“ഇപ്പൊ എങ്ങനെ വന്നു വിശപ്പ്!!” വൈഷ്ണവി എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു, അവൾക്കു പണ്ടും ഇത് തന്നെയാണ്, എരി തീയിലേക്ക് എണ്ണയൊഴിക്കുന്ന പരിപാടി. ശെരിയാക്കികൊടുക്കണം!
കാർത്തു എന്റെ നേരെയാണിരുന്നത്, പക്ഷെ അപ്പോഴുമെന്നെ നോക്കുന്നുണ്ടായിരുന്നില്ല, പഴയപോലെ തന്നെ. അമ്മ വൈഷ്ണവിയോട് മിണ്ടാതെയിരുന്നു കഴിക്കാൻ പറഞ്ഞുകൊണ്ട് എനിക്ക് ചോറ് വിളമ്പി.
“ടീച്ചറുടെ കൈപ്പുണ്യം അസ്സാദ്യം തന്നെ! ഇനി ടീച്ചർ ഇവ്ടെന്നു പോകണ്ട ട്ടോ…”
അച്ഛനതു അമ്മയോട് പറഞ്ഞുകൊണ്ട് ചിരിച്ചപ്പോൾ, കാർത്തുവിന്റെ മുഖത്തും ചിരി പൊട്ടി വീണു. പക്ഷെ എനിക്ക് ചിരിയൊന്നും വന്നില്ല! ടീച്ചറെ സന്തോഷിപ്പിക്കാൻ ആണ് അമ്മയും അച്ഛനും ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയാമായിരുന്നു.
“ടീച്ചറെ രണ്ടൂസം കൂടെ കഴിഞ്ഞാൽ വീടിന്റെ പെയിന്റ് പണി തീരും, പിന്നെ ടീച്ചർ താമസം മാത്രം അവിടെയാക്കിയാൽ മതി കേട്ടോ! ടീച്ചർ അവിടെയോന്നും ഉണ്ടാക്കല്ലേ ട്ടോ, ഭക്ഷണം ഇവ്ടെന്നു മതി, കെട്ടല്ലോ ”
ഞാനച്ഛനെയും കാർത്തുവിനെയും മാറിമാറി നോക്കി, കാർത്തു അച്ഛനോട് നന്ദി സൂചകമായി ചിരിച്ചുകൊണ്ട് അതിനൊന്നു മൂളുക മാത്രമേ ചെയ്തുള്ളു…..
ഊണ് കഴിഞ്ഞ ശേഷം ഞാൻ വേഗം തന്നെ ടെറസിന്റെ മേലെ കാർത്തുവിനായി കാത്തിരുന്നു. പക്ഷെ ഉള്ളിൽ ആവേശം കൊണ്ട് തിരയിളകുന്നപോലെയുണ്ട്, കാർത്തു എന്നോടെന്താവും പറയുക? എന്നെയെന്തിനാകും കെട്ടിപിടിച്ചത്? ഈ വീട് വിട്ടു പോകുമെന്നു പറയുമോ ഇനി?
ഞാൻ നഖവും കടിച്ചുകൊണ്ട് സ്‌ഥിരതിയില്ലാതെ നിന്നു. തണുത്ത കാറ്റിൽ ശരീരം മൊത്തം കിടുങ്ങുമ്പോ, മനസ്സിൽ എന്തിനോ കാരണമില്ലാത്ത ഉത്കണ്ഠയെന്നെ ഭരിച്ചുകൊണ്ടിരുന്നു.
“വിശാൽ!”
ആലോചനയിൽ നിന്നും പെട്ടന്ന് തല മുകളിലേക്ക് ഒന്ന് നോക്കിയതും എന്റെ കാർത്തു ടെറസിന്റെ മേലെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നടന്നു വന്നുകൊണ്ടിരുന്നു.
“കാ…ടീച്ചർ!”
പക്ഷെ ടീച്ചർ ഇത്തവണ ദേഷ്യപ്പെട്ടില്ല, ചിരിച്ചുമില്ല! എന്റെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് ഒന്ന് നീട്ടി ശ്വാസം വിട്ടു നിന്നു. എന്റെ ഇടം കയ്യിൽ കാർത്തു വലം കൈകൊണ്ട് കോർത്തുപിടിച്ചു.
“നീയെന്തിനാണ് കരഞ്ഞത് എന്ന് ഞാൻ ചോദിക്കില്ല! പക്ഷെ എനിക്കറിയണം, ഞാനീ വീട്ടിൽ നിൽക്കണോ അതോ പോണോ?”
“ടീച്ചർ, പ്ലീസ്.”
“നിന്റെ മനസിലുള്ളത് തെറ്റെന്നോ ശെരിയെന്നോ പറയാൻ ഞാനാളല്ല! പക്ഷെ നിനക്ക്, നിന്റെ ഭാവിക്ക്, തടസ്സമാകാൻ ഞാനൊരിക്കലുമാഗ്രഹിക്കുന്നില്ല!”