“അതെ സീതേ………..ആശ നമ്മുടെ സ്കൂളിൽ കഞ്ഞിവെപ്പാ………..കെട്ടിയോൻ രാജൻ കള്ളു ചെത്താ തൊഴിൽ…………മനയിലെ പൂജകളിൽ ഇടക്ക് നല്ല പനങ്കള്ള് ഒക്കെ കൊണ്ടു തരുന്നത് അവനാ”
ബാലരാമൻ സീതയോടായി പറഞ്ഞു.
“പറഞ്ഞ പോലെ രാജനെവിടെ?”
ബാലരാമൻ അതു ചോദിച്ചതും ആശ മണ്ടത്തരം പറ്റിയെ പോലെ തന്റെ കൈത്തതലം നെറ്റിയിൽ മുട്ടിച്ചു.
ശേഷം വേഗം തന്നെ മറ്റൊരു മുറിയിലേക്ക് കയറി പോയി.
അവിടെ ഉറങ്ങുകയായിരുന്ന തന്റെ കെട്ടിയോനെ പിടിച്ച പിടിയാലേ വലിച്ചു കൊണ്ടു വന്നു.
ബലരാമനെ കണ്ടതും രാജൻ അത്യധികം ബഹുമാനത്തോടെ അവരെ വണങ്ങി.
“രാജാ സുഖം തന്നെയല്ലേ?”
“സുഖം തന്നെ അങ്ങുന്നേ”
രാജൻ ബഹുമാനത്തോടെ മൊഴിഞ്ഞു.
“ആശേ വേഗം ചായ വെക്ക് ”
രാജൻ അവളെ നോക്കി കണ്ണൂരുട്ടിയതും ആശ ധൃതിയിൽ അടുക്കളയിലേക്ക് ഓടുവാനായി തുനിഞ്ഞു.
പക്ഷെ അപ്പോഴേക്കും സീത അവളെ തടഞ്ഞിരുന്നു.
“അതൊന്നും വേണ്ട ആശേ………..നിങ്ങളെ കാണാൻ വന്നതാ ഞങ്ങള്……….പെട്ടെന്ന് തന്നെ തിരിച്ചു പോണം…………ബാലരാമേട്ടന് വേറൊരാളെ അർജെന്റ് ആയി കാണാനുണ്ട്”
സീത പറഞ്ഞത് കേട്ടിട്ട് ആശ ആകെ നടുക്കടലിൽ പെട്ട അവസ്ഥയിലായി.
ചായ വെക്കണമെന്നുമുണ്ട് അവരാണേൽ നിഷേധിക്കുകയും ചെയ്യുന്നു.
ആശയുടെ മാനസികാവസ്ഥ കണ്ട് സീത അവളുടെ രക്ഷയ്ക്ക് വന്നു.
“എവിടെ മക്കള്?ഞങ്ങള് അരുണിമ മോളെ കാണാൻ വന്നതാ”
സീതയുടെ പറച്ചിൽ കേട്ട് തന്റെ മകളെ ഇവർക്കെങ്ങനെ പരിചയമെന്ന് ആശക്ക് തോന്നിയെങ്കിലും തത്കാലം അവരെ വിളിക്കുവാൻ അവർ നിശ്ചയിച്ചു.
“ഇവിടിരുന്നോട്ടോ മക്കള് പൊഴേൽ നനക്കാൻ പോയിരിക്ക്യ………….ഞാൻ ചെന്ന് വിളിച്ച് വരാ”
സീത തലയാട്ടിയതും ആശ നേരെ പുഴയിലേക്ക് വച്ചു പിടിച്ചു.
ഈ സമയം ബാലരാമൻ രാജനോട് കള്ളു ചെത്തുന്നതിനെ കുറിച്ച് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
പക്ഷെ സീത അതിനു ചെവി കൊടുത്തില്ല.
ഈ സമയം മക്കളെ പിടിച്ച പിടിയാലേ ആശ അവർക്ക് മുന്നിലേക്ക് ഹാജരാക്കി.
അലസമായി കെട്ടിവച്ച മുടിയുമായി സോപ്പ്കാരത്തിന്റെ വഴുവഴുപ്പ് കയ്യിലേന്തിക്കൊണ്ട് അരുണിമ നിൽക്കുന്നത് കണ്ട് സീത ആന്തലോടെ എണീറ്റു നിന്നു.