“ആ, എന്തോ ആവട്ട്..”
ഞങ്ങൾ പുറത്തേയ്ക്ക് നടന്നു.
പിറ്റേന്ന് രാവിലെ അല്പം നേരത്തേ ആയിരുന്നു ഞാൻ ഓഫീസിലെത്തിയത്. ഞായറാഴ്ച ആയതിനാൽ സ്ഥിരം ജോലിക്കാരൊന്നും ഓഫീസിൽ കാണില്ല. സെഷനുകളും കാണില്ല. പെൻഡിങ്ങ് ജോലികൾ തീർക്കാൻ നല്ല അവസരവും ആണ്. സൈൻ ഇൻ ചെയ്തിട്ട് നേരെ സീറ്റിലേയ്ക്ക് ചെന്നു. മെയിലുകൾ ചെക്ക് ചെയ്ത് ജോലിയിലേയ്ക്ക് കടക്കാൻ തുടങ്ങുമ്പോൾ ആണ് ദീപ്തി അരികിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ ചെറുതായി ഞെട്ടുകയും ചെയ്തു. ഇവളെങ്ങനെ ഇത്ര സൈലൻ്റായി ! ക്രീപ്പി.
“ദീപ്തി!”
“സോറി”
“എന്തിന്..?”
“ഞാൻ.. ഞാൻ..”, ദീപ്തി വാക്കുകൾക്കായി പരതിക്കൊണ്ടിരുന്നു.
ഞാൻ അരികിലുണ്ടായിരുന്ന കസേര വലിച്ച് അവളുടെ അടുത്തേയ്ക്കിട്ടു. അവളോട് കസേരയിൽ ഇരിയ്ക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. കസേരയിൽ ഇരുന്ന് അല്പസമയം അവൾ എന്നെ നോക്കിക്കൊണ്ടിരുന്നു. പെട്ടന്ന് അവൾ മുഖം പൊത്തി കരയാൻ തുടങ്ങി. ഞാൻ എന്താ ചെയ്യണ്ടതെന്ന് മനസ്സിലാവാതെ വിഷമിച്ചിരിയ്ക്കുമ്പോൾ ആണ് പവിത്ര വന്നത്. ഓഫീസ് ഫ്ലോറിൽ ആ സമയത്ത് വേറെ ആരും ഇല്ലായിരുന്നു. അത് ചെറിയ ആശ്വാസം. പവിത്ര എൻ്റെ മുഖത്തേയ്ക്ക് നോക്കി. ഞാനൊന്നും ചെയ്തില്ല എന്ന് ഞാൻ കൈകൊണ്ടും മുഖം കൊണ്ടും പറയാൻ ശ്രമിച്ചു. ദീപ്തി വേഗം എണീറ്റ് ബാത്ത് റൂമിലേയ്ക്ക് പോയി. എന്നെ ഒന്ന് നോക്കിയിട്ട് പവിത്ര അവളുടെ പിന്നാലെ പോയി.
ലഞ്ച് സമയം ആയപ്പോൾ ആണ് ഞാൻ സീറ്റിൽ നിന്ന് എണീറ്റത്. നോക്കുമ്പോൾ ദീപ്തി മേശപ്പുറത്ത് മുഖം അമർത്തി ഇരിയ്ക്കുന്നു. പവിത്രയെ അവിടെ കാണാനും ഇല്ലായിരുന്നു. എന്താണെന്നറിയാതെ എൻ്റെ മനസ്സിൽ ഒരു സങ്കടം തോന്നിയിരുന്നു. പ്രത്യേകിച്ച് അവളുടെ തലേന്നത്തെ സംസാരവും, ഞാൻ ശ്രദ്ധിച്ചില്ല എന്നുള്ള ആരോപണവും എല്ലാം കൂടി. ഞാൻ അടുത്ത് ചെന്ന് മെല്ലെ അവളെ വിളിച്ചു. അവൾ മുഖമുയർത്തി എന്നെ നോക്കി. കണ്ണുകൾ കരഞ്ഞ് ചുവന്നാണ് ഇരുന്നത്.
“ഉറങ്ങിപ്പോയോ?”
ഇല്ലയെന്ന് അവൾ തലയാട്ടി.
“വാ, ലഞ്ച് കഴിക്കാൻ പോകാം”
അവൾ ഒന്നും പറഞ്ഞില്ല.