ജാനകി ഹരിയുടെ തോളിലേക്ക് ചാഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ചു ഒന്ന് നിശ്വസിച്ചു.
ഹരിക്ക് അപ്പോഴും അവൾ പറഞ്ഞത് ഒന്നും ഓർമയിൽ ഇല്ലായിരുന്നു. വ്യക്തമല്ലാത്ത ചില മുഖങ്ങൾ മാത്രം അവന്റെ തലച്ചോറിൽ മിന്നി മറഞ്ഞു. ഇപ്പൊ അവന് പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി. എങ്ങനെ അവന് പല സ്ഥലങ്ങളും അറിയാം പല ഭാഷകൾ അറിയാം എന്നും അവന് മനസ്സിലായി. ഒരു നിമിഷത്തേക്ക് അവൻ മിഴിയെ ഓർത്തുപോയി.
അവൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ സന്തോഷിച്ചേനെ. എല്ലാം ഒന്ന് ഒതുങ്ങിട്ട് അവളെ വിളിക്കണം. ഒരു സോറി പറയണം… അതിനേക്കാൾ വലിയ ഒരു നന്ദിയും. ഒരുപക്ഷേ അവൾ അന്ന് ദേഷ്യപ്പെട്ടില്ലായിരുന്നു എങ്കിൽ ഇനിയൊരിക്കലും എനിക്ക് ജാനകിയെ തിരികെ കിട്ടില്ലായിരുന്നു. അത് ഓർത്തതും അവൻ ജാനകിയെ ഒന്നുകൂടി ഇറുകെ ചേർത്ത് പിടിച്ചു. ഇനിയൊരു ശക്തിക്കും അവളെ വിട്ടുകൊടുക്കില്ല എന്നപോലെ.
“ഹരി.. കഴിഞ്ഞത് കഴിഞ്ഞു.. അടുത്തത് ഇനി എന്ത്? അതാണ് നമ്മൾ ആലോചിക്കേണ്ടത്.” അത്ര നേരം എല്ലാം കേട്ടിരുന്ന മഹീന്തർ പറഞ്ഞു.
“അടുത്തത് ഇവരെയെല്ലാം വീട്ടിൽ എത്തിക്കുക എന്നത് ആണ് നമുക്ക് മുന്നിൽ ഉള്ള കടമ്പ. അത് എത്രയും പെട്ടെന്ന് നമ്മൾ ചെയ്യണം. അവർ ഇവിടെ എത്തുന്നതിനു മുൻപ് തന്നെ.” ഹരി പറഞ്ഞത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി. ജാനകി അവനെ തല ഉയർത്തി നോക്കി.
“നീ എന്താ പറയണേ, അവൻ ഇനി എങ്ങനെ നമ്മളെ തേടി വരാനാ? നമ്മൾ അവന്റെ കോട്ടയിൽ നിന്നും ഒരുപാട് ദൂരെ എത്തി. ഇവിടേക്ക് അവൻ വരാനുള്ള സാധ്യത ഇല്ല.” മഹീന്തർ പറഞ്ഞു.
“ഇല്ല ഭായ്.. അവൻ വരും. ഇന്നല്ലെങ്കിൽ നാളെ അവൻ ഉറപ്പായിട്ടും നമ്മളെ തേടി എത്തും. അവൻ ഇപ്പൊ തന്നെ അതിനുള്ള തയ്യാറെടുപ്പ് നടത്തി തുടങ്ങികാണും. എത്ര ഒളിച്ചു നമ്മൾ കടന്നാലും നമ്മൾ വിട്ടുപോയ എന്തെങ്കിലും ഒരു തുമ്പ് ഉണ്ടാവും. അതിൽ പിടിച്ചു അവൻ വരും. പോലീസ് ചെക്ക്പോസ്റ്റിൽ വരെ പിടിപാട് ഉള്ള അവന് cctv വിഷ്വൽസ് ഒപ്പിക്കാൻ വല്യ പണി ഉണ്ടാവില്ല. അങ്ങനെ കിട്ടുന്ന ഏതെങ്കിലും വിഷ്വൽസിൽ നമ്മളുടെ വണ്ടി അവൻ തിരിച്ചറിഞ്ഞാൽ ഉറപ്പായും അധികം വൈകാതെ അവൻ ഇവിടെ എത്തും. അതിന് മുൻപ് തന്നെ ഇവരെല്ലാം ഇവരുടെ വീട്ടിൽ എത്തിയിരിക്കണം. അവൻ തേടി വരുമ്പോൾ അവന് കിട്ടുവാണേൽ എന്നെ മാത്രേ കിട്ടാവു.”