മേനോൻ സാറിനു അപകടം മണത്തു… ഈ നരിന്ത് ചെക്കൻ എല്ലാം കൊളമാക്കുമോ എന്ന പേടി അയാളിൽ ഉടലെടുത്തു… “വിശ്വാ… മതി.. നിർത്തിക്കോ…” കുമാരൻ നായർ പറഞ്ഞു… “അല്ലെങ്കിലും കുമാരാ.. ഇവന് മദ്ധ്യം അകത്തു ചെന്നാൽ ഒരു വെളിവും വെള്ളിയാഴ്‌ചയും ഇല്ല…”
പെട്ടെന്ന് വിശ്വൻ മദ്യപാനിയുടെ സ്ഥിരം സംസാരശൈലിയിൽ നിന്നും പുറത്ത് വന്നു… “മേനോൻ സാർ പേടിക്കേണ്ട… ഇതൊന്നും ഒരിക്കലും എന്റെ നാവിൽ നിന്ന് വേറെ ഒരാൾ അറിയില്ല…” “ഉം അതെന്താ…” “എന്റെ കുഴി ഞാൻ ആയിട്ട് തോണ്ടുവോ മേനോൻ സാറേ… ” “പക്ഷെ വിശ്വാ… നീ പറയുന്നത് ശരിയാണെങ്കിൽ ആ തെളിവുകൾ എല്ലാം ഭദ്രമായിട്ട് അയാൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ…” മേനോൻ സാറിന്റെ ശബ്ദം ഭയത്താൽ വിറച്ചിരുന്നു…
“സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ എന്നല്ല മേനോൺ സാറേ… വെച്ചിട്ടുണ്ട്… ഉറപ്പാ… ” “എന്നാൽ അത് എവിടെ ആകും…” “ഒരറിവും ഇല്ലാ… പക്ഷെ ഒന്നുറപ്പാ ഇതുവരെ ആ തെളിവുകൾ സതീഷിനോ… അവന്റെ അമ്മക്കോ കിട്ടിയിട്ടില്ല…” “അല്ല അഥവാ കിട്ടിയിട്ട് ഉണ്ടെങ്കിലും നമ്മളാണ് അയാളെ കൊന്നത് എന്ന് അറിയില്ലല്ലോ…” “നമ്മൾ അല്ല നിങ്ങൾ…” വിശ്വൻ പറഞ്ഞു…
“ഹാ ഞങ്ങൾ… ”
“മേനോൻ സാറേ സാറിന്റെ ഉള്ള വെളിവും പോയോ…” കുമാരൻ ചോദിച്ചു…
“സാറേ ആ തളിവുകൾ പുറത്ത് വന്നാൽ പിന്നെ തഹസിൽദാരുടെ മരണം ഒരു അപകട മരണമല്ല എന്ന് ഒരു സംശയം വരില്ലേ… ഈ സതീഷിനും അവന്റെ വീട്ടുകാർക്കും… അത് പോരെ കുടുങ്ങാൻ…”
“എന്റെ മുത്തപ്പാ… അപ്പൊ വാള് ഇപ്പോഴും തലക്ക് മുകളിൽ ആണല്ലേ…” മേനോൻ സാർ തലയിൽ കൈ വെച്ചിരുന്നു…
“അതിനല്ലേ സാറേ ഞാൻ അവനെ ഇങ്ങനെ കൊണ്ട് നടക്കുന്നത്… എന്തേലും സംഭവിച്ചാൽ ഒരു പിടിവള്ളി… അത് നമ്മുടെ കൈയിൽ ഉണ്ടാവണം… ഉം അവനെ തളക്കാനുള്ള വഴി ഒക്കെ എന്റെ കൈയിൽ ഉണ്ട്…” വിശ്വൻ ഒരു ഗൂഢമന്ദഹാസത്തോടെ പറഞ്ഞപ്പോ മേനോൻ സാറും കുമാരൻ നായരും പരസ്പരം നോക്കി… “ഹാ അതൊക്കെ പോട്ടെ… നമ്മൾ വന്ന കാര്യം… അച്ഛൻ ദാ ഈ ഫയലുകൾ സാറിനെ ഏൽപ്പിക്കാനും ഒപ്പം തേനിയിലെ എസ്റ്റേറ്റിന്റെ കാര്യം എന്തായി എന്നും ചോദിക്കാൻ പറഞ്ഞു…”