എങ്ങും മഴയുടെ സംഹാര താണ്ഡവം മാത്രം.
ആ വനത്തിന്റെ ഒത്ത മധ്യത്തിലായി അതി മനോഹരമായ ഒരു വെള്ളച്ചാട്ടം അനുസ്യൂതമായി ജല പ്രവാഹം നടത്തിക്കൊണ്ടിരുന്നു.
മാനം മുട്ടെ വലിപ്പമുള്ള ആ വെള്ളച്ചാട്ടത്തിലൂടെ വരുന്ന ജലം താഴെയുള്ള വലിയ ശിലകളെ തച്ചു തകർത്തുകൊണ്ടു ഒഴുകികൊണ്ടിരുന്നു.
ആ വെള്ളച്ചാട്ടത്തിനു സമീപമുള്ള കാടും പടലും മൂടിയ ഗുഹയിലെ വിളളലിലൂടെ നേരിയ തോതിൽ വെളുത്ത പുക അന്തരീക്ഷത്തിലേക്ക് അലിഞ്ഞു ചേരുന്നുണ്ടായിരുന്നു.
സാമാന്യം വലിപ്പമുള്ള ആ ഗുഹയിൽ മധ്യത്തിലായി എരിയുന്ന ഹോമാകുണ്ഡത്തിനു സമീപം അപ്സരസ്സിനെ പോലൊരുവൾ മിഴികൾ പൂട്ടി വച്ചു ധ്യാനനിമഗ്നയായിരുന്നു.
അവളുടെ അഭൗമ്യ സൗന്ദര്യവും കടഞ്ഞെടുത്ത അംഗലാവണ്യവും ആരെയും കൊതിപ്പിക്കുന്നതായിരുന്നു.
അവളുടെ മേനിയോട് ചേർന്നു കിടന്ന പുലിത്തോൽ കൊണ്ടുള്ള വസ്ത്രം കാടിന്റെ വന്യത അവൾക്ക് സമ്മാനിച്ചു.
ധ്യാനത്തിൽ ആണെങ്കിൽ കൂടിയും ആ പവിഴാധരങ്ങളിൽ ഒരു മന്ദഹാസം തൂകി നിന്നു.
പതിയെ അവർക്ക് മുന്നിലുള്ള ഹോമാകുണ്ഡത്തിലുള്ള തീജ്വാല ക്രമേണ ഇരട്ടിയായി വർധിച്ചു.
ഒരാൾ പൊക്കത്തിൽ തീ ജ്വാലകൾ ഉയർന്നതും ആ സ്ത്രീ നിശബ്ദമായി എന്തോ മന്ത്രിച്ചു.
മന്ത്രണം അവസാനിച്ചതും തീജ്വാലകൾ രൂപംകൊണ്ടു ഒരു ബാണമായി മാറി.
സ്വർണ വർണമായ ആ ബാണത്തിനു മുൻപിൽ വെളുത്ത താമരപ്പൂവ് ആയിരുന്നു ഉണ്ടായിരുന്നത്.
ആ ബാണം പ്രത്യക്ഷമായതും സ്ത്രീ ധ്യാനം അവസാനിപ്പിച്ചു മിഴികൾ പതിയെ തുറന്നു.
തീയിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന സ്വർണ ബാണം കണ്ടു ആ മാൻപേട മിഴികൾ വിടർന്നു.
തിളങ്ങുന്ന കണ്ണുകളോടെ അവൾ ആംഗ്യം കാണിച്ചതും ആ ബാണം ധനുസ്സിൽ നിന്നും എയ്ത പോലെ മുന്നോട്ട് കുതിച്ചു.
അത് പോയി കഴിഞ്ഞതും ആ മുഖത്തു ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു.
ഗുഹയിൽ നിന്നും പുറപ്പെട്ട ആ ബാണം മൈലുകൾ താണ്ടി ഒരുപാട് ദൂരം സഞ്ചരിച്ചു അവസാനം ദേശം ഗ്രാമത്തിലേക്കെത്തിച്ചേർന്നു.