“ഓക്കെ …….”
എല്ലാവരും ഒരുമിച്ച് അതിന് പ്രതികരിച്ചു.
ഇതെല്ലാം തിളങ്ങുന്ന കണ്ണുകളോടെ മുത്തശ്ശി ഉമ്മറത്തിരുന്ന് കാണുന്നുണ്ടായിരുന്നു. പൊടുന്നനെ പടിഞ്ഞാറ് നിന്നും ഒരു കാറ്റ് വീശി. നിലത്തെ കരിയിലകൾക്കൊപ്പം കാറ്റ് പൊടിമണ്ണ് അടക്കം വീശി അടിച്ചപ്പോൾ എല്ലാരും ചാടി എണീറ്റു.
“ഇതെവിടുന്നാ ഇപ്പൊ പെട്ടെന്നൊരു കാറ്റ് . വാ അകത്ത് പോകാം ” ഞാൻ എല്ലാവരെയും വിളിച്ചു.
എല്ലാവരും ഉമ്മറത്ത് ഉള്ളിലേക്ക് കേറി നിന്നു .
“സമ്മതിക്കില്ല മക്കളെ ….” മുത്തശ്ശീടെ ചിലമ്പിച്ച സ്വരം
“എന്താ ….എന്താ മുത്തശ്ശീ……..”
“അവനത് ഇഷ്ടമില്ല…. ഒരുമ അവന് ഭയമാണ്. ഒരിക്കലവൻ കീഴടങ്ങിയത് അതിന് മുന്നിലാണ്…… മ് … ” ചുമച്ച് ചുമച്ച് കിഴവി അത് പറഞ്ഞൊപ്പിച്ചു.
“ആർക്ക് … ആരുടെ കാര്യമാണ് മുത്തശ്ശി ഈ പറയുന്നത്…” മിഴിച്ച് നിന്ന എല്ലാവർക്കും വേണ്ടി ശങ്കർ ആ ചോദ്യം ചോദിച്ചു.
“അവൻ. അവൻ വരും. നിങ്ങളുടെ ചോദ്യങ്ങൾക്ക് ശമനമുണ്ടാവും. ഇനി അധികം നാളില്ല മക്കളേ.. നിങ്ങളൊന്നിച്ച് നിക്കണം അതേ എനിക്കിപ്പോ പറയാനൊക്കൂ…. ബാക്കി എല്ലാം സർവേശ്വരന്റെ കയ്യിൽ. ”
കാറ്റ് ശമിച്ചു .ഭാരിച്ച മഴത്തുള്ളികൾ മണ്ണിലേയ്ക്ക് പതിക്കാൻ തുടങ്ങി. ചുട്ട് പഴുത്ത മണ്ണിൽ മഴ വെള്ളം വീണതും മണ്ണിന്റെ പച്ചമണം എങ്ങും വ്യാപിച്ചു.
***********
(രാത്രി )
അനു: നിങ്ങളുടെ മുത്തശ്ശിക്കെന്താ വട്ടാണോ മനുഷ്യാ …? അവരുടെ ചില നേരത്തെ സംസാരം കേട്ടാലെ ദേ ഉള്ളൻ കാലു തൊട്ടങ്ങ് പെരുത്ത് കേറുമെനിക്ക് ….
ശങ്കർ: എടീ അവർക്ക് വയസ്സൊരുപാടായില്ലേ.. ഈ പ്രായത്തിൽ ഇങ്ങനൊക്കെ തന്നാ…..നമ്മളങ്ങ് കണ്ടില്ലാന്ന് നടിച്ചാ മതി….
“ഹാ എനിക്ക് പ്രശ്നമില്ല. പക്ഷെ ആ ഇന്ദുന് വല്യ പേടിയാ ..അവളെന്നോട് കുറച്ച് കാര്യങ്ങള് പറഞ്ഞു…..അത് കേട്ടിട്ട് എനിക്കും ഇപ്പൊ എന്തൊക്കെയൊ വശപിശക് തോന്നുണ്ട്. ” .
“അവളെന്ത് പറഞ്ഞ് …..”
“മുത്തശ്ശി ഇങ്ങനെ ഒന്നും അല്ലായിരുന്നെന്നാ അവള് പറഞ്ഞത്. ഗീതൂന്റെ പ്രസവം അലസിയത് അറിഞ്ഞതിന് ശേഷമാണ് മുത്തശിടെ സ്വഭാവത്തിൽ മാറ്റങ്ങള് വന്നതെന്ന് . ശീലങ്ങളെല്ലാം മാറ്റിയത്രേ… ചില രാത്രികളിൽ മുറി പൂട്ടി നാമം ജപിക്കുന്നതൊക്കൊ അവൾ കേട്ടിട്ടുണ്ട്. അരവിന്ദിനോട് പറഞ്ഞപ്പൊ അവനും നിങ്ങള് പറഞ്ഞത് പോലാ അവളോട് പറഞ്ഞത് “