പക്ഷെ അവർക്കിടയിൽ മൗനം മാത്രമായിരുന്നു.
അധികം സംസാരങ്ങൾ ഒന്നുമുണ്ടായില്ല.
അനന്തു വേഗം പോയി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ആക്‌സിലറ്ററിൽ രണ്ടു തിരി തിരിച്ചു.
അവൻ അരുണിമയെ തിരിഞ്ഞു നോക്കി.
“നാട്ടുകാരെ മൊത്തം അറിയിക്കണോ?”
ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഗത്യന്തരമില്ലാതെ അവൾ അവനെ തുറിച്ചു നോക്കി.
അപ്പോഴേക്കും അനന്തു പൂച്ചകുട്ടിയെ പോലെ അടങ്ങിയിരുന്നു.
അവൾ പിറകിൽ കയറിയതും അവൻ ബുള്ളറ്റ് മുന്നോട്ടേക്ക് എടുത്തു.
ആശുപത്രിയിലേക്ക് അന്നൊരിക്കെ പോയതിനാൽ വഴി അവന് കാണാപാഠമായിരുന്നു.
പതിവിന് വിപരീതമായി തന്റെ ചുമലിൽ അരുണിമയുടെ കൈത്തലം പതിഞ്ഞതും അനന്തുവിന് ശരീരമാകെ വിദ്യൂത് പ്രവാഹം നടക്കുന്ന പോലെ തോന്നി.
ഒപ്പം ശരീരത്തെ കുളിരണിയിക്കുന്ന ഒരു തണുപ്പും.
മിറററിൽ കൂടി ഇടയ്ക്കിടെ കാണുന്ന അവളുടെ പ്രതിബിംബത്തിലേക്ക് അറിയാതെയാണെങ്കിലും അവന്റെ കണ്ണുകൾ പാഞ്ഞു.
നല്ലൊരു യാത്രയ്ക്ക് ശേഷം അവർ ദേവൻ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് എത്തി.
ബുള്ളറ്റ് പാർക്കിങ്ങിൽ വച്ച ശേഷം അനന്തു അരുണിമയുമായി ഡോക്ടറിന്റെ കൺസൽറിംഗ് റൂമിലേക്ക് പോയി.
ബലരാമൻ നേരത്തെ വിളിച്ചു പറഞ്ഞതിനാൽ ആരെയും കാത്തിരിക്കേണ്ട ആവശ്യം അവനുണ്ടായിരുന്നില്ല.
ആശുപത്രിയിൽ ചിലവഴിക്കുന്നതിനിടെ തനിക്ക് നേരെ നീളുന്ന സംശയ മുനകൾ അവൻ കണ്ടില്ലെന്നു നടിച്ചു.
അരുണിമയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടെന്ന് ആ മുഖഭാവം വിളിച്ചോതി.
വിദഗ്ധ പരിശോധനയ്ക്ക് ശേഷം കൈയ്യിലെ നെബുലൈസർ അഴിക്കണമെന്ന് ഡോക്ടറുടെ നിർദേശം വന്നു.