വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ അജയൻ നേരെ പോയത് വീട്ടിൽനിന്നും ഏകദേശം 300 മീറ്റർ അകലെയുള്ള പഞ്ചായത്ത് വക കുളത്തിന്റങ്ങോടാണ്.
ഇടയ്ക്ക് ഇവിടെ വന്നിരിക്കുന്നത് പതിവാണ്. പക്ഷെ ദേവൂട്ടിയെ ഈ ഭാഗത്തേയ്ക്ക് വരുന്നതിൽ നിന്നും വിലക്കിയിരുന്നു. ഉപയോഗസശൂന്യമായിരുന്ന കുളമായിരുന്നതിനാൽ വലയിട്ട് മൂടിക്കൊണ്ടുള്ള സംരക്ഷണം ഒന്നുമില്ലായിരുന്നു.
അജയൻ പയ്യെ കുളത്തിനരികിൽ കല്ല് കൊണ്ടുള്ള തിട്ടിൽ ഇരുന്നു.
‘എത്രയും വേഗം ഒരു സ്ഥിരം ജോലി കണ്ടുപിടിക്കണം. അധികം കാശ് കയ്യിൽ ബാക്കിയില്ല. ഗോപികയുടെ മൊബൈൽ ശരിയാക്കി കൊടുക്കണം. ഒപ്പം കുറച്ചു നല്ല ചുരിദാറുകൾ മേടിക്കണം. ഒരു പക്ഷെ കാശിന്റെ കുറവായിരിക്കാം അവൾക്ക് തന്നോടുള്ള ഇപ്പോഴത്തെ അകൽച്ചയുടെ കാരണം’ അയാൾ മനസ്സിലോർത്തു.
തന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നു. അച്ഛൻ ഒരു പാവമായിരുന്നു. തന്നോടും അമ്മയോടും വല്യ സ്നേഹമായിരുന്നു. തന്റെ അമ്മയോട് ഒന്ന് ശബ്ദമുയർത്തി സംസാരിക്കുന്നത് പോലും താൻ കണ്ടിട്ടിലാ. അച്ഛന് കൃഷിയായിരുന്നു. വല്യ ആഡംബരത്തിലൊന്നും അല്ലായിരുന്നെങ്കിലും സന്തോഷവും സമാധാനവും ആവോളം ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും പ്രണയസല്ലാപത്തിന് പലപ്പോഴും താനും സാക്ഷിയായിരുന്നു.
പക്ഷെ താൻ പത്തിൽ പഠിക്കുമ്പോളാണ് പറമ്പിൽ പണിയെടുത്തുകൊണ്ടിരുന്ന അച്ഛൻ കുഴഞ്ഞുവീഴുണ് മരിക്കുന്നത്. അന്ന് പ്രാണൻ പിരിഞ്ഞു പോയ വേദനയിൽ തന്നെ നോക്കിയ അമ്മയുടെ നോട്ടം ഇന്നും താൻ ഓർക്കുന്നു.
അതിനു ശേഷം അമ്മയായിരുന്നു തന്റെ എല്ലാം. അമ്മയ്ക്ക് വേണ്ടി മാത്രമായിരുന്നു തന്റെ ജീവിതം. അമ്മയെ കഷ്ടപ്പെടുത്താതെ നന്നായി നോക്കണം എന്ന ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ. കിട്ടിയ പണികൾക്കെല്ലാം പോയി. ഒറ്റക്കാശ് പോലും അനാവശ്യമായി ചെലവാക്കാതെ അമ്മയ്ക്ക് കൊടുത്തു. അമ്മയെ സന്തോഷിപ്പിക്കാനായി തന്നെക്കൊണ്ടാകുന്ന വിധം എല്ലാം ചെയ്തു.
പക്ഷെ അച്ഛന്റെ അസ്ഥി തറയിലേക്ക് നോക്കി കൊണ്ട് മൗനമായി കണ്ണീർ വാർക്കുന്ന അമ്മയെ കാണുമ്പോൾ മാത്രം നിസ്സഹായനായി നിന്നു.
പ്ലസ് ടു പഠനത്തിന് അത്യാവശ്യം നല്ല മാർക്ക് ഉണ്ടായതുകൊണ്ട് നാട്ടിൽ തന്നെ നല്ലൊരു കോളേജിൽ ഡിഗ്രി പഠനത്തിന് ചേർന്നു. ആ സമയവും പഠനം, അതിനു ശേഷം നല്ല ഒരു ജോലി അത് മാത്രമായിരുന്നു ചിന്തയിൽ. അതുകൊണ്ട് തന്നെ എല്ലാവിധ പരിപാടികളിൽ നിന്നും പാർട്ടി പ്രവർത്തനങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞു നടന്നിരുന്നു.
ലൈബ്രറി മാത്രമായിരുന്നു കോളേജിലെ ഒഴിവു സമയങ്ങളിലെ ഏക ആശ്രയം.
കോളേജ് ലൈബ്രറിയിലെ നിത്യസന്ദർശകനായിടുന്നു.
രണ്ടാം വർഷം അവസാന മാസമായിരുന്നു.
ആരെയും ഗൗനിക്കാതെ വിശാലമായ ലൈബ്രറിയുടെ ഏറ്റവും പുറകിലെ നിരയിലുള്ള ജനലരികിനോട് ചേർന്നുള്ള ഇരിപ്പിടത്തിൽ പുറത്ത് തകർത്ത് പെയ്തുകൊണ്ടിരിക്കുന്ന മഴയും കയ്യിൽ ‘ഖസാക്കിന്റെ ഇതിഹാസവും’