അപ്പോഴും കവിളിൽ അവൾ ബാക്കി വച്ചു പോയതിന്റെ ശേഷിപ്പായി വേദനയും മരവിപ്പുമാണ് ഉണ്ടായിരുന്നത്.
പെണ്ണിന്റെ കൈക്കരുതിന്റെ ചൂട് ആദ്യമായി ഇന്നാണ് അവനറിയുന്നത്.
അവൾ തന്നെ അടിച്ചതിന്റെ വേദനയല്ല മറിച്ചു അവൾക്കു മുന്നിൽ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ നിരാശയായിരുന്നു അനന്തുവിന്.
മനസ് തുറന്നു എന്നെങ്കിലുമൊരിക്കൽ അവളോടായി താൻ പറയാൻ വച്ചിരുന്ന കാര്യം അറിയാതെ മന്ത്രിച്ചു പോയി.
എന്തൊരു നീചനാണ് താൻ.
അവളെ നഷ്ടപ്പെടുത്തിയപ്പോ സമാധാനമായോ?
തനിക്ക് ആരോട് എന്താ എങ്ങനാ എന്നൊന്നും പെരുമാറാൻ അറിയില്ലേ?
അവളെ വേദനിപ്പിച്ചതെന്തിനാ?
അത് തനിക്ക് താങ്ങാനാവില്ലെന്ന് അറിഞ്ഞൂടെ?
അവൾക്ക് മുന്നിൽ താൻ തെറ്റിദ്ധരിക്കപ്പെട്ടില്ലേ?
സ്വന്തം മനസാക്ഷിയെ അവൻ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
മനയിലേക്കുള്ള യാത്രയിലുടനീളം അവൻ വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു.
എന്തൊക്കെയോ വിഷമങ്ങൾ അവനെ കീഴ്പ്പെടുത്തി.
മനസ് ആകെ കലുഷിതമായിരുന്നു.
ഡ്രൈവിംഗ് പോലും പലപ്പോഴും തെറ്റിപ്പോയി.
അവസാനം എങ്ങനൊക്കെയോ മനയിലേക്ക് അവൻ തിരികെയെത്തി.
മുറ്റത്ത് ഗോദയുടെ പണി തകൃതിയായി നടക്കുന്നുണ്ട്.
ബലരാമൻ അമ്മാവനിൽ നിന്നും യതീന്ദ്രൻ വല്യച്ഛൻ അതിന്റെ ചുമതല വാങ്ങിയെന്ന് തോന്നുന്നു.
പൊരി വെയിലത്ത് പണിക്കരുടെ കൂടെ നിന്ന് അദ്ദേഹം പണികളൊക്കെ കാര്യമായി നിരീക്ഷിക്കുന്നു,
വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.
അനന്തുവിനെ കണ്ടതും യതീന്ദ്രൻ പുഞ്ചിരിച്ചു.