“ഓ…വെറുതെ…”
“നിന്റമ്മ എവിടെ ?”
“വീട്ടിൽ കാണും. ”
“വീട്ടിൽ കാണുമെന്നോ ? അതെന്താ അങ്ങനെ ? നീ വീട്ടിൽ നിന്നല്ലേ വന്നത് ?”
“ഞാൻ കുറെ നേരമായി ഇറങ്ങീട്ട്…”
“നീയെന്താ അവളുമായി വഴക്കുണ്ടാക്കിയോ ?”
“ഇല്ല…”
“പിന്നെ…?”
“അമ്മൂട്ടീ….അമ്മൂട്ടിക്ക് ഗായത്രിയാന്റിയുടെ ഭർത്താവിനെ അറിയാമോ ?”
“ഏത് ഗായത്രി ?”
“അന്ന് ഞങ്ങൾ തറവാട്ടിൽ വന്നപ്പോ അമ്മ പോയില്ലേ, ഒരു കൂട്ടുകാരിയെ കാണാൻ… ആ ഗായത്രിയാന്റിയുടെ ഭർത്താവിനെ അറിയാമോ എന്നാണ് ചോദിച്ചത്..”
ഒരു നിമിഷം മറുതലക്കൽ നിറയുന്ന നിശ്ശബ്ദ.
“അമ്മൂട്ടീ… ഞാൻ ചോദിച്ചത് കേട്ടില്ലേ…?”
“കേട്ടു മോനെ…”
“പിന്നെന്താ ഒന്നും മിണ്ടാത്തത്…?”
“അത് നീ നിന്റെ അമ്മയോടുതന്നെ ചോദിക്ക്…”
അതുപറഞ്ഞിട്ട് ശാരദ ഫോൺ കട്ട് ചെയ്തു.
അവന് ആകെ ദേഷ്യം തോന്നി. ഫോൺ പോക്കറ്റിലിടാൻ തുടങ്ങുമ്പോഴാണ് അത് റിങ് ആയത്. സ്‌ക്രീനിൽ തെളിയുന്ന അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം. എടുക്കണോ വേണ്ടയോ എന്ന് ഒരുനിമിഷം ആലോചിച്ചു. ഒടുവിൽ എടുക്കാൻ തന്നെ തീരുമാനിച്ചു.
“കണ്ണാ…നീ എവിടെയാ ? ”
അമ്മയുടെ ശബ്ദം അടഞ്ഞിരിക്കുന്നു. കരയുകയായിരുന്നു എന്നു തോന്നുന്നു.
“ഉം…എവിടെയായാലെന്താ ..?”
“എന്താ മോനെ നീ ഇങ്ങനെ…? ഞാൻ എന്ത് തെറ്റാ ചെയ്തത്..?”
“അത് സ്വന്തം മനഃസാക്ഷിയോട് ചോദിച്ചു നോക്ക്..”
“മോനേ…”
“ഉം…എന്താ…? ഞാൻ എത്രതവണ ചോദിച്ചു എന്താ പറ്റിയതെന്ന് . എന്നിട്ട്…എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…”
“കണ്ണാ…”
“ഫോൺ വയ്ക്ക്…ഞാൻ വരുന്നു…”
അവൻ ഫോൺ കട്ട് ചെയ്തു.
വണ്ടിയുമെടുത്ത് വീട്ടിലെത്തി. പൂമുഖത്തു തന്നെ വഴിക്കണ്ണുമായി അരഭിത്തിയിൽ അമ്മയിരിക്കുന്നു.
കരഞ്ഞ് കണ്ണും മുഖവും ചുവന്ന് കടുത്തിട്ടുണ്ട്. അത് കണ്ടതും അവന്റെ ദേഷ്യമൊക്കെ പറപറന്നു. അവൻ അമ്മയുടെ അടുത്തെത്തി. ആ തോളിൽ കൈവച്ചു.