സ്വാഭാവികമായും മുത്തുമണിയിൽ നിന്നും അവന്റെ ചിന്താമണ്ഡലം കല്യാണിയിലേക്ക് ഒഴുകിയെത്തി.
എത്രയൊക്കെ ശ്രമിച്ചിട്ടും ആ പൂച്ചക്കണ്ണിയെ മറക്കുവാൻ അവനു സാധിക്കുന്നില്ലായിരുന്നു.
അങ്ങനെ ചിന്തിക്കുന്നത് പോലും മരണത്തിന് തുല്യമായി അവനു തോന്നി.
എന്റെ കല്യാണിക്കുട്ടി…………ഒന്നിനെയും ഭയമില്ലാത്ത തനിക്ക് പോലും നിന്റെ മുന്നിൽ എത്തുമ്പോൾ വല്ലാത്തൊരു വിറയൽ അനുഭവപ്പെടുന്നു.
നിന്നെ വിട്ടു കൊടുക്കാൻ തനിക്ക് സാധിക്കില്ല പെണ്ണെ.
ഈ ദേവൻ ആദ്യമായി ഒരു പെണ്ണിനെ സ്നേഹിക്കുന്നു.
അത് നീയാകുന്നു.
ഇനി നിന്നെ വേറാർക്കും താൻ നൽകില്ല.
എതിർക്കുന്നവനെയൊക്കെ താൻ വെട്ടി വീഴ്ത്തിയെന്നിരിക്കും.
തന്റെ പ്രണയ സാഫല്യം കല്യാണിയിൽ മാത്രം നിക്ഷിപ്തമായിരിക്കും.
നീയില്ലാതെ ദേവനൊരു ജീവിതമില്ല എന്റെ പ്രിയപ്പെട്ട കല്യാണിക്കുട്ടി.
അവസാനമായി കണ്ണുകൾ അടഞ്ഞു ചിതയിലേക്ക് എടുക്കും വരെ കല്യാണി എന്ന മന്ത്രം മാത്രമായിരിക്കും ഞാനുരുവിടുക.
ദേവൻ ആത്മഗതം പറയുകയാണ്.
പക്ഷെ കല്യാണിക്കുട്ടി എന്ന പദം മാത്രം അവന്റെ വായുടെ അതിർത്തികളെ ഭേദിച്ചു പുറത്തേക്ക് വന്നു.
“കല്യാണിക്കുട്ടിയോ ആരാടാ അത്?”
ബാലരാമന്റെ നോട്ടം തന്റെ നേർക്കാണെന്നെന്ന് അറിഞ്ഞതും ദേവൻ വല്ലാതെ വീർപ്പുമുട്ടി.
എന്തു പറയുമെന്നറിയാതെ അവൻ കുഴങ്ങി.
സ്വന്തം നാവിനെ അവൻ പഴിച്ചു.
“അത് ബാലരാമേട്ടാ ഞാനൊരു നോവലിലെ കാര്യം ഓർത്തതാ”
“ഓഹ് അതിലുള്ളതാണോ കല്യാണി?”
“ഹാ അതേ ”
ദേവൻ തലയാട്ടി.
ബലരാമൻ സംശയമകന്ന മനസോടെ മദ്യ സേവ തുടർന്നു.
പിന്നീട് അവർ നടത്തിയത് ഭൂമിപൂജയ്ക്ക് ശേഷം ലക്ഷ്മിയുമായുള്ള ദേവന്റെ കല്യാണത്തെ പറ്റിയായിരുന്നു.