തനിക്ക് ആരോടും ഇത്രയും ദേഷ്യം ഇതുവരെ തോന്നിയിട്ടില്ല.
എന്തിന് ജിത്തേട്ടനോട് പോലും തോന്നിയിട്ടില്ല.
പക്ഷെ അയാളുടെ മുഖം കാണുമ്പോൾ ആ മുറി ചെവി കാണുമ്പോൾ തനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല.
ക്രോധം തന്റെ സിരകളിലൂടെ രക്തത്തിന് പകരമായി ഓടിക്കൊണ്ടിരിക്കുന്നു
മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയതും അനന്തു തലയിണയിൽ മുഖമമർത്തി കിടന്നു.
ഒരാശ്വാസത്തിനെന്നവണ്ണം
.
.
അന്നത്തെ ദിവസം മുഴുവൻ തേവക്കാട്ട് കുടുംബാംഗങ്ങളുടെ സംസാര വിഷയം ഇതു തന്നെയായിരുന്നു.
മാലതിയും മക്കളും അടുത്ത ദിവസം തേവക്കാട്ട് മനയുടെ പടിയിറങ്ങുമെന്ന് ഏകദേശം ഉറപ്പായി.
ശങ്കരൻ അടക്കം പലരും മാലതിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
പല അനുരഞ്ജന നീക്കങ്ങളും നടത്തി.
പക്ഷെ മാലതി തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു.
ശില പോലെ.
ആർക്കും ആ മാതൃഹൃദയത്തിൽ ഉണ്ടായ മുറിവുണക്കാൻ കഴിഞ്ഞില്ല.
ഒരു തരത്തിൽ പറഞ്ഞാൽ അവരെ സംബന്ധിച്ചു അതൊരു കാള രാത്രി തന്നെയായിരുന്നു.
എങ്ങും കനത്ത ദുഃഖം മാത്രം ഘനീഭവിക്കുന്നു.
ഈ വാർത്ത ശിവജിത്തിനെ ഏറെ ആനന്ദിപ്പിച്ചു.
എന്നാൽ മീനാക്ഷിയെ സംബന്ധിച്ചു ഇതൊരു ഓർക്കപ്പുറത്തേറ്റ തിരിച്ചടിയായിരുന്നു.
തന്റെ കൈക്കുമ്പിളിൽ നിന്നും വഴുതിപോയ സ്വർണ മത്സ്യത്തിനെ പോലെ അനന്തുവിന് വേണ്ടി അവൾ കേണു.
ശിവജിത്തിനെ പോലെ തന്നെ ഈ വാർത്ത കേട്ട് പുളകിതയായ മറ്റൊരാൾ കൂടി മനയിലുണ്ടായിരുന്നു.
ലക്ഷ്മി
അനന്തുവിന്റെ ശല്യം ഇതോടെ തീർന്നു
കിട്ടുമെന്ന് ഉറപ്പായ അവൾ തന്റെ മുറിയിലെ സ്വകാര്യതയിൽ സമയം കഴിച്ചു.
ദേവന്റെ ഓർമകളും പേറി.
മുറിയിൽ കിടന്നിട്ട് ഒട്ടും ഉറക്കം വരാതിരുന്ന അനന്തു പയ്യെ എണീറ്റ് പുറത്തേക്കിറങ്ങി നടന്നു.
അഞ്ജലിയുടെ മുറിയായിരുന്നു ലക്ഷ്യം.
തെക്കിനി അറിയിലേക്ക് എത്തിയതും റൂമിലെ വെളിച്ചം കണ്ടപ്പോൾ അഞ്ജലി ഉറങ്ങിയിട്ടില്ലെന്ന് അവന് മനസിലായി.