അവൾക്ക്
മനസിലായി.
“സിന്ധൂരി അങ്കിതയ്ക്ക് തീരെ വയ്യ……..നല്ല ക്ഷീണമുണ്ട്……..
എന്തേലും അവൾക്ക് കൊടുക്ക് അവളൊന്നും കഴിച്ചിട്ടില്ലെന്ന തോന്നുന്നേ”
മഹി വെപ്രാളത്തോടെ പറഞ്ഞു.
സിന്ധൂരി വേഗം തന്നെ റൂമിലുണ്ടായിരുന്ന മിനറൽ വാട്ടറിന്റെ കുപ്പിയെടുത് അടപ്പ് തുറന്നു കുറേശ്ശേയായി അവളുടെ ചുണ്ടിലേക്ക് ഇറ്റിച്ചു കൊടുത്തു.
അമൃതം പാനം ചെയ്യുന്ന പോലെ ആ ജലധാര മുഴുവൻ അങ്കിത കുടിച്ചു തീർത്തു.
“എങ്കിൽ നമുക്ക് പോകാം ”
അവളെ വെള്ളം കുടിപ്പിച്ചു കഴിഞ്ഞതും മഹി ധൃതി പിടിച്ചു
“മഹി പുറത്ത് ദീദിയുടെ ആൾക്കാരാ കാവൽ നിൽക്കുന്നെ അവരെ മറി കടക്കാൻ പറ്റുമോ നമുക്ക്?”
“അതൊക്കെ പറ്റും…….വരൂ…..
അങ്കിതയെ മുറുകെ പിടിക്ക് ”
സിന്ധൂരിയുടെ കയ്യിലെ ബാഗ് കയ്യിൽ വാങ്ങി അവൻ പുറത്തേക്കിറങ്ങി.
അവൾ അങ്കിതയെ താങ്ങി പിടിച്ചു മുന്നോട്ട് നടന്നു.
തളർച്ചയിലും അവൾ പതിയെ നടന്നു.
ഈ നരകത്തിൽ നിന്നും എങ്ങനേലും രക്ഷപെടാനുള്ള കൊതിയോടെ.
അവർ താഴത്തെ നിലയിലേക്കുള്ള പടികൾ ഇറങ്ങുമ്പോഴാണ് നേരത്തെ തന്നെ ഇങ്ങോട്ട് കൊണ്ടു വന്ന ചോട്ടാ ഭായിയെ മഹി കാണുന്നത്.
അവന്റെ നേരെ ഓടി വന്നു മഹിയുടെ കഴുത്തിൽ പിടിച്ചു അയാൾ അവനെ ഭിത്തിയിലേക്ക് ചേർത്തു.
അയാളുടെ പിടുത്തം കഴുത്തിൽ മുറുകിയതും മഹിയുടെ മുഖത്തെ ശാന്തത പോയി മറഞ്ഞു.
പകരം ആ മുഖത്തേക്ക് കോപം ഇരച്ചു കയറി.
അതോടൊപ്പം അവന്റെ നക്ഷത്ര കണ്ണുകൾ നേർത്തു വന്നു.
അതിനു ചുറ്റും കറുത്ത ഗോളം രൂപാന്തരപ്പെട്ടു.
ഈ കാഴ്ച്ച കണ്ടതും സിന്ധൂരി പോലും ഭയന്നു വിറച്ചു.
പൂച്ചയുടെ കണ്ണുകൾ പോലെ.
പക്ഷെ അവയ്ക്ക് മറ്റെന്തോ ഒരു ജീവിയുടെ സ്ഥായിഭാവം.
തനിക്ക് പരിചയമുള്ള ഏതോ ഒരു ജീവി.
മഹിയുടെ ഭാവമാറ്റം അവളെ നടുക്കി.
സിന്ധൂരി കൂടുതലായി ആലോചിക്കുന്നതിന് മുൻപ് തന്നെ തന്റെ കഴുത്തിലുള്ള അയാളുടെ കയ്യിൽ അവൻ പിടുത്തമിട്ടിരുന്നു.
അയാളുടെ കൈത്തണ്ടയിൽ പിടിച്ചു മഹി പതുക്കെ തിരിച്ചു.