ബ്രഷും പേസ്റ്റും ആയി പുറത്തേക്കിറങ്ങി തെങ്ങിൻ തടത്തിലൊക്കെ വെള്ളം കിടക്കുന്നു. മുറ്റം നിറയെ ചപ്പുചവറുകൾ, രാത്രിയിലെ കാറ്റും മഴയുടെയും ഫലം. ബ്രഷ് ചെയ്യുന്നതിനിടയിൽ ഗേറ്റ് തുറന്നു മുഖവും വായും കഴുകി തിരികെ വന്ന് മുറിയിൽ കയറി നോക്കുമ്പോൾ ആൾ ഉണർന്നു ചരിഞ്ഞു കിടക്കുന്നു. മുഖത്തു നോക്കുമ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ല. കഴിഞ്ഞ രാത്രിയിൽ നടത്തി കൂട്ടിയതൊന്നും ഓർമ്മയില്ലാത്ത മുഖഭാവം.
തിരിച്ച് അടുക്കളയിൽ കയറി കട്ടൻചായയും ഇട്ടു, മുറിയിൽ ചെന്ന് ആളെ പിടിച്ചെഴുന്നേൽപ്പിച്ചു തലയണ ചുവരിൽ വെച്ച് ചാരി ഇരുത്തി ഒരു ഗ്ലാസ് കൊടുത്തിട്ട് കൊടുത് മുഖത്തേക്ക് ഒന്നുകൂടി നോക്കി, നിഷ്ഫലം. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ തന്നെ. ഒരു ഗ്ലാസ് ചായയുമായി ഫ്രണ്ട് ഡോർ തുറന്ന് സിറ്റൗട്ടിൽ പോയിരുന്നു. പെണ്ണുങ്ങളുടെ മനസ്സ് ഒരിക്കലും പിടി കിട്ടില്ല എന്ന് പറയുന്നത് ശരിയാണ്. കിളിയേ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. എന്തോ ആവട്ടെ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുക തന്നെ, ഇങ്ങോട്ട് സ്നേഹം കാണിച്ചില്ലെങ്കിലും അങ്ങോട്ട് സ്നേഹിക്കാമല്ലോ.
അങ്ങനെ ഇരിക്കുമ്പോൾ അമ്മു വന്നു ” എന്തൊരു ഇടിയും മഴയും ആയിരുന്നു, അതിനിടയിൽ കറണ്ടും പോയി. അവിടെ ഇപ്പോഴും കറണ്ട് വന്നിട്ടില്ല. ഇവിടെ വന്നു അല്ലേ. മോള് എന്തിയേ? അതിനു ഇടിവെട്ട് ഭയങ്കര പേടിയാണ്. ഇന്നലെ എന്ത് ചെയ്തു ആവോ” എന്നുപറഞ്ഞ് കിളിയുടെ മുറിയിലേക്ക് പോകുന്നത് കണ്ടു. അകത്തുനിന്നും അമ്മൂമ്മയുടെ ശബ്ദം ” ഇന്നുകൂടി വല്യമ്മയ്ക്ക് പോണം മോളെ, സുബ്രഹ്മണ്യൻ ഇന്ന് തിരുവനന്തപുരം പോവുകയാണ് കാര്യം ഒക്കെ കഴിഞ്ഞു എപ്പോൾ വരും എന്ന് അറിയില്ല. ചേച്ചിക്ക് സുഖം ഇല്ലാതെ ഇരിക്കുകയല്ലേ ആരെങ്കിലും വേണ്ടേ” അമ്മൂമ്മ അടുക്കളയിലേക്ക് പോകുന്നത് കണ്ടു.
ഇന്ന് പത്രക്കാരൻ വൈകി ആണല്ലോ വരുന്നത്. മഴയായിരുന്നല്ലോ അതുകൊണ്ടാവും, പത്രം ഗേറ്റിനടുത്ത് എറിഞ്ഞിട്ട് അയാൾ തിരിച്ചു പോയി. ഞാൻ പോയി പത്രമെടുത്ത് നിവർത്തി നോക്കി തിരിഞ്ഞു നടക്കുമ്പോൾ ജനലിൽ കൂടി ഒരാൾ പുറത്തേക്ക് നോക്കുന്നതു കണ്ടു. കാര്യം മനസ്സിലായ ഞാൻ അകത്തേക്ക് ചെന്ന് കിളിയെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു അധികം ബലംകൊടുക്കാതെ നടത്തിച്ച് ബാത്റൂമിലേക്ക് ആക്കി. ഇപ്പോൾ കഴിഞ്ഞ ദിവസത്തെക്കാളും ഭേദം ആയിട്ടുണ്ട്.