മഹിയുടെ കയ്യിൽ പിടിച്ചു അവൾ റൂമിനു വെളിയിലിറങ്ങി.
അവനെയുംകൊണ്ട് നേരെ മൂന്നാം നിലയിലേക്ക് നടന്നു.
തങ്ങളുടെ നേരെ നീളുന്ന തുറിച്ച കണ്ണുകളെ അവഗണിച്ചുകൊണ്ട് അവന്റെ കയ്യിൽ മുറുകെ പിടിച്ചു സിന്ധൂരി നടന്നു.
ഗോവണി കയറി മൂന്നാം നിലയുടെ അവസാനമുള്ള റൂമിനു പുറത്ത് അവർ നടന്നെത്തി.
അവിടെയെത്തിയതും മഹി ആ റൂമിലെ കതകിൽ മുട്ടനായി കയ്യുയർത്തിയതും സിന്ധൂരി പൊടുന്നനെ തടഞ്ഞു.
“മഹി നീ തീരുമാനിച്ചോ?”
“ഹ്മ്മ് ഞാൻ തീരുമാനിച്ചു……..അങ്കിതയെയും കൊണ്ടേ ഞാൻ മടങ്ങൂ…….ഇതെന്റെ വാശിയാ”
മഹി തീർത്തും പറഞ്ഞു.
ഇനിയവനെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന് അവൾക്ക് മനസിലായി.
അവന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചു.
ആ കണ്ണുകളിൽ തന്നോട് സൂക്ഷിക്കണമെന്നുള്ള ധ്വനിയില്ലേ എന്ന് അവന് തോന്നിയിരുന്നു.
“സിന്ധൂരി നിനക്കെന്നെ വിശ്വാസമുണ്ടോ?”
മഹാദേവ് അവളോടായി ചോദിച്ചു.
അവൾ യാന്ത്രികമായി തലയാട്ടി.
“ഹ്മ്മ് നല്ലത്……..എങ്കിൽ പതിനഞ്ചു മിനിറ്റിനകം ഞാൻ നിന്റെ വാതിലിൽ വന്നു മുട്ടും…….അപ്പോഴേക്കും നിനക്ക് ആവശ്യമുള്ള സാധങ്ങൾ എടുത്ത് കയ്യിൽ വയ്ക്കുക…….നിന്നെയും കൊണ്ടെ ഞാൻ ഇവിടുന്ന് പോകൂ……..ഇതെന്റെ വാക്കാ”
അവന്റെ ഗംഭീര്യമുള്ള സ്വരം കാതിൽ പതിഞ്ഞതും അവൾക്ക് അടിവയറ്റിൽ മഞ്ഞു പെയ്യുന്ന പ്രതീതിയായിരുന്നു.
അതു കേട്ടതും അടക്കാനാവാത്ത സന്തോഷത്തോടെ സിന്ധൂരി തന്റെ റൂമിലേക്ക് ഓടി പോയി.
അവൾ പോയെന്നു ഉറപ്പു വരുത്തിയതും മഹാദേവ് ആ കൊട്ടിയടച്ച മര വാതിലിൽ ശക്തിയിൽ കൊട്ടി.
.
.
.
.
വളരെ മനോഹരമായ ആഡംബര സൗകര്യമുള്ള ഒരു മുറി.
40 വയസ് പ്രായമുള്ള ഒരു മാർവാടി വെളുത്ത ടവൽ ദേഹത്തു ചുറ്റിക്കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു.
അവിടെ മേശപ്പുറത്തുള്ള വോഡ്കയുടെ കുപ്പിയായിരുന്നു അയാളുടെ ലക്ഷ്യം.