“അല്ലെടാ മോനേ……ബൈപ്പാസ് വന്നേപ്പിന്നെ ആ വസ്തുവിനൊക്കെ ഓരോ ദിവസവും വെലകേറുവാ ഇത്രയും നല്ല സ്ഥലം വിറ്റാൽ പിന്നീട് ദുഖിക്കേണ്ടിവരും.അതറിഞ്ഞ് പ്രവർത്തിച്ച കാര്യമാ പറഞ്ഞത്………” അച്ഛൻ പറഞ്ഞു.
“അവനസൂയയാ…….” ചേച്ചി പറഞ്ഞു.
ഞങ്ങൾ വീട്ടിലെത്തി.രതീഷേട്ടനും പിറകേയെത്തി. ഞങ്ങൾ ദിനചര്യകളിലേക്ക് കടന്നു.
“അച്ഛാ…..ഇത് ഞാനറിഞ്ഞടത്തോളം ഒരു വള്ളിക്കെട്ട് കേസാ…….” രാജേഷേട്ടൻ പറഞ്ഞു
“അതെന്താടാ……..” അച്ഛൻ ചോദിച്ചു.
“ഇത് ആ രോഹിതിൻ്റെ മൊറപ്പെണ്ണാ ഇവര് വഴികൊടുക്കാമെന്ന് പറഞ്ഞിട്ടാ അവൻ പുറകിലുള്ള രണ്ടേക്കർ വാങ്ങിയത് പിന്നെ എന്തോ പറഞ്ഞ് അവര് തെറ്റി വഴികൊടുത്തതുമില്ല.അവൻ ഈ പെണ്ണിനെ കെട്ടണമെന്നും പറഞ്ഞ് നടക്കുവാ…….” രാജേഷേട്ടൻ പറഞ്ഞു.
“അതങ്ങനെയല്ല ഏട്ടാ അവര് സെൻ്റിന് ഒരുലക്ഷം കൊടുക്കാമെന്ന് പറഞ്ഞു. അവസാനം അവിടുത്തെ കൊച്ചിൻ്റെ കല്ല്യാണ് വന്നപ്പം വാക്കുമാറി അൻപതേ കൊടുക്കത്തോളെന്ന് എഗ്രിമെൻ്റില്ലാത്തതുകൊണ്ട് അവർക്കൊന്നും പറയാനും പറ്റിയില്ല അവനെ പേടിച്ച് മറ്റാരും വന്നതുമില്ല കൊച്ചിൻ്റെ കല്ല്യാണം മുടങ്ങുമെന്ന സ്ഥിതി വന്നപ്പം അവരത് കിട്ടിയ വെലക്ക് അവനുതന്നെ കൊടുത്തു.ഇതറിഞ്ഞ നിതാൻ്റി വഴിയും കൊടുത്തില്ല ഇതാ സത്യം……” ചേച്ചി പറഞ്ഞു.
“അതും ഞാനറിഞ്ഞാരുന്നു പക്ഷേ ഈ കാരണംകൊണ്ടാ വഴികൊടുക്കാത്തതെന്ന് ഞാനറിഞ്ഞില്ല…….” രാജേഷേട്ടൻ പറഞ്ഞു.
“പൊട്ടനെ ചെട്ടി ചതിച്ചപ്പം ചെട്ടിയെ ദൈവം ചതിച്ചു…….” അച്ഛൻ പറഞ്ഞു.
“പക്ഷേ അച്ഛാ കല്ലാണം നടക്കത്തില്ലെന്നുവന്നാ അവരെ കൊല്ലാനും അവൻ മടിക്കത്തില്ല…….” രാജേഷേട്ടൻ പറഞ്ഞു.
“അതൊരു റിസ്കാണെല്ലോ………” ഏട്ടൻ പറഞ്ഞു.
“ഞാനെന്ത് റിസ്കെടുക്കാനും തയ്യാറാ……” രതീഷേട്ടൻ പെട്ടെന്ന് പറഞ്ഞു.
“എന്നാ ഞാനും…….” ഏട്ടൻ പറഞ്ഞു.
“എന്നാ…..നമ്മളെല്ലാരും ഒത്തുപിടിക്കുന്നു…..” അച്ഛൻ കൈനീട്ടി. നാലുപേരും അച്ഛൻ്റെ കൈക്ക് മുകളിൽ കൈവച്ചു. പിറ്റേന്ന് രാവിലെ കളിയും കുളിയും ആഹാരവുമൊക്കെ കഴിഞ്ഞ് അച്ഛൻ അലമാരയിൽനിന്നും ആയിരത്തിൻ്റെ നാലഞ്ചുകെട്ട് നോട്ട് കൊണ്ടുവന്ന് ഒരു പ്ലാസ്റ്റിക് കവറിൽ വച്ചു.
“ടാ……മക്കളേ അച്ഛനീ പൈസ അവർക്ക് കൊടുക്കുവാ പിന്നെ പോരാതെവന്നാലും കൊടുക്കും മക്കൾക്കാർക്കെങ്കിലും എതിർപ്പുണ്ടോ…….” അച്ഛൻ പറഞ്ഞു.
“ഒരു പത്തെങ്കിലും കൊടുക്കാരുന്നു. സ്വർണ്ണമൊക്കെ എടുക്കണ്ടേ……” ഏട്ടൻ പറഞ്ഞു.
“നിൻ്റമ്മേടെ ആഭരണമെല്ലാം അവൾക്ക് കൊടുക്കാൻ തന്നിട്ടൊണ്ട് ഈ വീട്ടിലോട്ടോതന്നെ വരുന്നതല്ലേ………” അച്ഛൻ പറഞ്ഞു.