“അതുശരി, തള്ളയും മകനും കൂടി എന്നെക്കൂട്ടാതെ കറങ്ങാൻ പോകുവാ അല്ലേ? ആഹ് പോക്കോ.. ഒരു ദിവസം ഞാൻ പിടിച്ചോളാം രണ്ടിനെയും” ഇതിപ്പോൾ കുറെയായി എന്നെ കൂട്ടാതെയുള്ള രണ്ടു പേരുടെയും കറക്കം..
എന്നെ മൈൻഡ് ചെയ്യാതെ എൻ്റെ ബൈക്കും എടുത്തുകൊണ്ട് അവർ സ്ഥലം കാലിയാക്കി.. അമ്മ ഉണ്ടാക്കി വെച്ച ഇഡ്ഡലിയും സാമ്പാറും കഴിച്ചുകൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ജനലിലൂടെ നോക്കിയപ്പോൾ ദേ ആദ്യം പറഞ്ഞ കൊടുംകാറ്റ് നടന്നു വരുന്നു, മീനു.. എന്തിനെയും നേരിടാൻ തയാറായി ഞാൻ അവിടെ തന്നെ ഇരുന്നു..
തുറന്നു കിടന്ന വാതിലിൽ കൂടി അകത്തു കയറി അവള് എന്നെ മൈൻഡ് ചെയ്യാതെ നേരെ അടുക്കളയിൽ പോയി. കലം കഴുകി അടുപ്പത്ത് വെച്ച്, അരി കഴുകി ഉച്ചക്കത്തേക്കിന് ചോറുണ്ടാക്കുവാണ് കക്ഷി..
“അതുശരി, തള്ള എല്ലാം പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് പോയത്..” ഞാൻ എന്നോട് തന്നെ പറഞ്ഞു.
കഴിച്ചുകഴിഞ്ഞ് അവിടെത്തന്നെ ഇരുന്ന എൻ്റെ പാത്രത്തിലേക്ക് ഇഡ്ഡലി വിളമ്പി അവൾ കഴിക്കാൻ തുടങ്ങി.. കഴിച്ചു കഴിഞ്ഞ് അവൾ പാത്രവും എടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി.. അവൾ ഒന്ന് മിണ്ടുന്നുകൂടിയില്ല.. എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നി. കൈ കഴുകി ഞാൻ അടുക്കളയിലേക്ക് ചെന്നു.. കറിക്കരിയുകയാണ് കക്ഷി.
“മീനൂ..”
മറുപടിയില്ല..
“മീനുക്കുട്ടി..”
“ഹ്മ്മ്മ്..”
“പറ്റിപ്പോയി മോളേ, ക്ഷമിക്ക് നീ..”
“നിൻ്റെ ഫോൺ ഇങ്ങ് തന്നെ”
ഞാൻ ഫോൺ അവൾക്ക് കൊടുത്തു..