“ഡയാന “??… ഗാഥ ഏറ്റ് പറഞ്ഞു…
“അതെ… ഞാൻ അച്ഛന്റെയും അമ്മയുടെയും എല്ലാം സ്നേഹം അറിഞ്ഞാണ് വളർന്നത്….ആകെ കിട്ടുന്ന സ്നേഹം വീട്ടിൽ മാത്രം….നിനക്ക് ഞങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് എന്നും എന്നെ ആശ്വസിപ്പിക്കും അവർ… പക്ഷെ ഉള്ളിൽ അവർക്കും സങ്കടമുണ്ടായിരുന്നു.. പക്ഷെ വെളിയിൽ കാണിക്കില്ല എന്ന് മാത്രം….”
അവൾ സങ്കടം ഉള്ളിൽ ഒതുക്കി ചിരിച്ചു…..
“പക്ഷെ ഡയാനക്ക് ഈ സ്നേഹം പോലും അനുഭവിക്കുവാൻ യോഗം ഉണ്ടായിരുന്നില്ല… മുംബൈയിലെ അനാഥാലയത്തിൽ വളർന്നവൾ… പെണ്ണായി വളർന്ന് പക്ഷെ ആണുങ്ങളുടെ ചങ്കൂറ്റമുള്ള അവളെ പക്ഷെ ആരും കൂടെ കൂട്ടിയിരുന്നില്ല….നന്നായി ചിത്രം വരക്കും, പാടും.. അങ്ങനെ ഒരുപാട് കഴിവുകൾ ഉള്ളവൾ ആയിരുന്നു അവൾ…..സ്വന്തം കാലിൽ നിൽക്കുവാൻ ആ കോൺവെന്റിന്റെ 4 ചുവരിനുള്ളിൽ നിന്നും വെളിയിൽ ചാടി അവൾ… ചെറു പ്രായത്തിൽ തന്നെ കല്യാണ വീടുകളിൽ മെഹന്ദി ഇടുവാൻ പോയി… അങ്ങനെ കിട്ടുന്ന കാശ് കൊണ്ട് അവൾ ജീവിച്ചു….പ്രായത്തിനെ വെല്ലുന്ന പക്വത…അപ്പോഴും പഠിക്കുവാൻ ഉള്ള ആഗ്രഹം അവളിൽ അവശേഷിച്ചു…. പക്ഷെ പറയുവാൻ ഒരു മേൽവിലാസം അവൾക്ക് ഉണ്ടായിരുന്നില്ല… പല സ്കൂളുകളും കയറി ഇറങ്ങി എങ്കിലും അവിടെ എല്ലാവരും അവളുടെ സ്വതത്തെ ചോദ്യം ചെയ്യുവാനും പരിഹസിക്കുവാനും തുടങ്ങി….”..
