********************
ത്രയംബകേശ്വർ…
നാസിക്കിൽ നിന്ന് 28 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ടൗൺ. ഇന്ത്യയിലെ തന്നെ പേരുകേട്ട ശിവക്ഷേത്രം ത്രയമ്പക്കശ്വറിൽ ആണ്. ഗോദാവരി നദി അതിന്റെ പ്രയാണം ആരംഭിക്കുന്നത് ഇവിടുത്തെ ബ്രഹ്മഗിരി മല മടക്കുകളിൽ നിന്നാണ്.
ടൗണിൽ നിന്നെല്ലാം മാറി സ്ഥിതി ചെയ്യുന്ന ഒരു ലോറി താവളത്തിൽ മഹീന്ദർ വണ്ടി കൊണ്ടുവന്ന് നിർത്തി. ആ വണ്ടി വന്നത് കണ്ടുകൊണ്ട് അവിടെ ജോലി ചെയ്ത്കൊണ്ട് നിന്നിരുന്ന കുറച്ച് ആളുകൾ ചിരിച്ചുകൊണ്ട് വണ്ടിയുടെ അടുത്തേക്ക് വന്നു.
മഹീന്ദറും ചോട്ടുവും വണ്ടിയിൽ നിന്നും ഇറങ്ങിട്ട് അവരോടെല്ലാം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവരെല്ലാം ആ വണ്ടിത്താവളത്തിലെ ജോലിക്കാർ ആണ്. അത്യാവശ്യം വലിയൊരു വർക്ക്‌ഷോപ്പ് ആണ് അത്. മാത്രമല്ല നാസിക്ക് വഴി ദൂരയാത്ര പോകുന്ന ട്രക്കുകൾ മിക്കതും ഇവിടെയാണ് ഹാൾട്ട് ചെയ്യാറുള്ളത്. ഇതിനോട് അനുബന്ധിച്ചു പല പല ധാബകളും, വണ്ടികളുടെ പാർട്സ് വിൽക്കുന്ന കടകളും എല്ലാം പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ നിന്നുമാണ് മഹീന്ദരിന് ഡ്രൈവിങ്ങിൽ ഉള്ള ലഹരി കയറിയത്. ഒരു ഡ്രൈവർ മാത്രമല്ല വിദഗ്ധനായ ഒരു മെക്കാനിക് കൂടിയാണ് അയാൾ. ഒരു വണ്ടിയുടെ സൗണ്ടിൽ ഉണ്ടാകുന്ന വ്യത്യാസം വെച്ച് വരെ അതിന്റെ പ്രശ്നം കണ്ടുപിടിക്കുന്ന അത്ര വിദഗ്ദ്ധൻ.
വിശേഷം ചോദിക്കാൻ വന്നവരൊക്കെ പതിയെ അവരുടെ ജോലികളിലേക്ക് തിരിഞ്ഞതും മഹീന്ദർ ചോട്ടുവിനെ കാവൽ നിർത്തി ആ കണ്ടെയ്നർ ഡോർ തുറന്ന് ഉള്ളിൽ കയറി വാതിൽ അടച്ചു.
“ഹരി.. നമ്മൾ എത്തി. എല്ലാരും ഓക്കേ അല്ലേ?” അയാൾ എല്ലാരേയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു. എല്ലാവരുടെയും മുഖത്തും ക്ഷീണത്തിൽ ആണെങ്കിലും ആശ്വാസത്തിന്റെ ഒരു കണിക അയാൾ കണ്ടു.
“ഓക്കേ ആണ് ഭായ്, ഇപ്പൊ ഇറങ്ങാൻ പറ്റുവോ ഇതിൽ നിന്നും? ആളൊഴിഞ്ഞ സ്ഥലം ആണോ?” ഹരിയും ജാനകിയും കിഷോറും എഴുനേറ്റു.
“ഇപ്പൊ ഇറങ്ങണ്ട, കുറച്ച് നേരം ഒന്ന് വെയിറ്റ് ചെയ്യ്, ഞാൻ പോയി ഇവിടെ എന്റെ കുറച്ച് സുഹൃത്തുക്കൾ ഉണ്ട് അവരോടു ഈ കാര്യത്തിന്റെ ഗൗരവം ഒന്ന് പറഞ്ഞു മനസ്സിലാക്കട്ടെ, അത് കഴിഞ്ഞു ഇറങ്ങാം. നമുക്ക് എന്തായാലും ഒറ്റക്ക് ചെയ്യുന്നതിൽ പരിധി ഉണ്ട്, ആൾബലം നമുക്ക് കുറവ് ആണ്. നമുക്ക് സഹായം കൂടിയേ തീരു, അത് മുന്നിൽ കണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. ഇവിടെ വന്ന് ഒരാളും നിങ്ങളെ ഒന്നും ചെയ്യില്ല. ഇത് എന്റെ വാക്കാണ്.” ശാന്തമായി.. എന്നാൽ ഉറച്ച ശബ്ദത്തോടെ മഹീന്ദർ അത് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി വാതിൽ അടച്ചു. ആ വാക്കുകൾ അവർക്ക് നൽകിയ ഊർജം ചെറുതല്ലായിരുന്നു.