വല്ലാത്തൊരു പഴമയുടെ ഗന്ധം ആയിരുന്നു അവിടെ.
ആ മുറി ഉപയോഗിക്കാതെ ഒരുപാട് കാലപ്പഴക്കം ആയെന്ന് അവൾക്ക് തോന്നി.
മുറിയാകെ പൊടി പിടിച്ചു കിടക്കുന്നു.
പലതരം വിളക്കുകളുടെ ശ്രെണി അവിടെ പൊടിയിൽ കുളിച്ചു നിക്കുന്നു.
ആകപ്പാടെ പേടിപ്പിക്കുന്ന അന്തരീക്ഷം.
എന്തോ ചത്തതിന്റെ ദുർഗന്ധം കൂടി അവിടെ വ്യാപിച്ചിട്ടുണ്ട്.
പൊടുന്നനെ ആ മുറിയുടെ മൂലയ്ക്ക് ഭിത്തിയിൽ ഒരു ആണിയിൽ അല്പം ചെരിവോടെ തൂങ്ങി പിടിച്ചു കിടക്കുന്ന ചിത്രത്തിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞു.
ആ ചിത്രത്തിലുള്ള ആളെ ദക്ഷിണയ്ക്ക് മുൻപരിചയമുള്ള പോലെ തോന്നി.
വിറയ്ക്കുന്ന കാലടികളോടെ അവൾ ആ ചിത്രത്തിന് മുന്നിൽ എത്തി.
താൻ ഉടുത്തിരുന്ന ഹാഫ് സാരിയുടെ മുന്താണീ കൊണ്ട് അവൾ ആ ചിത്രത്തിലെ അഴുക്ക് മൊത്തം തുടച്ചു മാറ്റി.
പൂർണമായും വൃത്തിയായതും ഒന്നുകൂടി അവൾ അതിലേക്ക് നോക്കി.
ദക്ഷിണയുടെ കണ്ണുകൾ വിടർന്നു.
ഭയത്തോടെ രണ്ടു ചുവട് അവൾ പിറകിലേക്ക് വച്ചു.
തന്റെ തന്നെ പൂർണകായ ചിത്രം കണ്ട് അവൾ ഞെട്ടിത്തരിച്ചിരുന്നു.
ദക്ഷിണയ്ക്ക് തന്റെ മിഴികളെ താൻ കാണുന്ന കാഴ്ചകളെ അവിശ്വസിക്കാൻ സാധിച്ചില്ല.
തന്റെ ചിത്രം ആരോ പകർത്തി വച്ച പോലെ.
ഒരു വ്യത്യാസം പോലുമില്ല.
തന്റെ അതേ രൂപം,ഭാവം,ചിരി.
എന്തൊരു അത്ഭുതം.
ഇതാരുടെ ചിത്രമാണ്?
ദക്ഷിണ സങ്കോചത്തോടെ ആലോചിച്ചുകൊണ്ടിരുന്നു.
അപ്പോഴും അവൾക്ക് ഒരുത്തരം പിടി കിട്ടിയിരുന്നില്ല.
എങ്കിലും ആലോചനകളിൽ മുഴുകിയിരിക്കെ ഒരു നേർത്ത തെന്നൽ തന്നെ വന്നു പൊതിയുന്നത് അവൾ അറിഞ്ഞു.
അത് തന്റെ പിൻകഴുത്തിൽ നേർത്ത ചുംബനം നൽകുന്ന പോലെ.
ദക്ഷിണ ഭയന്നു വിറച്ചുകൊണ്ട് ശില പോലെ നിന്നു.
ഒന്നും ഉരിയാടാനാവാതെ.
ജനലുകളില്ലാത ഈ റൂമിൽ കാറ്റ് എങ്ങനെ വന്നുവെന്ന ചിന്തയായിരുന്നു അവൾക്ക്.
പെട്ടെന്ന് മുന്നിലുള്ള ചിത്രത്തിലെ തന്റെ രൂപം ഒന്നനങ്ങിയ പോലെ അവൾക്ക് തോന്നി.