പീ കെ [സിനിമോൾ]

Posted by

ഞങ്ങൾ എല്ലാം വരിവരിയായി ഹെഡ്‌മാസ്റ്റർന്റെ മുറിക്കു മുന്നിൽ വരിയായി നില്കും, ജോസഫ് സാർ ആണ് പണം തരുന്നത്, അദ്ദേഹം കാണിക്കുന്ന പേപ്പറിൽ ഒപ്പിടണം, സാർ തരുന്ന പണം വാങ്ങി പോകണം. ഹെഡ് മാസ്റ്റർ വഴക്കൊന്നും പറയാറില്ല, എല്ലാരും നല്ല ഉടുപ്പും ഒക്കെ വാങ്ങി നന്നായി പഠിക്കണം, ഞാൻ ചെന്നപ്പോൾ സാർ ഒപ്പിടുവിച്ചു , ഞാൻ പണത്തിനു കൈ നീട്ടിയപ്പോൾ ,”നിന്റെ അപ്പൻ വന്നു വാങ്ങിച്ചോണ്ട് പോയി “, എന്ന് സാർ പറഞ്ഞു. എനിക്ക് സങ്കടം സഹിക്കാതെ ആയി ഞാൻ പൊട്ടിക്കരഞ്ഞു. ഞാൻ ഏതു ക്‌ളാസിനു പഠിക്കുന്നു എന്ന് പോലും അറിയാത്ത അപ്പൻ ലംപ്സം ഗ്രാന്റ് വന്നത് എങ്ങിനെ അറിഞ്ഞു, സാർ പറഞ്ഞത് ഉള്ളതാണോ, എന്റെ കരച്ചിൽ കേട്ട ഹെഡ്‌മാസ്റ്റർ ജോസഫ് സാറിനോട് ചോദ്യ രൂപത്തിൽ നോക്കി, “ഇവന്റെ അപ്പൻ രാവിലെ മുതൽ ഇവിടെ നിന്ന് ശല്യമാണ് സാർ ,ഒടുക്കം ഞാൻ കൊടുത്തു അല്ലാതെ അയാൾ പോകത്തില്ല, ഹെഡ് മാസ്റ്റർ എന്നെ ചേർത്ത് നിർത്തി തന്റെ കൈയിൽ നിന്നും പത്തു രൂപ തന്നു, “നീ ഇപ്പോൾ പോ അടുത്ത ടേമിൽ നിന്റെ കയ്യിൽ തന്നെ തരാം ” എന്ന് പറഞ്ഞു.

ക്ലാസിൽ ചെല്ലുമ്പോൾ ഉണ്ണിത്താൻ സാർ എന്നോട് മാത്രം ചോദിക്കും “എത്ര കിട്ടിയെടാ ലംസം ഗ്രാന്റ് ?” ,ഞാൻ ഒന്നും പറയില്ല അപ്പോൾ അയാൾ ” ഞാനാടാ നിന്റെ അപ്പനോട് പറഞ്ഞത് നിനക്ക് സ്‌കൂളിൽ നിന്ന് കാശ് കിട്ടും എന്ന് , പഠിക്കാത്ത നിനക്കെന്തിനാടാ കാശ് സർക്കാർ തരുന്നത് ?”

അതും കൂടെ കേൾക്കുമ്പോൾ ഞാൻ അരിശവും സങ്കടവും കടിച്ചമർത്തും വീട്ടിൽ ചെന്ന് അമ്മയുടെ അടുത്ത് ചെന്നാണ് ഒരു പൊട്ടിക്കരച്ചിൽ.

“സാരമില്ല ആ കാലമാടൻ കൊണ്ട് കള്ളു കുടിക്കട്ടെ , നേരത്തെ അറിഞ്ഞെങ്കിൽ അമ്മ വന്നു വാങ്ങിച്ച്‌ നിന്റെ കയ്യിൽ തന്നേനെ “.അന്ന് അപ്പൻ വെള്ളമടിച്ചു വന്നപ്പോൾ അമ്മ കുറെ വഴക്കു കൂടി ബാക്കി ഉള്ള പണം വാങ്ങി എനിക്ക് തന്നു.

എല്ലാ കൊല്ലവും ഇങ്ങിനെ ആണ് , രണ്ടാമത്തെ ടേം ആകുന്നതിനു മുമ്പ് ഞാൻ പഠിത്തം നിർത്തും. വയലിൽ കിളിയെ അടിക്കാമോ പോത്തിനെ തീറ്റാനോ പോകും, പഠിത്തം മുടങ്ങി പതിനെട്ട് വയസ്സായി  ക്‌ളാസിൽ എത്തിച്ചേരാൻ. ഇന്നത്തെ പോലെ പരീക്ഷക്ക് പോകുന്ന എല്ലാവര്ക്കും എ പ്ലസ് വാരിക്കൊടുക്കുന്ന കാലം അല്ലായിരുന്നു അത് ,

പിറ്റേന്ന് മഴയായിരുന്നു. ഞാൻ ബുക്കും സഞ്ചിയും തലയിൽ പിടിച്ചു നനഞ്ഞു കുതിര്ന്നാണ് ക്‌ളാസിൽ ചെന്നത് , എന്നെ പിള്ളേർ കൂകി വിളിച്ചു. പീ കെ , പീ കെ എന്ന് ഇരട്ടപ്പേര് വിളിച്ചു. എന്തിനാണ് എന്നെ പീ കെ, പീ കെ എന്ന് വിളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, അത് കൊണ്ട് തന്നെ അങ്ങിനെ വിളിച്ചാൽ ഞാൻ എന്തിനു കരയുന്നു എന്ന് ടീച്ചർമാർക്കും മനസ്സിലായില്ല.

അടുത്ത ദിവസം വൈകിട്ട് ഞാൻ സ്‌കൂൾ വിട്ടു ചെന്നപ്പോൾ അപ്പന്റെ മൃത ശരീരം വീട്ടിൽ പുതപ്പിച്ചു കിടത്തിയിരിക്കുകയാണ്. ഹൃദയം സ്തംഭിച്ചു അങ്ങേരു മരിച്ചു. ഉണ്ണിത്താന്റെ തെങ്ങിൽ കേറി കൊണ്ടിരുന്നപ്പോൾ നെഞ്ചു വേദന വന്നു ഉരഞ്ഞു താഴേക്കു പോന്നു, നെഞ്ചെല്ലാം കീറി ചോര ആയിരുന്നു. വീടിന്റെ താങ്ങു അതോടെ പോയി .

Leave a Reply

Your email address will not be published. Required fields are marked *