“അപ്പൊ ശ്യാമേ…ഞങ്ങളതങ്ങ് ഉറപ്പിക്കുവ…”
സാബു സന്തോഷത്തോടെ ശ്യാമയോട് പറഞ്ഞു,
“എനിക്ക് ആ കുട്ടിയെ വല്ലാണ്ടങ്ങു ഇഷ്ടപ്പെട്ടു, നല്ല സൗന്ദര്യം, അടക്കം ഒതുക്കം വിനയം എല്ലാം എനിക്കിഷ്ടപ്പെട്ടു…മാത്രോല്ലാ അവള് മീനാക്ഷീടെ മോളല്ലേ, എന്റെ ഉറ്റ കൂട്ടുകാരിയായിരുന്നു അവൾ, ഞാനവളെ പൊന്നുപോലെ നോക്കിക്കൊള്ളാം…”
ശ്യാമയും സന്തോഷത്തോടെ എല്ലാരോടും പറഞ്ഞു…
“അല്ല…പറഞ്ഞപോലെ നന്ദനെവിടെ…?”
രാജേന്ദ്രൻ തിരക്കി,
“അവൻ രാവിലെ കോട്ടയത്ത് പോയതാ…അവന്റോരു ഫ്രണ്ടിന്റെ വീട്ടില്…നാളെ തിരിച്ചുവരും…നിങ്ങളിന്ന് വരുമെന്ന് അവനറിയില്ലല്ലോ…”
സാബു ചിരിച്ചുകൊണ്ട് പറഞ്ഞു
ചായകുടി കഴിഞ്ഞ് ശില്പ ശ്യാമയുടെ കൂടെ കൂടി, വീട് മുഴുവനും കയറിയിറങ്ങികണ്ടു, ശ്യാമയെ തന്റെ വരുത്തിയിലാക്കാനുള്ള പദ്ധതിയായിരുന്നു, ഇടയ്ക്ക് വൃന്ദയെ പുകഴ്ത്തിയും പറഞ്ഞു,
“ഉണ്ണിയെന്റെ സ്വന്തം അനുജത്തിയെപോലെതന്നാ, അവൾക്ക് ഇങ്ങനൊരു ബന്ധം കിട്ടുന്നതുതന്നെ അവളുടെ ഭാഗ്യം തന്നെയാ…നന്ദേട്ടനെപ്പോലെ സ്നേഹമുള്ള ഒരാളെ കിട്ടുവാന്ന് പറഞ്ഞാ അതൊരു ഭാഗ്യം തന്നാ…”
ശില്പ പറയുന്നത് കേട്ട് ശ്യാമ സന്തോഷത്തോടെ അവളെ നോക്കി, ഇതെല്ലാം കണ്ടും കെട്ടും നളിനി ഒന്നും മിണ്ടാതെ അവിടെ നിന്നു…ആരെങ്കിലും ചോദിക്കുന്നതിനുമാത്രം അവൾ ഉത്തരം പറഞ്ഞു,
തിരികെ പോരുന്നതിനു മുൻപേ വൃന്ദയുടെ ജാതകം അവിടെ ഏൽപ്പിച്ചു, പൊരുത്തം നോക്കിയതിനു ശേഷം ഒരു ദിവസം ദേവടത്തെക്ക് വരാൻ പറഞ്ഞിട്ടാണ് അവർ അവിടെനിന്നുമിറങ്ങിയത്.
••❀••
തിരികെ കാറിലിരിക്കുമ്പോൾ നളിനിയ്ക്ക് നടന്നതൊന്നും മനസ്സിലായില്ല,, അവൾ എന്തെക്കെയോ ചിന്തിച്ചിരുന്നു, അത് ശ്രദ്ധിച്ച രാജേന്ദ്രൻ തിരിഞ്ഞു ശില്പയെ നോക്കി…
“നീ വിചാരിക്കുന്നുണ്ടാവും ഞാൻ ഒരു ദുഷ്ടൻ ആണെന്ന്, എന്നാ കേട്ടോ എനിക്ക് നിങ്ങളുടെ സന്തോഷമാണ് ഏറ്റവും വലുത്, നിനക്കിപ്പോ നന്ദനെക്കൊണ്ട് ഉണ്ണിയേ കല്യാണം കഴിപ്പിക്കണമെന്നുണ്ടേൽ ഞാനായിട്ട് അതിന് എതിര് നിൽക്കില്ല…മോളോട് ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് അല്ലേ മോളേ…”
അയാൾ നളിനിയെ നോക്കി പറഞ്ഞിട്ട് അവസാന വാചകം ശില്പയോട് പറഞ്ഞു…”
“അതെ അമ്മ…ഇനി ഞാനായിട്ട് അവൾക്ക് ഒരു നല്ല ജീവിതം കിട്ടാതിരിക്കണ്ട…”
നളിനി അമ്പരന്ന് രണ്ടുപേരെയും മാറി മാറി നോക്കി…
രാജേന്ദ്രനും ശില്പയും നളിനി കാണാതെ ഗൂഢമായി പുഞ്ചിരിച്ചു…
••❀••
പിറ്റേന്ന് നന്ദൻ ശ്രീനന്ദനത്ത് എത്തിയപ്പോഴാണ് ദേവടത്തൂന്ന് വന്നകാര്യം അറിയുന്നത്, കാര്യങ്ങളെല്ലാം നല്ലരീതിയിൽ പോകുന്നതിൽ അവന് സന്തോഷം തോന്നി, അന്നുതന്നെ അവനേം കൂട്ടി ജ്യോത്സ്യൻറെ അടുത്തേക്ക് പോയി ജാതകപ്പൊരുത്തം നോക്കണമെന്ന് ശ്യാമ പറഞ്ഞതിൻപ്രകാരം പ്രശസ്തനായ ജ്യോത്സ്യനെ തന്നെ പോയികണ്ടു, അദ്ദേഹം രണ്ടുപേരുടേം ജാതകം വിശദമായി പരിശോധിച്ചു, അതിനു ശേഷം അവരുടെ മുഖത്തേക്ക് നോക്കി,