സമയം കടന്നു പോയികൊണ്ടേ ഇരുന്നു. ഇടയ്ക്ക് ശിവാനി വന്നു നിന്നു അവൾക് കൂട്ടായി. വാർഡിൽ പ്രിയയെ ഡ്യൂട്ടിക്ക് ഇട്ടു. ആ ഒരു പകലും രാത്രിയും അങ്ങനെ തന്നെ കടന്നു പോയി. രാവിലെ പൂജ വന്നു മിഴിക്ക് പകരം നിന്നു. അന്നു പകലും അയാൾക്ക് ബോധം വന്നില്ല. എന്നാൽ….. അന്ന് നേരം വെളുക്കാറായപ്പോൾ ഒരു ഞെരക്കം കേട്ട് പൂജ ഞെട്ടി ഉണർന്നു. അവൾ ഓടി അയാളുടെ അടുത്ത് വന്ന് നോക്കി. അതെ അയാൾ കൈ അനക്കുന്നുണ്ട്, കൂടെ തല ഇളക്കാൻ ശ്രമിക്കുന്നു. പൂജ ഒട്ടും വൈകാതെ തന്നെ ഡോക്ടർ മേത്തയ്ക്ക് ഫോൺ ചെയ്തു കാര്യങ്ങൾ പറഞ്ഞു. ഡോക്ടർ ഒരു പെയിൻ കില്ലർ ഇൻജെക്ഷൻ നിർദേശിച്ചു. നേരം വെളുത്ത ഉടൻ എത്താം എന്ന് പറഞ്ഞു ഫോൺ വെച്ചു.
പൂജ ഡോക്ടർ പറഞ്ഞത് പ്രകാരം ഇൻജെക്ഷൻ കൊടുത്തു അതിന്റെ ഹാങ്ങ് ഓവർ കൊണ്ടാവും അയാൾ മയങ്ങി.
നേരം വെളുത്തതും അതിരാവിലെ തന്നെ ഡോക്ടർ ഹോസ്പിറ്റലിൽ എത്തി. ഡോക്ടർ സമയം തെറ്റിച്ചു വന്നത് കൊണ്ട് എല്ലാർക്കും വെപ്രാളം ആയി. അത് മനസിലാക്കി എന്നവണ്ണം അയാൾ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. “ആരും ഇങ്ങനെ ഓടണ്ട എന്നെ കണ്ട്, ഞാൻ അയാൾക്ക് ബോധം വന്നു എന്നറിഞ്ഞു വന്നതാണ്, നിങ്ങൾ നിങ്ങളുടെ ജോലി മുറപോലെ ചെയ്താൽ മതി.” അപ്പോഴേക്കും കാര്യങ്ങൾ അറിഞ്ഞു മിഴിയും എത്തിയിരുന്നു. ഡോക്ടർ വേഗം തന്നെ അയാളുടെ അടുത്തേക്ക് നടന്നു. അയാൾ എന്നാൽ മയക്കം വിട്ട് ഉണർന്നില്ലായിരുന്നു. മേത്ത പതിയെ അയാളുടെ അടുത്ത് ചെന്ന് പരിശോധിച്ചു. ശേഷം അയാളെ പതിയെ വിളിച്ചു. “ഹേയ്… ഹലോ ജെന്റിൽമാൻ വേക് അപ്പ്…. ഹലോ…. കേൾക്കുന്നുണ്ടോ??” ഡോക്ടർ അയാളുടെ രണ്ട് ചെവിയുടെ അടുത്തും വിരൽ ഞൊടിച്ചു. അൽപ സമയത്തെ പ്രയത്നം കൊണ്ട് അയാളിൽ ചെറിയൊരു അനക്കം കണ്ടു. അത് പതിയെ കൂടി കൂടി വന്നു. അപ്പോഴേക്കും മിഴിയും ശിവാനിയും പ്രിയയും അവിടെ എത്തി. ഡോക്ടർ അയാളുടെ പരിശ്രമം തുടർന്നുകൊണ്ടേ ഇരുന്നു.
വെള്ളത്തിൽ നിന്നെന്ന പോലെ അയാൾക്ക് ആരുടെയോ ശബ്ദം കേൾക്കാം, കണ്ണ് തുറക്കാൻ ശ്രമിക്കുന്നുണ്ട് എന്നാൽ അതിനു കഴിയുന്നില്ല. ശരീരം നുറുങ്ങുന്ന വേദന, തലയിൽ ആരോ ഒരു കല്ല് കയറ്റി വെച്ചത് പോലെ തോന്നുന്നു. പ്രകാശത്തിന്റെ നേർത്തൊരു കിരണം കണ്ണിൽ തട്ടി. കാഴ്ചകൾ ഒന്നും വ്യക്തമല്ല. പതിയെ വളരെ പതിയെ അയാളുടെ കണ്ണുകൾ തുറന്നു.