ഒരു പഴഞ്ചൻ സിംഹത്തിന്റെ വിട്ടു പോകാത്ത ശൗര്യവും വന്യതയും ആ കാറിനുണ്ടായിരുന്നു.
പണ്ടത്തെ ഇന്ത്യൻ നിരത്തുകളെ ഭരിച്ചിരുന്ന വമ്പന്മാർ.
ജമുനയിൽ നിന്നും എത്രയും വേഗം കടക്കാൻ ആയിരുന്നു അവന്റെ പ്ലാൻ.
അവിടെ നിക്കുന്ന ഓരോ നിമിഷവും അപകടം നിറഞ്ഞതാണ്.
താൻ മുന്നേ വന്ന വഴിയിലൂടെയുള്ള തിരിച്ചു പോക്ക് അത്ര പന്തിയല്ല.
ജോധ്പൂർ പട്ടണത്തിന് പുറത്തു കാത്തു നിൽക്കുന്ന തങ്ങളുടെ ആളുകളിലേക്ക് എത്രയും വേഗം എത്തി ചേരണമെന്ന മുൻവിധിയോടെ മഹി കാർ വേഗതയിൽ ഓടിച്ചു.
അങ്കിത സിന്ധൂരിയുടെ മടിത്തട്ടിൽ ശിരസ് വച്ചു കിടന്നു.
അവളെ ഒരു മകളെ പോലെ സിന്ധൂരി ശുശ്രുഷിച്ചുകൊണ്ടിരുന്നു.
ജോധ്പൂർ പട്ടണത്തിലേക്ക് എത്തി ചേർന്നതും മഹി ധൃതിയിൽ രംഗസ്ഥൽ ഗ്രാമത്തിലേക്കുള്ള വഴിയിലേക്ക് വണ്ടി തിരിച്ചു.
അല്പ ദൂരം പിന്നിട്ടതും കുറെയധികം ആളുകൾ തടിച്ചു കൂടിയിരിക്കുന്നത് അവൻ കണ്ടു.
അവർക്ക് സമീപം പിരി മുറുക്കത്തോടെയിരിക്കുന്ന ചന്ദ്രശേഖറെ കണ്ടതും അവനിൽ അല്പം ആശ്വാസം ജനിച്ചു.
ഒരു നെടുവീർപ്പോടെ മഹാദേവ് കാർ അവർക്ക് സമീപം കൊണ്ടു ചെന്നു നിർത്തി.
അതിൽ നിന്നുമിറങ്ങിയ അവനെ കണ്ടതും അയാൾ നെഞ്ചിൽ കൈ വച്ചുകൊണ്ട് ആശ്വസിച്ചു.
അവൻ ഒരു ചിരിയോടെ പുറകിലെ ഡോർ തുറന്നു.
അതിൽ നിന്നുമിറങ്ങിയ സിന്ധൂരി അങ്കിതയെ പതുക്കെ പിടിച്ചിറക്കി.
അവളെ കണ്ടതും ഗ്രാമക്കാരുടെ മുഖത്ത് ആനന്ദം തെളിഞ്ഞു.
അങ്കിതയെ കണ്ടതും ഗ്രാമക്കാരിലെ ചിലർ അങ്ങോട്ടേക്ക് ഓടി വന്ന് അവളെ താങ്ങിയെടുത്തു.
എന്നിട്ട് അവിടെ നിർത്തിയ ജീപ്പിൽ അവളെ കയറ്റിയിരുത്തി.
അമിത് ദാദയുടെ നിർദ്ദേശം കിട്ടിയതും ജീപ്പുമായി ഗ്രാമത്തിലേക്ക് പോയി.
എന്തൊക്കെയാണ് സംഭവിച്ചതെന്ന് മഹിയോട് വ്യക്തമായി ചോദിക്കാൻ ചന്ദ്ര ശേഖർ തുണിഞ്ഞതും അവൻ ഇടക്ക് കയറി പറഞ്ഞു.
“ദാദ ഞാൻ ഇവളെ റയിൽവേയിൽ കൊണ്ടാക്കിയിട്ട് തിരികെ വരാം……..എന്നിട്ട് എല്ലാം വിശദമായി പറയാം”
“ശരി മഹി ആരായിത്?”
“എന്റെ സുഹൃത്ത് ആണ് ”
മഹിയുടെ മറുപടി കേട്ടതും നിറ പുഞ്ചിരിയോടെ ചന്ദ്രശേഖർ തലയാട്ടി.
മഹി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചതും സിന്ധൂരി കാറിലേക്ക് കയറി.
അവളെയുംകൊണ്ട് അവൻ അംബാസ്സിഡർ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.
(തുടരും)
സ്നേഹത്തോടെ ചാണക്യൻ…….!!!!