ആ ചിരിയെ അധരങ്ങളിൽ ആവാഹിച്ചു കൊണ്ട് ആ രൂപത്തിന്റെ കണ്ണുകൾ ചുവന്നു വന്നു.
മുഖത്തിന്റെ നേർപകുതി മുന്നത്തെ പോലെ തന്നെ പൊള്ളലേറ്റതു പോലെയായി മാറി.
മുടിയിഴകൾ പാറി പരന്നു രൗദ്ര ഭാവം പൂണ്ടു നിൽക്കുന്ന തന്റെ തന്നെ സ്വന്തം പ്രതിബിംബം കണ്ട് ഇരുന്നയിരുപ്പിൽ അവളുടെ മുട്ടു കാലിടിച്ചു തുടങ്ങി.
ഭയം ഒരു കൊള്ളിയാൻ പോലെ നെഞ്ചിൽ മിന്നിയതും ആർത്ത നാദത്തോടെ അവൾ അവിടെ നിന്നുമെണീറ്റു ബെഡിലേക്ക് ചാടികയറി.
അവിടെയുള്ള പുതപ്പ് എടുത്തു ഒരു കവചം പോലെ സ്വന്തം ശരീരത്തെ മൂടിയ ശേഷം അവൾ വിറച്ചു കൊണ്ട് കിടന്നു.
പുതപ്പിനു കീഴെ കിടക്കുമ്പോഴും ആ രൂപം തന്റെ മേലേക്ക് ചാടി വീഴുമോയെന്ന ഭയം അവളെ വിരിഞ്ഞു മുറുക്കി.
തല്ക്കാലം ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് അവൾ കണ്ണുകൾ മുറുകെ പൂട്ടി വച്ചു വിറച്ചുകൊണ്ട് കിടന്നു.
കണ്മുന്നിൽ കണ്ടതൊന്നും മിഥ്യയല്ല യാഥാർഥ്യമാണെന്ന് അവളുടെ ബോധ മനസ് അവളോട് പറഞ്ഞുകൊണ്ടിരുന്നു.
ഒരു പൂച്ചകുഞ്ഞിനെ പോലെ അവൾ ചുരുണ്ടു കൂടി കിടന്നു.
അഗാധമായ ഭയം അവളെ കീഴ്പ്പെടുത്തിയതും അവളുടെ ഉടൽ ആലില പോലെ വിറച്ചു കൊണ്ടിരുന്നു.
വിയർപ്പ് തുള്ളികൾ അവളുടെ നെറ്റിതടത്തിൽ നിര നിരയായി തൂങ്ങി കിടന്നു.
നെട്ടെല്ലിലൂടെ വിയർപ്പ് ചാലിട്ട് ഒഴുകിയതും അസ്വസ്ഥതയോടെ അവൾ പുതപ്പ് അല്പം പൊന്തിച്ചു കണ്ണുകൾ പുറത്തേക്കിട്ടു.
റൂമിനു ചുറ്റും അവളുടെ കണ്ണുകൾ തിരഞ്ഞു.
ആസ്വഭാവികമായ ഒന്നും അവിടെ കണ്ടെത്താനായില്ല.
എങ്കിലും ആ മേശപ്പുറത്തെ സ്റ്റാൻഡിൽ ഉള്ള മിററിൽ അവൾ നോക്കി.
അവിടെയും ഒന്നും കാണാൻ കഴിഞ്ഞില്ല.
മനസിലേക്ക് അല്പം ആശ്വാസ കാണികകൾ എത്തി ചേർന്നതും ദക്ഷിണ പുതപ്പ് അല്പം ധൈര്യം സംഭരിച്ചു ഉയർത്താൻ നോക്കി.
പെട്ടെന്ന് അവിടെ ഒരു മൂളിപ്പാട്ട് കേട്ടു തുടങ്ങി.
ഒരു സ്ത്രീയുടെ ശബ്ദത്തിൽ
കുയിലിന്റെ നാദം പോലെ.
അത്രയ്ക്കും മനോഹരമായിരുന്നു അത് ശ്രവിക്കുവാൻ.
അതു കേട്ടതും ഉള്ള ധൈര്യം കൂടി ദക്ഷിണക്ക് നഷ്ടപ്പെട്ടു.
പുതപ്പിലേക്ക് ഊളിയിട്ടുകൊണ്ട് അവൾ അർജുനൻ ഫൽഗുണൻ പാർദ്ധൻ ചൊല്ലി തുടങ്ങി.