അവൾ കുറ്റബോധത്തോടെ തല താഴ്ത്തി.
അരുണിനെ ഫേസ് ചെയ്യാൻ അവൾ ബുദ്ധിമുട്ടി.
അത് കണ്ടതും അരുൺ അവളുടെ താടിയിൽ പിടിച്ചു ആ മുഖം പയ്യെ പതിയെ ഉയർത്തി.
“സാരമില്ല ശ്രീക്കുട്ടി നീ എന്നെ സ്നേഹിക്കുന്ന വരെ ഞാൻ കാത്തിരിക്കും.
നിന്റെ മാറോട് ചേർന്ന് കിടക്കുന്ന ഞാൻ കെട്ടിയ ആ താലിയില്ലേ അതാണെന്റെ വിശ്വാസം.
എന്റെ സ്നേഹം സത്യമാണെങ്കിൽ നീ ഒരിക്കൽ തിരിച്ചറിയും.
അന്ന് നീ ഓടി വരുമ്പോൾ നിന്നെ കൊണ്ടു പോകാൻ ഞാനിവിടെ കാത്തിരിപ്പുണ്ടാകും.
ധൈര്യമായിട്ട് പോയി വാ.”
അരുൺ അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.
അതു കേട്ടതും ശ്രീ ഒരു പൊട്ടി കരച്ചിലോടെ അരുണിന്റെ മാറിലേക്ക് വീണു.
അരുൺ അവളുടെ നെറുകയിലൂടെ പതിയെ തഴുകിക്കൊണ്ട് ആ സീമന്ത രേഖയിൽ പതിയെ ചുംബിച്ചു.
പെട്ടെന്ന് അവനിൽ നിന്നും വിട്ടു മാറിയ ശ്രീക്കുട്ടി തന്റെ സാമഗ്രികളുമായി കൂട്ടുകാരിക്കൊപ്പം ഉള്ളിലേക്ക് പോയി.
ഒരു തിരിഞ്ഞു നോട്ടം അരുൺ പ്രതീക്ഷിച്ചിരുന്നു.
പക്ഷെ അതു വെറുതെയായിപ്പോയി.
ഫ്ലൈറ്റ് ടേക്ക്ഓഫ് ചെയ്തു എന്നുള്ള അറിയിപ്പ് വന്നതും അരുൺ തൻറെ കണ്ണുകൾ തുടച്ചുകൊണ്ട് പാർക്കിങ്ങിലേക്ക് നീങ്ങി.
ഈ സമയം ഫ്ലൈറ്റിനുള്ളിൽ തന്റെ വിന്ഡോ സീറ്റിൽ അമർന്നിരിക്കുകയായിരുന്നു ശ്രീക്കുട്ടി.
പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങളെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ട് പോകുന്ന ഫ്ലൈറ്റിൽ ഇരുന്നുകൊണ്ട് വിന്ഡോയിലൂടെ കാണുന്ന മനം മയക്കുന്ന ആകാശ കാഴ്ചകളിൽ കണ്ണും നട്ട് അവളിരുന്നു.
യാത്രക്കിടെ കൂട്ടുകാരി ടോയിലറ്റിലേക്ക് പോയതും ശ്രീ കണ്ണുകളടച്ചു സീറ്റിൽ ചാഞ്ഞു കിടന്നു.
അപ്പോൾ അവൾക്ക് സമീപമുള്ള ഒഴിഞ്ഞ സീറ്റിൽ അദൃശ്യനായ ഒരാൾ പ്രത്യക്ഷപ്പെട്ടു.
അയാൾ ആ സീറ്റിൽ അമർന്നിരുന്നുകൊണ്ട് കണ്ണും പൂട്ടി കിടക്കുന്ന ശ്രീയെ നിർവികരതയോടെ ഉറ്റു നോക്കി.
അതു മാറ്റാരുമായിരുന്നില്ല.
വരുൺ ആയിരുന്നു.
അൽപ നേരം ആ ആത്മാവ് ശ്രീയെ തന്നെ നോക്കി.
അതിനു ശേഷം വരുണിന്റെ ആത്മാവ് പയ്യെ പറഞ്ഞു തുടങ്ങി.