അച്ചായാ നമുക്കൊരു ഡോക്ടറെ കാണാം അവൾ എൻ്റെ കവിളിൽ അവളുടെ കവിൾ ചേർത്ത് വിങ്ങിക്കൊണ്ട് പറഞ്ഞു. അപ്പോൾ വീണ്ടും സിഗററ്റിൻ്റേയും ചായക്കൊപ്പം കഴിച്ച ഇഢലിയുടേയും മണം മിക്സായി എനിക്ക് കിട്ടി. ഞാൻ ഒരു കാര്യം ചോദിക്കട്ടെ വേറൊന്നും തോന്നരുത്. എന്താ അച്ചായാ? നീ സിഗററ്റ് വലിക്കാറുണ്ടോ? നിൻ്റെ മുഖത്ത് നല്ല സിഗററ്റ് മണമുണ്ടല്ലോ. പെട്ടന്നവൾ ഞെട്ടുന്നത് ഞാൻ കണ്ടു. എങ്കിലും വളരെ തന്മയത്വമായി അവൾ പറഞ്ഞു അതെ അച്ചായാ കുർബാന കഴിഞ്ഞിറങ്ങിയപ്പോൾ വടക്കെ തൊടിയിലെ ആനിയമ്മ ഒരു മിട്ടായി തിന്നാൻ തന്നു.
സിഗററ്റിൻ്റെ മണമുള്ള ഒരു ടെയ്സ്റ്റായിരുന്നു അതിന്. ആൺ കുട്ടികൾ സ്കൂൾ പരിസരത്തു നിന്നും സിഗററ്റിനു പകരം കഴിക്കുന്നതാണെന്നാ ആനിയമ്മ പറഞ്ഞത്. ഇത് കേട്ടതോടെ എൻ്റെ മനസ്സ് തെളിഞ്ഞു. അങ്ങനെയൊരു മിഠായി താനും കഴിച്ചിട്ടുള്ളതാണ്. വെറുതെ ആ പാവത്തിനെ സംശയിച്ചു. അതോർത്ത് എൻ്റെ മനസ്സുനീറി. ശരി ഞാൻ കുളിക്കാൻ നോക്കട്ടെ പള്ളിയിൽ പോകേണ്ടതല്ലെ എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു ബാത്ത് റൂമിലേക്ക് പോയി. പൈപ്പിൽ നിന്ന് ബക്കറ്റിൽ വെള്ളം നിറച്ചുകൊണ്ടിരിക്കുമ്പോളാണ് സോപ്പ് കഴിഞ്ഞ കാര്യം ഓർത്തത്. സൂസനെ ഒന്നു രണ്ടു തവണ വിളിച്ചെങ്കിലും അവൾ കേട്ടില്ല.
ബെഡ് റൂമിനുള്ളിലെ ബാത്ത്റൂമായതിനാൽ അധികം സൌണ്ട് പുറത്തേക്ക് കേൾക്കില്ല. ഞാൻ വേഗം കതക് തുറന്ന് സോപ്പെടുക്കാനായി അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിലേക്ക് നടക്കുമ്പോൾ വളരെ പതുക്കെ ഹലോ, ഹലോ കേൾക്കുന്നില്ലെ എന്നൊച്ച കേട്ട് നോക്കുമ്പോൾ സൂസൻ പുറത്ത് മൊബൈലിൽ ആരോടോ സംസാരിക്കുന്നു.
ഇതെന്തോ കള്ളത്തരത്തിലുള്ള ഫോൺ വിളിയാണ് അതാണ് ഞാൻ കുളിക്കാൻ പോയപ്പോൾ പുറത്തു പോയി വിളിക്കുന്നത്. സാധാരണ അവൾക്ക് ഫോൺ വന്നാൽ അവൾ പുറത്തൊന്നും പോകാതെ അകത്തു തന്നെയിരുന്നാണ് സംസാരിക്കാറ്. കർട്ടനിട്ട ജനലിനോട് ചേർന്ന് പുറത്ത് വരാന്തയിൽ നിന്നാണവൾ സംസാരിക്കുന്നത്. ഞാൻ പതുങ്ങി ചെന്ന് അകത്ത് അവളുടെ അടുത്ത് കർട്ടനോട് ചേർന്ന് നിന്നു.
എത്ര നേരമായി ഞാൻ വിളിക്കുന്നു സിഗ്നൽ ഇല്ലെ അവിടെ?
……
ഒരു അത്യാവശ്യ കാര്യം പറയാനാ വിളിച്ചെ
……
നമ്മുടെ പരിപാടി ഇന്നത്തോടെ നിർത്താം അച്ചായന് എന്തോ സംശയമുണ്ട്
……
എന്താണ് എൻ്റെ മുഖത്ത് സിഗററ്റ് മണം എന്ന് ചോദിച്ചു.
……