“പണ്ടത്തെ പോലെ അല്ല ഇപ്പൊ… ഇനിയും ഓരോ ആൾക്കാരുടെ മുന്നിൽ ഒരുങ്ങി കെട്ടി നിൽക്കാൻ എനിക്ക് പറ്റില്ല.” നയന അവന്റെ മുഖത്ത് നോക്കി തറപ്പിച്ചു പറഞ്ഞു.
“എയ് ഇയാൾ ടെൻഷൻ ആവണ്ടിരിക്ക്. നമുക്ക് എന്തെങ്കിലും ഒരു വഴി നോക്കാം.”
“എന്ത് വഴി? ഞാൻ എന്റെ അച്ഛനെ എതിർത്തു ഒന്നും ചെയ്യില്ല. അച്ഛന് ഇതാണ് ഇഷ്ടമെങ്കിൽ എനിക്ക് നാളെ വരുന്ന ആൾക്ക് തല കുനിച്ചു കൊടുക്കേണ്ടി വരും. പക്ഷേ എന്തോ ഒന്ന് എന്നെ അതിൽ നിന്നെല്ലാം പിന്നോട്ട് വലിക്കുന്നുണ്ട്. എന്നാൽ അത് എന്താണെന്ന്….” നയന വാക്കുകൾ മുഴുവിക്കാൻ വയ്യാതെ വിതുമ്പിപ്പോയി.
“അരവിന്ദേട്ടന് എന്നോട് ഒന്നും പറയാനില്ലേ?” അവൾ അരവിന്ദിന്റെ കണ്ണിൽ നോക്കിയാണ് അത് ചോദിച്ചത്.
ആ നോട്ടം അവന് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. എന്നെ കൂടെ കൂട്ടിക്കൂടെ എന്ന് അവളുടെ കണ്ണുകൾ അവനോടു പറയുംപോലെ അവന് തോന്നി.
അരവിന്ദിന്റെ മനസ്സിൽ ഒരു യുദ്ധം അരങ്ങേറുക ആയിരുന്നു ആ സമയം. ഒരു ഭാഗത്ത് നയനയോട് അവനുള്ള പ്രണയവും മറുഭാഗത്തു അവളെ വിട്ട് പിരിയേണ്ടി വരുമോ എന്ന ഭയവും.
യുദ്ധം മുറുകിയതും അവൻ മെല്ലെ അവളുടെ അടുത്ത് നിന്ന് നീങ്ങി ദൂരേക്ക് നോക്കി നിന്നു.
അവന്റെ മൗനം അവൾക്ക് താങ്ങാൻ കഴിയുന്നുണ്ടാരുന്നില്ല.
അല്പസമയം കഴിഞ്ഞതും എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ അരവിന്ദ് അവൾക്കരുകിലേക്ക് വന്നു അവളെ തന്നെ ഉറ്റു നോക്കി.
“നയന… തീരെ റൊമാന്റിക് അല്ലാത്ത ഒരു മനുഷ്യജീവി ആണ് ഞാൻ. അത്കൊണ്ട് സാഹിത്യം പറയാനൊന്നും എനിക്ക് അറിയില്ല എന്നാലും ഞാൻ ഒന്ന് ശ്രമിക്കാം.”
അരവിന്ദിന്റെ പെട്ടെന്നുള്ള ആ വാക്കുകൾ കേട്ട് നയന ഒന്ന് അമ്പരന്നു. അവളുടെ കണ്ണുകൾ വിടർന്നു.
“എന്റേതെന്നു ഞാൻ വിശ്വസിക്കുന്ന രണ്ടേ രണ്ട് സ്ത്രീകളെ ഈ ലോകത്ത് ഉണ്ടായിരുന്നുള്ളു. എന്റെ അമ്മയും പിന്നെ ആമിയും.” അരവിന്ദ് ഒന്ന് പറഞ്ഞു നിർത്തി അവളെ നോക്കി.
“അതിനിടയിലേക്ക് ആണ് നീ ഒരു ഫുട്ബോളുമായി പാഞ്ഞു കേറി വന്നത്. ദേഷ്യം ആയിരുന്നു എനിക്ക് നിന്നോട്. എന്നാൽ അന്ന് ആ ഹോസ്പിറ്റലിൽ നിന്ന് നിന്റെ വീട്ടിലേക്ക് ഉള്ള യാത്ര… അത് ഒരിക്കലും അവസാനിക്കരുതേ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. പിന്നീട് ഓരോ തവണ നിന്നെ കാണുമ്പോഴും സംസാരിക്കുമ്പോഴും ഞാൻ നിന്നിലേക്ക് കൂടുതൽ അടുക്കുക ആയിരുന്നു. ഇപ്പൊ ഈ നിമിഷം എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും എനിക്ക് എന്റേത് എന്ന് പറയാൻ ഒരാൾ കൂടി ഉണ്ട് എന്ന്.”