അതു കേട്ടതും കല്യാണിയുടെ തുടുത്ത മുഖം പൊടുന്നനെ മ്ലാനമായി.
“ഒരിക്കലുമില്ല കല്യാണിയെ കൊണ്ടു പോകുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ”
“അങ്ങുന്നിന്റെ ഇഷ്ടം പോലെ”
അവളുടെ അച്ഛൻ അതിനു സമ്മതമെകിയത്തും നഷ്ടപ്പെട്ടുപോയ പ്രസരിപ്പ് വീണ്ടുമവളെ തേടിയെത്തി.
അതു കേട്ടതും ദേവൻ അവളെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി.
അവൾ ഉടനെ തന്നെ വീടിനുള്ളിലേക്ക് ഓടിപ്പോയി.
അൽപ നേരം അവരുമായി സംസാരിച്ചു കൊണ്ടിരുന്നു ദേവൻ.
കൃഷിയാണ് അവരുടെ പ്രധാന വരുമാനം.
വർഷങ്ങൾക്ക് മുന്നേ ഇങ്ങോട്ട് തെക്കൻ കേരളത്തിൽ നിന്നും കുടിയേറിയ കുടുംബം ആയിരുന്നു അവരുടെ മുൻതലമുറക്കാർ.
അദ്ദേഹം തന്റെ വർഷങ്ങളായ അധ്വാനം കൊണ്ട് മണ്ണിൽ പൊന്നു വിളയിച്ചുകൊണ്ടിരിക്കുന്നു.
കല്യാണി ഒരു പാവാടയും ബ്ലൗസുമിട്ട് അങ്ങോട്ടേക്ക് ഓടി വന്നു.
വളരെ മുഷിഞ്ഞതായിരുന്നു അവയൊക്കെ.
ഈ പെണ്ണിന് ഇതുമാത്രെയുള്ളോ?
ദേവൻ ശങ്കിച്ചു.
ഏതായാലും തല്ക്കാലം വേറൊന്നും ചിന്തിക്കാതെ അവൻ കല്യാണിയെയും കൊണ്ട് തിരികെ നടന്നു.
പാടവരമ്പിലൂടെ വരുമ്പോഴായിരുന്നു ദേവന്റെ ചോദ്യം.
‘ഇപ്പൊ വേദന കുറവുണ്ടോ കല്യാണി? ”
“ഉണ്ട് അങ്ങുന്നേ”
അവൾ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.
“കല്യാണി……..…… ”
ദേവന്റെ നീട്ടിയുള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി.
അവളുടെ പുറകിലായാണ് ദേവൻ നടന്നിരുന്നത്.
“ദയവ് ചെയ്ത് എന്നെ അങ്ങുന്നേ എന്ന് വിളിക്കുന്നത് ഒന്നൊഴിവാക്കാമോ…………. എന്നെ ദേവേട്ടാ എന്ന് വിളിച്ചൂടെ”
ദേവൻ പ്രതീക്ഷയോടെ അവളെ നോക്കി.
“അയ്യോ അങ്ങുന്നേ ഞങ്ങൾക്ക് അതിനുള്ള അധികാരമൊന്നുമില്ല…………മനയിലെ ആരേലും അറിഞ്ഞാൽ പിന്നെ ഞങ്ങളെ ജീവനോടെ വച്ചേക്കില്ല”
കല്യാണിയുടെ ഉണ്ടകണ്ണുകൾ ഭയം കൊണ്ട് മിഴിച്ചു വന്നു.