മാലതി അപ്പോഴേക്കും ഏറെക്കുറെ വിതുമ്പാൻ തുടങ്ങിയിരുന്നു.
കുറ്റബോധം അവളെ അലട്ടിക്കൊണ്ടിരുന്നു.
“മാലതി നിങ്ങൾ ഇവിടുന്ന് ഒരിക്കലും പോകാൻ പാടില്ല
കുറച്ചു മുന്നേ ആയിരുന്നേൽ ഞാൻ ചിലപ്പോ സമ്മതിച്ചേനെ
പക്ഷെ ഇനി ഒരിക്കലും സമ്മതിക്കില്ല
23 വർഷങ്ങൾ കഴിഞ്ഞു വന്നതാണ് ഞാൻ
നിനക്ക് എന്ത് സംഭവിച്ചെന്നും എവിടായിരുന്നുവെന്നും എനിക്ക് അറിയില്ല
പക്ഷെ നിങ്ങളുടെ ഇപ്പോഴത്തെ വരവ് അതൊരിക്കലും വെറുതെയല്ല എന്നെന്റെ മനസ് പറയുന്നു”
അവസാനം ആ വാചകം പറയുമ്പോൾ യതിയുടെ കണ്ണുകൾ അനന്തുവിൽ തന്നെയായിരുന്നു.
ഈ നിഗൂഢതയ്ക്ക് ഒരു പരിഹാരം കണ്ടെത്തണം.
അനന്തു എന്നത് ഇപ്പൊ തന്നെ സംബന്ധിച്ചു അതൊരു പ്രഹേളിക തന്നെയാണ്.
ഈ സമസ്യയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലണം.
തനിക്ക് ആവശ്യമായവ കണ്ടെത്തണം.
യതിയുടെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു.
പക്ഷെ ഇതൊന്നും മനസിലാക്കാതെ അനന്തു അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
തിരിച്ചു പോകാനുള്ള തന്റെ തീരുമാനത്തെ തിരുത്തിക്കുറിച്ച് കൊണ്ട് മാലതി അനന്തുവിനെയും ശിവയെയും കൊണ്ട് മനയിലേക്ക് കടന്നു.
23 വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്ന തന്റെ അനുജനെ സൽക്കരിക്കാൻ ശങ്കരൻ ഉത്തരവിട്ടു.
ഇന്ന് തേവക്കാട്ട് മനയിൽ കാര്മേഘങ്ങൾ ഒഴിഞ്ഞു മാറി ആനന്ദത്തിന്റെ പ്രകാശം പരന്നു.
ഇന്ന് മനയിലെ ജനങ്ങൾ ഉത്സവാഘോഷത്തിൽ ആണ്.
ഇളയച്ഛനെ കാണാൻ ലക്ഷ്മി മുറിയിൽ നിന്നും പുറത്തേക്ക് വന്നു.
ഒരുപാട് നേരം അവർ ഇരുവരും സംസാരിച്ചു.
ദേവനെ പോലെ തന്നെ ലക്ഷ്മിയും അവർക്കൊരു തീരാവേദനയാണെന്ന് അപ്പോഴാണ് യതി തിരിച്ചറിയുന്നത്.
ഇപ്പോഴും ദേവനെ കാത്ത് ജീവിക്കുന്ന ഒരു പൊട്ടി പെണ്ണ്.
സ്നേഹം കൊണ്ട് അവൾ എല്ലാവരെയും കീഴ്പ്പെടുത്തി കളഞ്ഞു.
യതിക്ക് അവളോട് അഭിമാനവും ബഹുമാനവും തോന്നി.
വിജയനും ഷൈലയും അദ്ദേഹത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ മുൻകൈ എടുത്തു.