ഗീതുവിനെയും താങ്ങി ബെഡ്രൂമിലേക്ക് പോയപ്പോൾ ഇങ്ങനെയുള്ള ഒരായിരം ചോദ്യങ്ങൾ എന്റെ ഉള്ളിൽ പ്രതിധ്വനിച്ചു. എല്ലാത്തിനും ശാശ്വതമായ ഒരുത്തരമേ എനിക്ക് കണ്ടെത്താൻ കഴിഞ്ഞുള്ളൂ… കള്ളം …. മുത്തശ്ശി പറഞ്ഞതെല്ലാം ശുദ്ധ നുണയാണ്. ആർക്കെങ്കിലും വിശ്വാസിക്കാനാകുന്നതാണോ ഇതൊക്കെ….?
ഗീതു ആകെ തളർന്നിരുന്നു. എന്നാലും പഴയത് പോലെ ഒരു ട്രോമാ സ്റ്റേജിലേക്കവൾ വീണിട്ടില്ല. അവളുടെ മുഖം കാണുമ്പോഴെ അത് മനസിലാവും. ജീവിതം എന്നെ അല്പം സൈക്കോളജിയും പഠിപ്പിച്ചിരുന്നു. അവളെ ഞാൻ മെല്ലെ കട്ടിലിൽ കിടത്തി. തുടുത്ത കവിളുകൾ ചുമന്നിരുന്നു. പാവം എന്റെ മോള് . ഒരമ്മയും കേൾക്കാനാഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇന്നവൾ കേട്ടത്. പാവം ആവതില്ലാതിരുന്നിട്ടും അവൾ അതൊക്കെ കേട്ട് പിടിച്ച് നിന്നു. ഇതിലവൾ വീണ് പോയില്ലെങ്കിൽ എനിക്കൊരു കാര്യം ഉറപ്പാണ്, ഇനി ലോകം കീഴ്മേൽ മറിയുന്ന ഏത് പ്രശ്നം വന്നാലും അവൾ പിടിച്ച് നിൽക്കും ….. വിയർപ്പിനാൽ കുതിർന്ന് നെറ്റിയിൽ വീണ മുടിയിഴകളെ മാടിയൊതുക്കി ഞാനവളുടെ നെറ്റിയിൽ ഉമ്മ നൽകി. ചെറുപന്തൽ പോലുള്ള കൊതുകുവല താഴ്ത്തി ഇട്ട ശേഷം മുറിയുടെ കതക് ചാരി ഞാൻ നടവരിയിലേക്കിറക്കി.
പട പേടിച്ച് പന്തളത്ത് ചെന്നപ്പൊ പന്തം കൊളുത്തി പട എന്ന അവസ്ഥയാണ് എനിക്കിപ്പോൾ. എന്തെങ്കിലും ദുശീലമുണ്ടായിരുന്നെങ്കിലെന്ന് വല്ലാണ്ട് ആഗ്രഹിച്ച് പോകുന്നു. ഒരു കുപ്പി മദ്യത്തിൽ അല്ലേൽ ഒരു നീണ്ട പുകയിൽ ഈ വെപ്രാളമൊന്ന് ശമിപ്പിക്കാമായിരുന്നു. എല്ലാവരും സ്വന്തം മുറികളിലേയ്ക്ക് പോയിരുന്നു. ഇരുട്ടാണെങ്കിലും അവിടവിടെ ഉണ്ടായിരുന്ന ചെറുദീപം പോലുള്ള ബൾബുകൾ ഒരു തിരിവെട്ടം നൽകി.
ആ കഥകൾ ഒന്നും കേട്ടില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ ഗീതൂനെം കൂട്ടി ഈ എട്ടുകെട്ടിന്റെ ഭംഗി ആസ്വതിച്ചേനെ .അല്ലേലും അവൾക്ക് രാത്രി സ്വയ്ര്യവിഹാരം നടത്താനാണല്ലോ ഇഷ്ടം. പക്ഷെ ഇപ്പൊ ഈ കാഴ്ചകൾ കാണുമ്പോൾ വല്ലാത്ത ഭയമാണ് തോന്നുന്നത് മനസ്സിൽ . നാലു പേർ മരിച്ച വീട്. തളരാതിരിക്കാൻ ഞാൻ കൈവരിയിൽ മുറുകെ പിടിച്ചു. അവിടെ നിന്നാൽ താഴത്തെ നടു മുറ്റം കാണാം. നാല് കൊണ്ട് തിരിച്ച് ചതുരാകൃതിയിൽ തീർത്ത വീട് നാലുകെട്ട്. നാലുകെട്ടിനും മുകളിൽ മറ്റൊരു നില കൂടി അതുപോലെ പണിതാൽ എട്ടുകെട്ടാവും. എന്തായിരിക്കും ഇതിന്റെയൊക്കെ ചരിത്രം . രാജകുടുംബമായിരുന്നോ നമ്മൾ . ഇത്രയും വല്യ ഒരു സൗദം നമ്മുടെ കുടുംബത്തിന് എങ്ങനെ ആകും ലഭിച്ചത്. നാട്ടു പ്രമാണികളായിരിക്കാം നമ്മുടെ പൂർവികർ. എന്നാലും ഈ നിർമ്മിതിയിൽ എന്തൊകെയോ നിഗൂഡതകൾ നിറഞ്ഞിരിപ്പുണ്ട്. ഇതിന്റെ പലയിടത്തും മറ്റൊരു സംസ്ക്കാരത്തിന്റെ അവശേഷിപ്പുകൾ കാണാം. പ്രത്യക്ഷത്തിൽ തിരിച്ചറിയാനാവില്ലെങ്കിലും എവിടെയോ എന്തൊക്കെയോ ഒളിപ്പിച്ചു വച്ച പോലെ . വല്ലാത്ത തലവേദന തോന്നി. തലയിൽ കയ്യമർത്തിയതും മിന്നാമിനുങ്ങുകൾ പോലെ ബൾബുകൾ മിന്നി അണയാൻ തുടങ്ങി. അത് കണ്ട് തലകറങ്ങിയതിനാൽ ഞാൻ വേഗം മുറിയിൽ കയറി കഥകടച്ചു.