അവരെ കണ്ട് എല്ലാവരും അടുത്തേക്ക് ചെന്നു.
“ലച്ചൂന് എങ്ങനെയുണ്ട് പ്രീതി?”
ചോദിച്ചത് ഹരി ആയിരുന്നെങ്കിലും എല്ലാവർക്കും അത് തന്നെ ആയിരുന്നു അറിയേണ്ടത്.
അയാൾ അനുഭവിക്കുന്ന മാനസീക വിഷമം അവൾക്ക് മനസ്സിലായി.
“Hey , nothing പേടിക്കാൻ ഒന്നുമില്ല ഹരിയേട്ടാ. ദേഹത്ത് എന്തോ പഴുതാരയോ എന്തോ വീണതാ , ഭാഗ്യത്തിന് വിഷമുള്ളതൊന്നും അല്ല. അതിനെ കളയാനുള്ള തിരക്കിൽ ഡ്രെസ്സ് ഇത്തിരി കീറിയതാ”
“ആ ഷോക്കിൽ ബീ പീ വല്ലാണ്ട് കുറഞ്ഞു , അതാ ഇങ്ങോട്ട് കൊണ്ടുവന്നത്. പേടിക്കാൻ ഒന്നുമില്ല. ഡ്രിപ്പ് ഇട്ടിട്ടുണ്ട്”
“സമാധാനമായിട്ട് ഇരിക്ക് , അവള് വേഗം ഓക്കെ ആകും”
ചിരിച്ചുകൊണ്ട് എല്ലാരേയും നോക്കി പ്രീതി തിരികെ നടന്നു.
അവൾ പറഞ്ഞ വാക്കുകളിൽ വിളറി നിൽക്കുകയാണ് എല്ലാവരും.
വിക്കിയുടേയും പ്രതാപിന്റേയും , സച്ചിയുടേയും മുഖങ്ങളിൽ ഒഴികെ മറ്റെല്ലാവരിലും നിറഞ്ഞുനിന്നത് കുറ്റബോധം മാത്രം ആയിരുന്നു. തിരുത്താൻ ആകാത്ത ഒരു തെറ്റ് ചെയ്തതിലുള്ള കുറ്റബോധം.
എന്ത് പറയണമെന്ന് അറിയാതെ അവർ നിന്നുപോയി.
“കിച്ചു എവിടെടാ!”
വെപ്രാളത്തോടെ ഹരി വിക്കിയേ നോക്കി.
“അവനെ നോക്കണ്ട , കാര്യമറിയാണ്ട് അവനെ എങ്ങോട്ടാ പറഞ്ഞയച്ചേന്ന് ഞങ്ങക്ക് അറീല”
പ്രതാപിനെ നോക്കിയാണ് സച്ചി പറഞ്ഞത്.
അത് കേട്ട് ഒരു ഞെട്ടലോടെ ഹരിപ്രസാദ് അയാളെ നോക്കി.
“അവൻ ഒന്നും ചെയ്യില്ലെന്ന് എനിക്ക് അറിയാമായിരുന്നു”
എല്ലാവരുടേയും നോട്ടം തനിക്ക് നേരെയാണെന്ന് മനസ്സിലാക്കി പ്രതാപ് പറഞ്ഞുതുടങ്ങി.
“പക്ഷേ , കാര്യം അറിയാണ്ട് തല്ലാനും കൊല്ലാനും എറങ്ങുന്നവരുടെ മുന്നിലേക്ക് അവനെ വിടാൻ പറ്റില്ലല്ലോ?”
ഒന്നും പറയാൻ കഴിയാതെ ഹരി തലകുനിച്ച് നിന്നു.
“വല്ലാതെ വിഷമിച്ചിരുന്നു അവൻ. ഇവിടെ തന്നെ നിന്നാ അത് കൂടുകയേ ഉള്ളൂ. അതുകൊണ്ടാ ഞാൻ”
വിക്കിയും , സച്ചിയും പരസ്പരം നോക്കി.
അപ്പോഴേക്കും വിവരങ്ങൾ അറിഞ്ഞ ശ്രീഹരിയും ബാക്കിയുള്ളവരും അവിടേക്ക് എത്തി.
“നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. വിട്ടുകള”
ഹരിയുടെ തോളിൽ തട്ടി പ്രതാപൻ ആശ്വസിപ്പിച്ചു.
“ഡാ , എന്താടാ നടക്കുന്നേ?”
സംഭവം ഒന്നും മനസ്സിലാകാതെ ശ്രീ വിക്കിയെ തോണ്ടി.
“ആ , നീ മാമന്റെ വീട്ടിലായിരുന്നില്ലേ”
അവന്റെ തോളിലൂടെ കൈയ്യിട്ട് കുറച്ച് ദൂരം സച്ചി വരാന്തയിലൂടെ നടന്നു.