അന്ന് വൈകീട്ട് അപ്രതീക്ഷിതമായി അച്ഛന്റെ ഫോണിലേക്ക് കാർത്തു വിളിച്ചു. ഞങ്ങളെല്ലാരും അത്താഴം കഴിക്കുന്ന നേരമായിരുന്നു അപ്പോൾ, അതിനാൽ ഫോൺ വന്നത് കണ്ടില്ല. കഴിച്ച ശേഷം അച്ഛനെന്നോടു ടീച്ചറുടെ നമ്പർ ആണെന്ന് പറഞ്ഞപ്പോ ഞാൻ ഫോൺ എടുത്തു മുകളിലേക്ക് പോയി.
“ഹലോ..”
“കാർത്തൂ..”
“നിന്റെ മടിയിലിരുത്തിയാണോ എനിക്ക് ആ പേരിട്ടത്!…”
“ഹിഹി ….ശെരി ശെരി, വിളിക്കുന്നില്ല….”
“ഇന്ന് നീ ചെയ്തപോലെ ഇനി ചെയ്താലുണ്ടല്ലോ, നിനക്ക് ഞാൻ ടീച്ചറാണെന്ന ഭാവമൊന്നുമില്ല. നിന്റെ പ്രായത്തിന്റെ കുഴപ്പമാണ്, ഇങ്ങനെയാണെങ്കിൽ ഇനി നീ റ്റിയൂഷന് വരികയും വേണ്ട.”
“ടീച്ചർ ടീച്ചർ …സോറി!!!” എന്റെ മനസ് പിടഞ്ഞു, വിക്കി വിക്കി ഞാൻ പറഞ്ഞൊപ്പിച്ചു. ടീച്ചർ പറയുന്നപോലെ ഞാൻ കേൾക്കാം ഇനി ഞാൻ….. എനിക്ക് കരച്ചിൽ വന്നിട്ട് ഒന്നും പറയാനും പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ തിരിച്ചൊന്നും മിണ്ടാതെ ഇരുന്നപ്പോൾ ഞാൻ ഹലോ ഹലോ ….എന്ന് പറഞ്ഞുകൊണ്ടിരുന്നു.
ടീച്ചറുടെ വീടിന്റെ വാതിലിൽ ആരോ ശ്കതിയായി തട്ടുന്നപോലെയൊരു ശബ്ദമാണ് ഞാൻ ഫോൺ ചെവിയിൽ ചേർത്തപ്പോൾ കേട്ടത്.
“ആഹ് വിടെന്നെ …..അയ്യോ!!!!” ടീച്ചർ അലറുന്നത് കേട്ടപ്പോൾ ഞാൻ വല്ലാതെയായി. ടീച്ചർക്കെന്തോ അപകടം പറ്റുന്നുണ്ടെന്ന തോന്നൽ എന്റെ ഉള്ളുലച്ചു. ആലോചിച്ചു നിൽക്കാൻ സമയമില്ല. ഞാൻ വേഗമെന്റെ മുറിയിൽ നിന്നും താഴേക്ക് ഓടി, അച്ഛൻ ടീവി കാണുകയായിരുന്നു.
“അച്ഛാ ….എന്റെ ടീച്ചർക്ക് എന്തോ അവിടെ….ആരോ ടീച്ചറെ ഉപദ്രവിക്കുണ്ട്, ഫോണിൽ ഞാനിപ്പോ…” എനിക്കൊന്നും പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല. ടീച്ചറുടെ നിലവിളി മാത്രമായിരുന്നു മനസ്സിലപ്പോൾ.
“എന്താടാ ….മോനു, ആർക്കാ നീ സമാധാനമായിട്ട് പറ.”
“അയ്യോ പറയാനൊന്നും നേരമില്ല, അച്ഛൻ വേഗം വണ്ടിയെടുക്ക് നമുക്കൊന്ന് അവിടെ വരെ വേഗം പോകാം….”
ഞാൻ ബെഡ്‌റൂമിൽ നിന്നും അച്ചന്റെ ഷർട്ട് എടുത്തു വന്നു, ഉള്ളിൽ പേടിച്ചു വിറക്കുന്നു, എന്റെ ദൈവങ്ങളെ എന്റെ ടീച്ചറൂട്ടിയെ കാത്തോളണേ ….ഉള്ളുരുകി ഞാൻ പ്രാർഥിച്ചു. കക്ഷവും നെറ്റിയും വിയർപ്പുപൊടിഞ്ഞുകൊണ്ട് രണ്ടാളും ബൈക്കിന്റെ കീയുമെടുത്തിറങ്ങി. അമ്മയും വൈഷ്ണവിയും എന്താണ് സംഭവമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു.
അച്ഛൻ ഇരുട്ടിലൂടെ ബൈക്ക് വേഗം ചീറി പായിക്കുമ്പോ ഞാൻ കണ്ണീരു തുടച്ചുകൊണ്ട് വഴിപറഞ്ഞുകൊടുത്തു. തണുത്ത കാറ്റ് നല്ലപോലെയുണ്ടായിരുന്നു. അത് ഞങ്ങൾ രണ്ടാളുടെയും മുഖത്തേക്കടിക്കുമ്പോ ഏതാണ്ട് പള്ളിയുടെ അടുത്തെത്തിയിരുന്നു. അച്ഛൻ പറഞ്ഞു, “ഈ ഉള്ളിലേക്കുള്ള വഴിയല്ലേടാ …..”