പിറ്റേ ദിവസം രാവിലെ തന്നെ കീർത്തന അവളുടെ അച്ഛൻൻ്റെ വീട്ടിലേക്ക് പോയി. ക്രിസ്‌മസ് കഴിഞ്ഞു പിറ്റേ ദിവസം തന്നെ തിരിച്ചെത്തി പരീക്ഷക്ക് പഠിത്തം തുടങ്ങണം എന്നാണ് ചെറിയമ്മയുടെ ഉത്തരവ്.
ജോണിയും ജിമ്മിയും രാവിലെ തന്നെ എയർപോർട്ടിലേക്ക് തിരിച്ചു. അവരുടെ പെട്ടന്നുള്ള പോക്ക് അപ്പൻ മാർക്കോസിന് അത്ര ഇഷ്ടപെട്ടില്ല. ക്രിസ്‌മസ് അവധി ആഘോഷിക്കാൻ രണ്ടും കൂടി ദുബായിക്ക് പോകുന്നു പോലും. എയർപോർട്ടിൽ ഡ്രൈവർ ഡ്രോപ്പ് ചെയ്‌തു സെക്യൂരിറ്റി ചെക്ക് നടന്നു കൊണ്ടിരുന്നപ്പോളാണ് ഒരു CRPFകാരൻ വന്ന് രണ്ട് പേരുടെയും അടുത്തു കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ടെന്ന് പറഞ്ഞു ഒരു റൂമിലേക്ക് കൂട്ടികൊണ്ടു പോയി. ഇരുവരുടെയും മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അവരെ ഒരു റൂമിലാക്കി വാതിലടച്ചു. ചെറിയ ഒരു റൂം ഒരു ടേബിളും നാലു കസേരയും മാത്രം. കുടിക്കാൻ വെള്ളമോ ഒന്നുമില്ല.
രണ്ട് പേരും പരസ്‌പരം നോക്കിയതല്ലാതെ ഒന്നും സംസാരിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ചെക്കിൻ ബാഗും പെട്ടിയുമൊക്കെ ഒരാൾ കൊണ്ടുവന്നു ഒരു സൈഡിൽ ആയി വെച്ചു. അതോടെ അവരുടെ ദുബായ് യാത്ര അവസാനിച്ചു എന്ന് ഇരുവർക്കും മനസ്സിലായി. രണ്ടു പേരും പേടിച്ചൊന്നും തന്നെ മിണ്ടിയില്ല. എന്തെങ്കിലും സംസാരിച്ചാൽ അത് സിനിമയിൽ ഒക്കെ കാണുന്ന പോലെ റെക്കോർഡ് ചെയ്യപ്പെടുമെന്ന് അവർ ഭയപ്പെട്ടു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ട് പേർ റൂമിലേക്ക് വന്നു. രണ്ടും ചെറുപ്പക്കാരാണ്. കസ്റ്റംസ് എന്ന് എഴുതിയ ഐഡി കാർഡ് ധരിച്ചിട്ടുണ്ടെങ്കിലും യൂണിഫോമിൽ അല്ല. മുൻപിൽ വന്നയാളുടെ ബെൽറ്റിൽ കൊളുത്തിയിട്ടുള്ള ഒരു ഉറയിൽ റിവോൾവറുണ്ട്. അയാൾ അവരുടെ എതിർവശത്തെ കസേരയിലിരുന്നു. മറ്റെയാൾ ജിമ്മിയുടെ suitcase എടുത്ത് മേശപുറത്തു വെച്ചിട്ട് തുറക്കാൻ അവിശ്യയപ്പെട്ടു. പെട്ടി തുറന്നതും ഇരുവരും ഞെട്ടി. ഒരു ചെറിയ പാക്കറ്റിൽ ബ്രൗൺഷുഗർ. ജോണിക്ക് തല കറങ്ങുന്നതായി തോന്നി.
“അത് എടുത്ത് ഇവിടെ വെക്ക്.”
അതിലൊരുദ്യോഗസ്ഥൻ മേശയുടെ ഒഴിഞ്ഞ ഭാഗം ചൂണ്ടികാണിച്ചു പറഞ്ഞു. രണ്ടാമൻ പെട്ടി തിരികെ വെച്ച്.
ജിമ്മിക്കും ജോണിക്കും കരച്ചിൽ ഒക്കെ വന്ന് തുടങ്ങി. കാര്യങ്ങൾ തീരുമാനായി എന്ന് അവർക്ക് മനസ്സിലായി.