ചേച്ചി എനിക്ക് വേണ്ടി support ചെയ്ത് സംസാരിച്ചു.
“ഓഹോ അപ്പൊ ഈ കാര്യത്തിനും നീ ഇവന്റെ കൂടെയാണല്ലേ??”
“അച്ഛാ, ഇത് പോലൊരു പെണ്ണിനെ തപസ്സ് ചെയ്താലും ഇവന് കിട്ടില്ല. പിന്നെ എനിക്ക് മായ കുട്ടിയെ ഒരുപടിഷ്ട്ടാ. അമ്മക്കും. നേരത്തെ കൂടി പറഞ്ഞേ ഉള്ളൂ, ഇത്‌പോലൊരു മോളെ കിട്ടിയിരുന്നെങ്കിൽ എന്ന്!”
ചേച്ചിയത് പറഞ്ഞപ്പോ അമ്മക്കും എന്ത് പറയണം എന്നറിയാണ്ടായി.
“ശെരി നമ്മളെല്ലാരും സമ്മതിച്ചൂന്ന് ഇരിക്കട്ടെ, പക്ഷെ ആ കുട്ടിക്കും ഇല്ലേ അമ്മയും അച്ഛനും?? അവരെങ്ങനെ സമ്മതിക്കും??”
“അവൾക്കാരുല്ല. അതുകൊണ്ടാ നമ്മടെ വീട്ടിലേക്ക് കൊണ്ട് വരാൻ പോലും ഞാൻ പറഞ്ഞത്!”
“അവൾക്കാരുല്ലേ??”
അച്ഛൻ വീണ്ടും ആ ചോദ്യം ചോദിച്ചപ്പോ ഞാൻ എഴുന്നേറ്റ് ടെറസിലേക്ക് പോയി. മനസ്സിൽ മുഴുവൻ പേടിയായിരുന്നു. അവളെ നഷ്ടപ്പെടുമോ എന്ന പേടി. ഇല്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനവളെ വിട്ട് കൊടുക്കില്ല. എനിക്ക് വേണം അവളെ ജീവിതാവസാനം വരെ. ഒരോന്ന് ആലോചിച്ച് അവിടെനിന്നു. തോളിൽ ആരോ കൈ വച്ചു. ഞെട്ടി തിരിഞ്ഞ് നോക്കുമ്പോ അച്ഛനാണ്!
“പിണങ്ങി വന്നതാ??”
“ഏയ് അല്ലച്ഛാ.”
“സീത എല്ലാം പറഞ്ഞു എനിക്കറിയില്ലായിരുന്നു, പാവം കുട്ടി. നിന്നോടെനിക്കിപ്പോ കൂടുതൽ സ്നേഹം തോന്നുവാടാ. നിയാണ് എന്റെ മോൻ എന്ന് പറയാൻ അഭിമാനം തോന്നുന്നു.”
പറയുന്നതിനോടൊപ്പം അച്ഛൻ തറയിലവിടെ ഇരുന്നു.
“വാ ഇരിക്ക്.”
അച്ഛന്റെ അടുത്തായി ഞാനും ഇരുന്നു.
“നിനക്കും ലക്ഷ്മി മോൾക്കും അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ട് എന്റെയും സീതയുടെയും ജീവിതത്തിൽ. നിങ്ങൾ എപ്പോഴും ചോദിക്കാറില്ലേ, അച്ഛന്റെ വീട്ടുകാരേം അമ്മേടെ വീട്ടുകാരേം കുറിച്ച്. ഓരോന്ന് പറഞ്ഞ് അപ്പോഴൊക്കെ ഞങ്ങള് ഒഴിഞ്ഞു മാറും. അതിനൊരു കാരണം ഉണ്ടെടാ, നിങ്ങൾക്ക് ചൂണ്ടി കാണിച്ചു തരാൻ എനിക്കോ അവൾക്കോ അച്ഛനോ അമ്മയോ ഇല്ല.”
അതുപറയുമ്പോ അച്ഛൻ കരഞ്ഞിരുന്നു. അന്നാദ്യമായി എന്റെ അച്ഛൻ കരയുന്നത് ഞാൻ കണ്ടു.