ക്.”
ടൗണിലേക്ക് ചെന്നിട്ട് കുറച്ചു മദ്യ കുപ്പിയും സൂപ്പർ മാർക്കറ്റിൽ നിന്ന് വീട്ടു സാധനങ്ങളും വാങ്ങിച്ചു തിരികെ വണ്ടിവിട്ടു. തിരിച്ചുവരുമ്പോ മീര നല്ല ഉറക്കമായിരുന്നു. പാവം ഉറങ്ങട്ടെയെന്നു ഞാനും കരുതി. കുറച്ചു ദൂരം ചെന്നതും C.I യുടെ ബെൻസ് കാർ രണ്ടു തവണ ഹോൺ അടിച്ചു. സാധാരണ സ്മിതയാണ് ആ വണ്ടിയോടിക്കാറ്. പക്ഷെ എന്റെ വണ്ടികണ്ടാൽ അവൾ ഓവർ ടെക്ക് ചെയ്തു പോകുകയും ചെയ്യും. ഇന്നെന്താണാവോ, കേറിപോകണം എങ്കിൽ പൊയ്ക്കോട്ടേ എന്നു ഞാനും കരുതി. പക്ഷെ വീണ്ടും ഹോണടിച്ചപ്പോൾ ഞാൻ സൈഡ് ആക്കി.
കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ സ്മിതയല്ല, സി.ഐ. അവൻ വണ്ടി മുന്നിൽ കേറ്റി ഇട്ട ശേഷം ഇറങ്ങി നടന്നു എന്റെ നേരെ വന്നു. ഞാൻ ഗ്ലാസ് താഴ്ത്തി.
“നീ വക്കീലാണല്ലേ??”
ഞാൻ അതെ എന്ന ഭാവത്തിൽ തലയാട്ടി. ഒരുനിമിഷം തുടർച്ചയായി കലിപ്പിച്ചു തന്നെ നോക്കിയശേഷം പെട്ടന്നവൻ എന്നെ നോക്കിയൊന്നു ചിരിച്ചു. കാറിന്റെ ഫ്രണ്ട് ടൂറിൽ നിന്നും ഒരു പ്രായമുള്ള മനുഷ്യൻ എന്നെ നോക്കുന്നുണ്ടായിരുന്നു. അയാൾ ഡോർ തുറന്നു പുറത്തേക്കിറങ്ങി, കാണാൻ ആഢ്യത്വമുണ്ട്. എവിടെയോ കണ്ടു മറന്നപോലെയുമുണ്ട്. ഓർക്കാൻ കഴിയുന്നില്ല.
“മിഥുനെ, എന്നെ ഓർമ്മയുണ്ടോ?”
“S.P ശ്രീധരൻ സാർ!!.” ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ വേഗം കാറിൽ നിന്നുമിറങ്ങി, അദ്ദേഹത്തിനെ കെട്ടിപിടിച്ചു. ഞെട്ടൽ മാറിയില്ല, ഒരു പഴയ കേസിൽ അദ്ദേഹത്തിന്റെ അനിയന് വേണ്ടി ഹൈ കോർട്ടിൽ ഞാൻ അപ്പിയർ ചെയ്തിരുന്നു. 12 വർഷം മുൻപ് മേഘമലയിൽ വെച്ചുള്ള ഒരു റെയ്‌ഡിൽ ആനകൊമ്പ് പിടിച്ചിരുന്നു, പക്ഷെ ഉന്നതമ്മാരുടെ ഇടപെടലിൽ തൊണ്ടിമുതലിൽ നിന്നും 4 ആനക്കൊമ്പ് മോഷണം പോയെന്ന പേരിൽ അദ്ദേഹത്തിന്റെ അനിയനെ കള്ളക്കേസിൽ കുടുക്കി. പക്ഷെ ഞാൻ ജാമ്യം വാങ്ങിച്ചു കൊടുത്തു, അദ്ദേഹത്തെ രക്ഷപെടുത്തിയതാണ്.
“സാർ…വിശ്വസിക്കാൻ കഴിയുന്നില്ല.”
“ഹഹ, ഇതെന്റെ മകനാടോ…ശ്രീജേഷ്.”
“അറിയാം സാർ പരിചയമുണ്ട്.”
“ഞാൻ ഇതിനുമുൻപ് വന്നിട്ടുണ്ട്, പക്ഷെ അന്നെനിക്കറിയില്ലായിരുന്നു, ഞങ്ങളുടെ ഓപ്പോസിറ്റ് ഉള്ള റിസോർട് താനാണ് വാങ്ങിച്ചതെന്ന്.”