“ഉച്ചക്ക് ക്യാന്റീനിൽ നിന്നാണോ തനു ഊണ് അതോ ചോറ് കൊണ്ടുപോകുന്നോ? ഞാനും സാവിത്രിയും ചോറ് കൊണ്ടുപോകും”
“എനിക്ക് അവിടെ ഭക്ഷണം ഫ്രീ ആണ്. അതുകൊണ്ടു കൊണ്ടുപോകേണ്ട”
ഉച്ചക്ക് ഊണിനുള്ള പൊതിയും പെട്ടെന്ന് തന്നെ എല്ലാവരും ചേർന്ന് തയ്യാറാക്കി. സാവിത്രി സാവധാനം ഉടുത്തോരുങ്ങി സുന്ദരിയായി അച്ഛനുമായി ജോലിക്കിറങ്ങുന്നത് തനുജ സകൂതത്തോടെ നോക്കി നിന്നു.
അന്ന് സ്കൂളിലേക്കുള്ള യാത്രയിൽ തനുജയുടെ ചിന്തകളിൽ തന്റെ അമ്മ ആയിരുന്നു, അടുത്തിരുന്നു ഡ്രൈവ് ചെയ്യുന്ന അരുണിനെപ്പോലും അവൾ മറന്നു.
ഒരിക്കൽപ്പോലും അദ്ധ്യാപികയായ അമ്മ നന്നായി ഒരുങ്ങി സ്കൂളിൽ പോകുന്നത് കണ്ടിട്ടില്ല. പപ്പയും ആങ്ങളയും വീട്ടിൽ നിന്നിറങ്ങുന്നത് വരെ അമ്മ അടുക്കളയിലായിരിക്കും. അവരുടെ മുറികളിലേക്ക് ഷട്ടിൽസർവീസ് പലതവണ നടത്തും. ഓരോ കാര്യത്തിനും മുറിയിൽ നിന്ന് ‘അമ്മേ’… “ദീപേ” എന്നുള്ള വിളികൾ തന്നെ കാരണം. അടുക്കളജോലി എല്ലാം തീർത്തു ഒരു കാക്ക കുളിയും കുളിച്ച് സാരി വാരിവലിച്ചുടുത്തു അമ്മ ബസ്സിനായി ഓടുന്നത് വീട്ടിലെ സ്ഥിരം കാഴ്ച ആയിരുന്നു. ബാംഗ്ലൂരിൽ പഠിക്കാൻ പോകുന്നത് വരെ താനും അമ്മയെ സഹായിക്കാൻ കൂടാറില്ലായിരുന്നു എന്ന സത്യം തനുജ കുറ്റബോധത്തോടെ ഓർത്തു.
“താൻ ഇറങ്ങുന്നില്ലേ?” അരുണിന്റെ ശബ്ദമാണ് തനുജയെ ചിന്തയിൽ നിന്നുണർത്തിയത്
“മ്മ്”…
വൈകിട്ട് എങ്ങനെയാ? താൻ തനിയെ പോകുന്നോ അതോ ഞാൻ വന്ന് ഫെച്ച് ചെയ്യണോ?”
“വേണ്ട.. ഞാൻ പോന്നോളാം”