ഇതിനിടയിൽ എപ്പോഴോ ഇരുവരും കട്ടിലിലേക്ക് വീണിരുന്നു…ഗാഥയെ തന്റെ വയറിൽ കിടത്തി തലോടി അവൾ…
“എന്നാൽ ഷിൻഡെ സാറിനെ കണ്ട് മുട്ടുന്നതോടെ ആണ് അവളുടെ ജീവിതം തന്നെ മാറുന്നത്…. അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് മെഹന്ദി ഇടാൻ വന്ന അവൾ പലവരുടെയും കയ്യിൽ ഇട്ട് കൊടുത്ത മൈലാഞ്ചി ഡിസൈൻസ് കണ്ട് നോക്കി നിന്ന് പോയി അദ്ദേഹം.. അവളുടെ പ്രായമായിരുന്നു അദ്ദേഹത്തെ കൂടുതൽ അത്ഭുതപ്പെടുത്തിയത്… കേവലം ഒരു ബാലിക നിമിഷ നേരം കൊണ്ട് കാട്ടുന്ന മായജാലം അദ്ദേഹത്തിന് വിശ്വസിക്കുവാൻ ആയില്ല…. അവളെ അടുത്തറിഞ്ഞ അദ്ദേഹം അവൾക്ക് വേണ്ടുന്നതെല്ലാം ചെയ്ത് നൽകി…ഷിൻഡെ സാറിന്റെ ടാറ്റൂ സെന്ററിൽ അവൾ ജോലി ചോദിച്ചു എങ്കിലും ഈ വയസ്സിൽ വിദ്യാഭ്യാസമാണ് പ്രധാനം എന്ന് അവളെ പറഞ്ഞ് മനസ്സിലാക്കി അദ്ദേത്തിന്റെ കെയർ ഓഫിൽ അവളെ അവിടുള്ള മികച്ച സ്കൂളിൽ തന്നെ പഠിപ്പിച്ചു…. പക്ഷെ ഇതൊന്നും അദ്ധേഹത്തിന്റെ വീട്ടുകാർക്ക് തീരെ ഇഷ്ടപ്പെടുന്നും ഉണ്ടായിരുന്നില്ല…അവളെ തരം കിട്ടുമ്പോൾ എല്ലാം അവർ കുത്ത് വാക്കുകൾ പറഞ്ഞ് നോവിച്ചു കൊണ്ടിരുന്നു…. പക്ഷെ അതൊന്നും മൈൻഡ് ചെയ്യരുത് എന്ന് അദ്ദേഹം അവളെ ഉപദേശിച്ചു… ഹയർ സെക്കണ്ടറി വിദ്യാഭ്യാസം അവൾ ഒന്നാം റാങ്കോടെ പൂർത്തിയായപ്പോൾ അവളെക്കാളും സന്തോഷിച്ചത് അദ്ദേഹമായിരുന്നു… അദ്ദേഹത്തെ കണ്ട് മുട്ടിയത് മുതൽ ഡയാനക്ക് ഒരു അച്ഛന്റെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞു… സ്വന്തം മക്കളെക്കാൾ ഇവൾ അദ്ദേഹത്തെ സ്നേഹിച്ചു….. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഷിൻഡെ സാറിനെ സഹായിക്കുവാൻ അവളും ആ ടാറ്റൂ സെന്ററിൽ സഹായത്തിനായി കൂടി…പുതിയ പുതിയ ഡിസൈൻസ് അവൾ കണ്ടത്തി…. ആ സ്ഥാപനം ലാഭത്തിൽ ആക്കുവാൻ അവളും ഒരുപാട് കഷ്ടപ്പെട്ടു…പക്ഷെ വിധി അവൾക്ക് മേൽ വീണ്ടും കരിമേഘം വീഴ്തി…രണ്ടാം വർഷം പഠിക്കുന്ന സമയം… അപ്രതീക്ഷിതമായി വന്ന ഒരു സ്ട്രോക്കിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു… അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണുവാൻ പോലും വീട്ടുകാർ സമ്മതിച്ചില്ല.. അവളെ ആ വീട്ടിൽ നിന്നും പടി അടച്ചു…. പക്ഷെ ആ ടാറ്റൂ സെന്റർ അവളുടെ പേരിലേക്ക് അദ്ദേഹം മാറ്റിയിരുന്നു… ആഴ്ചകളോളം അവൾ ആ ഷോപ്പ് അടച്ചിട്ട് അതിനുള്ളിലെ ഇരുട്ടിൽ കഴിഞ്ഞു… അദ്ദേഹം വിട്ട് പോയി എന്ന യാഥാർഥ്യം അവൾ അംഗീകരിച്ചിരുന്നില്ല… എന്നാൽ അദ്ദേഹം അവസാന നാളിൽ അവൾക്ക് എഴുതിയ ഒരു കത്ത് ആ സ്ഥാപനത്തിന്റെ മേശയിൽ അവളെയും കാത്ത് കിടപ്പുണ്ടായിരുന്നു……