അവിടെ ഒരു പുഴ ഒഴുകുന്നതിന്റെ കരയിൽ അവർ വണ്ടി കൊണ്ടു ചെന്നു നിർത്തി.
അതിനു ശേഷം അവർ ഇരുവരും കാറിൽ നിന്നും പതിയെ ഇറങ്ങി.
ചാവി കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു ബാലരാമൻ മുന്നേ നടന്നു.
പിറകെ സീതയും.
ഒരൂഹം വച്ചു ബാലരാമൻ എത്തേണ്ട വീട് കണ്ടു പിടിച്ചിരുന്നു.
അവർ നേരെ എത്തിച്ചേർന്നത് അരുണിമയുടെ വീട്ടിലും.
വീടിനു മുന്നിൽ നിന്നുകൊണ്ട് ബാലരാമൻ അകത്തേക്ക് നോക്കി വിളിച്ചു.
“ആരൂല്ലെ ഇവിടെ? ”
അദ്ദേഹത്തിന്റെ ഘനഗാംഭീര്യമുള്ള ശബ്ദം അവിടെ മുഴങ്ങിയതും ആരുടെയോ കാലൊച്ചകൾ അവരെയും തേടിയെത്തി.
മുറ്റത്തേക്കിറങ്ങി വന്ന ആശ വന്നിരിക്കുന്ന അഥിതികളെ കണ്ട് ആദ്യം ഒന്നു അമ്പരന്നു.
അതിനു ശേഷം തൊഴുകൈയ്യോടെ അവർ പിടച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.
“അങ്ങുന്നേ ന്തൊരു അതിശയാ ഇതു………. എനിക്ക് വിശ്വസിക്കാൻ കഴിയണില്ല്യ………….ഞങ്ങളെ വീട്ടിലേക്ക് വായോ”
ആശക്ക് വെപ്രാളം കാരണം എന്തൊക്കെയാ പറയുന്നതെന്ന് ഒരു ബോധമില്ലായിരുന്നു.
അവരുടെ ക്ഷണം സ്വീകരിച്ചു ബാലരമനും സീതയും ആ വീട്ടിലേക്ക് കയറി.
പിറകെ ആശയും.
പെട്ടെന്ന് ആശ അവിടെയുണ്ടായിരുന്ന നല്ലൊരു തുണി എടുത്തുകൊണ്ടു വന്നു കസേരകൾ വൃത്തിയിൽ തുടക്കാൻ തുടങ്ങി.
പക്ഷെ അപ്പോഴേക്കും സീത ശാസനയോടെ അതിനെ എതിർത്തു.
അതിനു ശേഷം അവർ ആ കസേരകളിൽ ഇരുന്നു.
വീടൊക്കെ ആകെ അലങ്കോലമായി കിടക്കുന്നത് കണ്ട് ആശക്ക് വല്ലാതെ ചളിപ്പ് തോന്നി.
തന്റെ രണ്ടു പ്രിയപ്പെട്ട മാനസ പുത്രിമാരെ അവർ മനസാലെ സ്മരിച്ചു.
“പേരെന്താന്നാ പറഞ്ഞെ?”
ആശയെ ചൂണ്ടി കാണിച്ചുകൊണ്ട് സീത ചോദിച്ചു.
“ന്റെ പേര് ആശാന്നാ”
തന്റെ സ്വതസിദ്ധമായ പുഞ്ചിരി വെളിവാക്കിക്കൊണ്ട് ആശ പറഞ്ഞു കൊടുത്തു.