ബലരാമൻ അപേക്ഷാ സ്വരത്തിൽ മാലതിയോട് കേണു.
പക്ഷെ അവൾ അതൊന്നും കൂട്ടാക്കിയില്ല.
അനന്തുവിനെ ദേഹത്ത് ആരേലും തൊടുന്നത് പോലും അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
തന്റെ ഇരു മക്കളെയും നെഞ്ചോടു ചേർത്തു കൊണ്ട് അവൾ പുലമ്പി.
“എന്റെ മക്കളെ ഇനിയും തൊടാൻ ഞാനാരെയും സമ്മതിക്കില്ല…ഇവിടുത്തേക്കാളും സുരക്ഷിതത്വം ഞങ്ങടെ പഴയ വീട്ടിലുണ്ടായിരുന്നു..അതുകൊണ്ടു ഞങ്ങൾ അങ്ങോട്ട് മാറുകയാണ്..നാളെ തന്നെ.. എട്ടാനൊന്നും തോന്നരുത്..അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞോളാം ”
മാലതിയുടെ ദൃഢമായ സ്വരം അവിടെ മുഴങ്ങി.
അമ്മയുടെ ദേഷ്യവും വാശിയും അനന്തുവും ശിവയും ആദ്യമായി നോക്കി കാണുകയായിരുന്നു.
ഒരിക്കൽ പോലും മാലതി ഇങ്ങനെ വാശി പിടിക്കുന്നത് അവർ കണ്ടിട്ടുണ്ടായിരുന്നില്ല.
മാലതിയുടെ ദേഷ്യം കൊണ്ടു വിറക്കുന്ന മുഖം കണ്ടതും കൂടുതൽ ഒന്നും പറയാതെ ബലരാമൻ അവിടുന്ന് പിൻവാങ്ങി.
അദ്ദേഹം പോയി കഴിഞ്ഞതും പക്ഷികൾ കുഞ്ഞുങ്ങളെ തന്റെ ചിറകിനടിയിൽ സംരക്ഷിക്കുന്ന പോലെ മാലതി അവരെ തന്റെ മാറോടു ചേർത്തു വച്ചു.
അപ്പോഴും അവളുടെ മനം ഒരു കാര്യം മാത്രം ഉരുവിട്ടുകൊണ്ടിരുന്നു.
പഴയ വീട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച്.
.
.
.
.
തുള്ളിക്കൊരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ.
ഭാരമുള്ള മഴത്തുള്ളികൾ ഭൂമി ദേവിയെ പോലും വേദനിപ്പിച്ചുകൊണ്ടിരുന്നു.
ശക്തമായ കാറ്റിനൊപ്പം കാർമേഘങ്ങൾ തെന്നി നിരങ്ങി ആ വനമാകെ ഈറനണിയിച്ചുകൊണ്ടിരിഞ്ഞു.
മഴയ്ക്ക് അകമ്പടിയെന്നോണം ഇടക്കിടക്ക് ഇടിയും മിന്നലും ശക്തമായ വരവറിയിച്ചുകൊണ്ടിരുന്നു.
ജീവജാലങ്ങൾ പ്രണനും കൊണ്ടു അവരുടെ ആവാസവ്യവസ്ഥയിൽ അഭയം പ്രാപിച്ചു.