.
ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം അനന്തു അരുണിമയുടെ വീടിനരികെ എത്തി.
ബുള്ളറ്റ് തണലുള്ള ഒരിടത്ത് വച്ച ശേഷം അരുണിമയുടെ വീട്ടിലേക്ക് നടന്നു.
പോകണോ വേണ്ടയോ എന്ന് അവൻ ആയിരം തവണയെങ്കിലും മനസിൽ കണക്ക് കൂട്ടി നോക്കി.
പക്ഷെ കൃത്യമായ ഉത്തരം അവനും ലഭിച്ചില്ല.
കുറച്ചു നേരം അവനവിടെ തന്നെ ചുറ്റി പറ്റി നിന്നു.
അതിനു ശേഷം ആളുകൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തിരിച്ചറിവ് വന്നതും നേരെ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു.
വരുന്നത് നേരിടാം എന്ന ധൈര്യമോടെ.
ചെറിയൊരു കയറ്റം കയറി എത്തിയത് അരുണിമയുടെ വീട്ടിലേക്ക് ആയിരുന്നു.
അവളെ കാണാൻ മനസ് വല്ലാതെ കൊതിക്കുന്നുണ്ടെങ്കിലും അതിലുപരി ചങ്കിലെ പിടപ്പ് കൂടുന്നത് അവൻ അറിഞ്ഞു.
അടഞ്ഞു കിടക്കുന്ന വാതിലിൽ അവൻ തുടരെ കൊട്ടി.
“വരുവാ ”
ഉള്ളിൽ നിന്നും ഒരു സ്ത്രീ ശബ്ദം പുറപ്പെട്ടു.
അത് അരുണിമയുടെ അമ്മയാണെന്ന് അനന്തുവിന് മനസിലായി.
വാതിൽ വലിച്ചു തുറന്ന് ആശ പുറത്തേക്ക് തല നീട്ടി.
“ആരിത് അനന്തുമോനോ?കേറിവായോ ”
വാതിൽ മുഴുവനായും തുറന്നിട്ട് ആശ അവനെ ഉള്ളിലേക്ക് ക്ഷണിച്ചു.
അനന്തു ചെറു ചിരിയോടെ ഉള്ളിലേക്ക് കയറി വന്നു.
“ഇരിക്ക് മോനെ ”
ആശ അവിടെയുള്ള ഒഴിഞ്ഞ കസേരയുടെ നേർക്ക് കൈ ചൂണ്ടി.
അനന്തു അവിടെ പതിയെ അമർന്നിരുന്നു.
“അമ്മേ ഇന്ന് അരുണിമയെയും കൊണ്ട് ചെക്കപ്പിന് പോകേണ്ട ദിവസമാ………….ഡോക്ടറിനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്”
അനന്തു തന്റെ ആഗമനോദേശം എന്താണെന്നു അവിടെ വെളിപ്പെടുത്തി.
“ആണോ മോനെ?ഞാൻ ആരു മോളെ വിളിക്കാം കേട്ടോ………..മോനിവിടെ ഇരിക്കേ…………… അത് കഴിഞ്ഞ് ചായയിടാം”
ആശ മുന്താണിയുടെ അറ്റം കൊണ്ട് മുഖത്തെ വിയർപ്പൊക്കെ ഒപ്പി.
അതിനുശേഷം നേരെ അടുക്കളയിലേക്ക് പോയി.