അപ്പാപ്പന്റെ പേരും ഇട്ടു, ജോൺസൻ പി ജോൺസൻ. എസ്റ്റേറ്റും കോൺടെസ്സയും ഒക്കെ ഉണ്ടേലും സീമന്തപുത്രന് അങേരു കാൽ കാശു അനാവശ്യമായി അയച്ചു കൊടുക്കുകേല. ഫീസ്, ഹോസ്റ്റൽ ഫീസ്, പിന്നെ വല്ലപ്പോഴും വീട്ടിലേക്കു വരാനുള്ള വണ്ടി കൂലി. പിന്നെ ആണ്ടിലൊരിക്കെ ജെട്ടിയും ബനിയനും വാങ്ങിക്കോടാ എന്നും പറഞ്ഞു ചെറിയൊരു തുക.
പക്ഷെ ഞാനവനെ പരിചയപ്പെട്ടിട്ടു ഇന്നേവരെ പക്ഷെ ജോൺസൻ അവന്റെ അപ്പനെ പറ്റി നല്ലതല്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. അവനു വേറെ വരുമാന സ്രോതസ്സു്ണ്ട, അത് വേറെ കാര്യം.
അന്നവന് ഈ കാണുന്ന സ്വർണ്ണമാലയോ ജുബ്ബയോ, എന്തിനു ഈ താടി പോലുമില്ല. എന്റെ ആദ്യ വർഷത്തെ കോളേജ് ഹോസ്റ്റലിലെ സഹവാസിയായിരുന്നു ജോൺസൻ. കഴുത്തിലൊരു കൊന്ത. പറ്റെ വെട്ടിയ മുടി, ദിവസവും ഷേവ് ചെയ്യും. ക്ലാസ് കഴിഞ്ഞു വന്നാ പിന്നെ ചുവരിൽ ഒട്ടിച്ചു വെച്ചുള്ള മേരി മാതാവിന്റെ മുന്നിൽ മുട്ടിപ്പായി പ്രാർത്ഥന. ഹോ. ഒന്നാം വർഷം കടന്നപ്പോ കോളേജിന് പുറത്തു പ്രൈവറ്റ് ഹോസ്റ്റലിൽ മുറി എടുത്തതിൽ പിന്നെ ആണ് ചെക്കൻ വഷളായത്. അല്ല, വഷളാക്കിയത്.
കോളേജിന് പുറത്തു മുറിയെടുക്കേണ്ടി വന്നത് വേറൊരു കഥയാണ്. എഞ്ചിനീയറിംഗ് കോളേജായോണ്ട് ഹോസ്റ്റൽ വാർഡന്മാരെല്ലാം അവിടുത്തെ തന്നെ പ്രൊഫെസ്സർമാരാണ്. വല്ലപ്പോഴും വന്നു കണക്കും പുസ്തകവും പരാതികളും ഒക്കെ നോക്കും. അത്രേയുള്ളു. സർക്കാർ എയ്ഡഡ് കോളേജ് ആയോണ്ട് വലിയ പ്രശ്നങ്ങളില്ലാത്ത ഹോസ്റ്റലായിരുന്നു അത്. അന്നൊരു ദിവസം ഞാൻ പനിച്ചു ക്ലാസിനു കയറാതെ മൂടി പുതച്ചിരിപ്പുണ്ട് റൂമിൽ. ചെക്ക് ചെയ്യാൻ വന്ന അസിസ്റ്റന്റ് വാർഡൻ രണ്ടു പാരസെറ്റമോളും തന്നിട്ട് പോയി. ഒരു ഉച്ച ഉച്ചര ആയപ്പോ ഞാൻ പോയി ഊണും കഴിച്ചു തിരികെ റൂമിൽ കയറാൻ പോകുമ്പോ ദാണ്ടെ വാർഡൻ സാറിന്റെ വെളുത്ത സ്വിഫ്റ്റ് ഗേറ്റിന്റെ അടുത്ത് കിടക്കുന്നു. നല്ല വല്ല മരുന്നോ മറ്റോ കിട്ടുമോന്നു ചോദിച്ചു കളയാം എന്ന് വിചാരിച്ചു ഞാൻ മന്ദം മന്ദം ഓഫീസിലേക്ക് നടന്നു.
ചെ. ഓഫീസിൽ ആരുമില്ല. ഇങേറിതെവിടെ പോയി. മെസ്സിന്റവിടെ ഇല്ല. ഞാൻ അവിടുന്നാണല്ലോ ഇങ്ങോട്ടു വരുന്നത്.
എന്നിലെ കുശാഗ്രജീവി തലയുയർത്തി.
“ഇങേരെന്തിനാടെയ് ഈ സമായതിവിടെ വരുന്നത്? ക്ലാസ്സൊന്നും ഇല്ലേ?”
വല്ല കണക്കോ മറ്റോ നോക്കാൻ വന്നതാവും.
“പിന്നെ എവിടെ പോയി?”
ആ. എന്തായാലും കുറച്ചു നേരം കാറ്റു കൊണ്ട് ഈ മരത്തണലിൽ ഇരിക്കാം. ഞാൻ അവിടെ ചമ്രംപടിഞ്ഞിരുന്നു. കുറച്ചുനേരം കഴിഞ്ഞ വാർഡൻ പ്രൊഫെസ്സർ കെ മുഹമ്മദ് സത്താർ അതാ നടന്നു വരുന്നു. എന്നെ കണ്ടു ഒന്ന് പരുങ്ങിയോ? ഏയ്. എന്റടുത്തു വന്നപ്പോഴേക്കും ഞാനെഴുന്നേറ്റു.
ഭയ ഭക്തി ബഹുമാനം എന്നാണല്ലോ.